യു എസിന്റെ ഇറാന്‍ ആക്രമണം; ഉത്തരകൊറിയക്ക് നല്‍കുന്നത് സൂചന എന്തായിരിക്കും

യു എസിന്റെ ഇറാന്‍ ആക്രമണം; ഉത്തരകൊറിയക്ക് നല്‍കുന്നത് സൂചന എന്തായിരിക്കും


വാഷിംഗ്ടണ്‍: അമേരിക്കന്‍ ബി-2 ബോംബര്‍ വിമാനങ്ങള്‍ ഇറാനില്‍ പറന്നപ്പോള്‍ കിഴക്കന്‍ ഏഷ്യയിലെ നയരൂപകര്‍ത്താക്കളും വിദഗ്ധരും ഉന്നയിച്ച പ്രധാന ചോദ്യം ഇറാനേക്കാള്‍ വളരെയധികം പുരോഗമിച്ച ആണവ പദ്ധതിയുള്ള ഉത്തരകൊറിയയ്ക്ക് ഇത് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നായിരുന്നു. വാഷിംഗ്ടണിന്റെ സൈനിക ഇടപെടലുകള്‍ പ്യോങ്യാങ്ങിനെ ആയുധ പദ്ധതി ശക്തമാക്കാനും റഷ്യയുമായുള്ള ഏകോപനം കൂടുതല്‍ കരുത്തുറഅറതാക്കാനും പ്രേരിപ്പിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതോടൊപ്പം യു എസ് ആഗ്രഹിക്കുന്നതും നടപ്പിലാക്കാന്‍ ശ്രമിക്കുന്നതുമായ ഭരണമാറ്റത്തിനെതിരെ ആണവായുധങ്ങളാണ് ആത്യന്തിക പ്രതിരോധം എന്ന നേതാവ് കിം ജോങ് ഉന്നിന്റെ ബോധ്യം ശക്തിപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. 

വര്‍ഷങ്ങളായി ഉത്തരകൊറിയയെ ആണവായുധ പദ്ധതി നിലനിര്‍ത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ കിം ഭരണകൂടത്തിന് നിരവധി ആണവായുധങ്ങളും അമേരിക്കയില്‍ എത്താന്‍ കഴിവുള്ള മിസൈലുകളും ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍, കൊറിയന്‍ ഉപദ്വീപിലെ ഏതൊരു സൈനിക ആക്രമണത്തിനും അപകടസാധ്യത വളരെ കൂടുതലായിരിക്കും. 

ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കെതിരായ പ്രസിഡന്റ് ട്രംപിന്റെ ആക്രമണം ഉത്തരകൊറിയയുടെ ദീര്‍ഘകാല ഭരണ- അതിജീവന നയത്തിന്റെ നിയമസാധുതയെ അനിവാര്യമായും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ദക്ഷിണ കൊറിയയിലെ ക്യുങ്നാം സര്‍വകലാശാലയിലെ ഉത്തരകൊറിയന്‍ പഠന പ്രൊഫസറായ ലിം യൂള്‍-ചുള്‍ സി എന്‍ എന്നിനോട് പറഞ്ഞു. അടുത്തിടെ നടന്ന യു എസ് വ്യോമാക്രമണത്തെ മുന്‍കൂര്‍ സൈനിക ആക്രമണമായിട്ടാണ് ഉത്തരകൊറിയ കാണുന്നത്. കൂടാതെ സ്വന്തം ആണവ മിസൈല്‍ ശേഷി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യും,' ലിം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്‌ന് നേരെ റഷ്യ ആക്രമണം നടത്തിയതിന് ശേഷം ഉത്തരകൊറിയയും റഷ്യയും സൈനിക കൂട്ടായ്മ ശക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ പിന്തുണയില്‍ ഉത്തരകൊറിയയ്ക്ക് ആണവായുധം ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൂടുതലായി കൈവരിക്കാനാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും പ്യോങ്യാങ്ങിന് റഷ്യയുമായി തന്ത്രപരമായ സഖ്യം ഉയര്‍ന്നുവന്നിട്ടുണ്ട്.

'റഷ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് കീഴില്‍ പ്യോങ്യാങ് സഹകരണ ആയുധ വികസനം, സഹകരണ സൈനിക അഭ്യാസങ്ങള്‍, സാങ്കേതിക കൈമാറ്റം, സാമ്പത്തിക, സൈനിക മേഖലകളില്‍ പരസ്പര ആശ്രയത്വം എന്നിവ വര്‍ധിപ്പിക്കല്‍ എന്നിവയിലേക്ക് നീങ്ങും,' എന്ന് ലിം വിശദീകരിച്ചു.

