വാഷിംഗ്ടൺ: കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലെ ടെക് കമ്പനികൾക്ക് മേൽ കാനഡ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി ആരോപിച്ചാണ് വ്യാപാര ചർച്ചകൾ ഉടനടി അവസാനിപ്പിക്കുന്നതെന്ന് ട്രംപ് പ്രഖ്യാപിച്ചത്.
അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു ഇത്. തീരുമാനത്തിന്റെ ഭാഗമായി ഒരാഴ്ച്ചക്കുള്ളിൽ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു.
ക്ഷീരോത്പന്നങ്ങൽക്കടകം 400% അധിത താരിഫ് ഈടാക്കുന്ന, വ്യാപാരം ചെയ്യാൻ ബുദ്ധിമുട്ടുള്ള രാജ്യമായ കാനഡ ഇപ്പോൾ അമേരിക്കൻ ടെക്‌നോളജി കമ്പനികൾക്ക് മേൽ ഡിജിറ്റൽ സേവന നികുതി ചുമത്തുന്നതായി പ്രഖ്യാപിച്ചു. ഇത് രാജ്യത്തിനെതിരായ ആക്രമണമാണ്.
കാനഡയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള എല്ലാ ചർച്ചകളും ഞങ്ങൾ ഇതിനാൽ അവസാനിപ്പിക്കുന്നു, ഇത് ഉടനടി പ്രാബല്യത്തിൽ വരും. അടുത്ത ഏഴ് ദിവസത്തിനുള്ളിൽ അമേരിക്കയുമായി വ്യാപാരം ചെയ്യുന്നതിനുള്ള പുതിയ താരിഫ് ഞങ്ങൾ അവരെ അറിയിക്കും- ട്രംപ് ട്രൂത്ത് സോഷ്യലിൽ എഴുതി.
അതേസമയം ചർച്ചകൾ തുടരുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി മാധ്യമങ്ങളോട് പറഞ്ഞു. കനേഡിയൻ പൗരന്മാരുടെ താത്പര്യം മുൻനിർത്തി സങ്കീർണമായ ചർച്ചകൾ തുടരുമെന്നും കാർണി കൂട്ടിച്ചേർത്തു.
കാനഡയുടെ മൂന്ന് ശതമാനം ഡിജിറ്റൽ സേവന നികുതി കഴിഞ്ഞ ഒരു വർഷമായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ആശങ്കകൾ ഉയർത്തുന്നുണ്ട്. ആമസോൺ, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ അമേരിക്കൻ കമ്പനികൾക്ക് പ്രതിവർഷം 2 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടാകുമെന്ന് ബിസിനസ് ഗ്രൂപ്പുകൾ വിലയിരുത്തുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പിന്മാറ്റം.
എന്നാൽ യു.എസുമായുള്ള വ്യാപാര ചർച്ചകളിലൂടെ ഈ പ്രശ്‌നം പരിഹരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കനേഡിയൻ ഉദ്യോഗസ്ഥർ പ്രതികരിച്ചു. കനേഡിയൻ പ്രധാനമന്ത്രി കാർണി ട്രംപുമായുള്ള ട്രംപിന്റെ ബന്ധം ചർച്ചകൾക്ക് സഹായകമാകുമെന്നാണ് സൂചന.
ട്രംപ് തന്റെ പ്രഖ്യാപനത്തിൽ നിന്ന് പിന്മാറിയേക്കും എന്ന റിപ്പോർട്ടുകളുമുണ്ട്. കഴിഞ്ഞ മാസം, യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യങ്ങൾക്കുള്ള തീരുവ വർധിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചെങ്കിലും കുറച്ച് ദിവസങ്ങൾക്ക് ശേഷം അതിൽ നിന്ന് പിന്മാറിയിരുന്നു.
കാനഡയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു.എസ്. ദീർഘകാല സ്വതന്ത്ര വ്യാപാര കരാറിന് കീഴിൽ ഇരുരാജ്യങ്ങളും വ്യാപാരം നടത്തുണ്ടെങ്കലും ട്രംപ് അധികാരമേറ്റതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളലേറ്റിരുന്നു.
ട്രംപ് അധികാരമേറ്റതിന് പിന്നാലെ അതിർത്തിയിലൂടെയുള്ള കുടിയേറ്റം, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി കാനഡയുടെമേൽ 25% താരിഫ് ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. കാറുകൾ, സ്റ്റീൽ, അലുമിനിയം എന്നിവയ്ക്കുള്ള പുതിയ തീരുവകളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തി.
കാനഡയുമായുള്ള എല്ലാ വ്യാപാരചർച്ചകളും ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ്
