വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ പൊലീസ് നായയെ ചവിട്ടിയ ആളെ അമേരിക്ക നാടുകടത്തി

വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനക്കിടെ പൊലീസ് നായയെ ചവിട്ടിയ ആളെ അമേരിക്ക നാടുകടത്തി


വാഷിംഗ്്ടന്‍: വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേല്‍പ്പിച്ചയാളെ അമേരിക്കയില്‍ നിന്ന് നാടുകടത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഹമീദ് റമദാന്‍ ബയൂമി അലി മേരി (70) എന്നയാളെ ആണ് നാടുകടത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്ന ഫ്രെഡി എന്ന നായ പ്രതിയുടെ ബാഗില്‍ മണത്തു നോക്കുകയും അതില്‍ സംശയാസ്പദമായ വസ്തുക്കള്‍ ഉണ്ടെന്ന് ഉള്ള സൂചന പൊലീസിന് നല്‍കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് ആണ് പ്രതി പൊലീസ് നായയെ ചവിട്ടിയത്. സംഭവത്തില്‍ നായക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ഇയാളെ കസ്റ്റഡിയില്‍ എടുത്ത പൊലീസ് ബാഗ് പരിശോധിച്ച് നോക്കി. അതില്‍ നിരോധിത വസ്തുക്കള്‍ കണ്ടതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.
ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാരനെ അക്രമിക്കുന്നതിന് തുല്യമാണ് നായയെ ആക്രമിച്ചത് എന്ന് കണ്ടെത്തിയ കോടതി പ്രതിയുടെ പ്രായം പരിഗണിച്ച് കടുത്ത ശിക്ഷ ഒഴിവാക്കി നാടുകടത്താന്‍ വിധിക്കുക ആയിരുന്നു. നിയമ നിര്‍വ്വഹണത്തില്‍ പൊലീസ് നായ്ക്കളുടെ പ്രാധാന്യം കണക്കിലെടുത്ത്, ഭാവിയില്‍ സമാനമായ സംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രതിയുടെ ബാഗില്‍ നിന്ന് വിവിധ തരത്തിലുള്ള ഭക്ഷ്യ ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത് എന്ന പൊലീസ് അറിയിച്ചു. ഒരു തരത്തിലുമുള്ള കാര്‍ഷിക ഉത്പന്നങ്ങളും അമേരിക്കയില്‍ കൊണ്ട് വരാന്‍ അനുമതിയില്ലെന്നും അത്തരത്തില്‍ എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് വന്നാല്‍ അത് പിടിച്ചെടുത്തു നശിപ്പിക്കുമെന്നും പൊലീസ് ഓര്‍മപ്പെടുത്തി