റഷ്യയുടെ അധിനിവേശം പിന്തുണയ്ക്കുന്നതിന് 14,000 സൈനികരെയും മിസൈലുകളും റോക്കറ്റുകളും ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് വെടിക്കോപ്പുകള്‍ വിനിയോഗിക്കുന്നുവെന്ന്  ഐക്യരാഷ്ട്രസഭയിലെ 11 അംഗങ്ങള്‍ അടങ്ങുന്ന മള്‍ട്ടിലാറ്ററല്‍ സാങ്ഷന്‍സ് മോണിറ്ററിംഗ് ടീം (എം എസ് എം ടി) റിപ്പോര്‍ട്ട് പറയുന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വിമാന വിരുദ്ധ മിസൈലുകള്‍, ഇലക്ട്രോണിക് യുദ്ധ ശേഷികള്‍, ശുദ്ധീകരിച്ച പെട്രോളിയം തുടങ്ങി വിലയേറിയ ആയുധങ്ങളും സാങ്കേതികവിദ്യയും റഷ്യ ഉത്തരകൊറിയയ്ക്ക് തിരികെ നല്‍കി.

ഈ പ്രവര്‍ത്തനങ്ങള്‍ 'ഉത്തരകൊറിയയെ അവരുടെ സൈനിക പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനും നിരവധി നിയമവിരുദ്ധമായ ബാലിസ്റ്റിക് മിസൈല്‍ പരിപാടികള്‍ വികസിപ്പിക്കാനും സമകാലിക യുദ്ധവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്താനും പ്രാപ്തമാക്കുന്നു' എന്ന് പഠനം കാണിച്ചു.

കിമ്മിന്റെ വീക്ഷണത്തില്‍ ഇറാനിലെ സമീപകാല യു എസ് സൈനിക ഇടപെടല്‍ അസ്വസ്ഥമായ യുക്തിയുടെ മാതൃകയാണ് പിന്തുടരുന്നത്.  ഇറാഖ്, ലിബിയ മുതല്‍ ഇറാന്‍ വരെയുള്ള ആണവശക്തിയില്ലാത്ത രാജ്യങ്ങള്‍ യു എസ് ഇടപെടലിന് വിധേയമാണെന്ന് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് ആന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ കൊറിയന്‍ ചെയര്‍മാനായ വിക്ടര്‍ ചാ സി എന്‍ എന്നിനോട് പറഞ്ഞു. ആറ് ആണവ ഉപകരണങ്ങള്‍ പരീക്ഷിച്ച് ദീര്‍ഘദൂര മിസൈലുകള്‍ നിര്‍മ്മിച്ച ഉത്തരകൊറിയ തങ്ങളുടെ ആയുധശേഖരം മികച്ചതായി കണക്കാക്കുന്നു.

ചാ വിവരിച്ചതുപോലെ ടെഹ്റാന്റെ ആണവ സൗകര്യങ്ങള്‍ക്കെതിരായ വാഷിംഗ്ടണിന്റെ ആക്രമണങ്ങള്‍ കിം ഭരണകൂടം കൃത്യമായി വിലയിരുത്തും. ഇറാനെതിരെയുള്ള ആക്രമണങ്ങള്‍ ഉത്തരകൊറിയയ്ക്ക് രണ്ട് കാര്യങ്ങളാണ് ലഭ്യമാക്കുന്നത്. അവ യു എസ് നയത്തിന് ഗുണകരവുമായിരിക്കില്ല. ഇസ്രായേലുമായും ഇറാനുമായും ചെയ്തതുപോലെ ഉത്തരകൊറിയയുടെ ആണവ പദ്ധതിക്ക് ബലപ്രയോഗത്തിന് യു എസ് മുതിരുകയെന്നതാണ് ഒന്നാമത്തേത്. ആണവായുധ ശേഖരം കണ്ടെത്തുന്നതിലും കൈവശം വയ്ക്കുന്നതിലും തുടരാനുള്ള കിം ജോങ് ഉന്നിന്റെ പ്രതിബദ്ധത ഈ ആക്രമണം സ്ഥിരീകരിക്കുന്നുവെന്നതാണ് രണ്ടാമത്തേത്. 

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇറാനും ഉത്തരകൊറിയയുംതമ്മില്‍ വ്യത്യാസമുണ്ട്. ഇറാന്‍ ഇതുവരെ ഒരു ആണവായുധം നിര്‍മ്മിച്ചിട്ടില്ലെന്നും അതിന്റെ യുറേനിയം സമ്പുഷ്ടീകരണം ഇപ്പോഴും ആയുധവത്ക്കരണ നിലവാരത്തിന് താഴെയാണെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ ഏറ്റവും പുതിയ കണക്ക് പറയുന്നു.

അവരുടെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യു എസുമായും പാശ്ചാത്യ രാജ്യങ്ങളുമായും വര്‍ഷങ്ങളായി നയതന്ത്ര ശ്രമങ്ങളും നടത്തിയിരുന്നു. ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ 'ബങ്കര്‍ ബസ്റ്റിംഗ്' ബോംബുകള്‍ വിക്ഷേപിക്കാന്‍ ട്രംപ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ക്ക് അനുമതി നല്‍കിയപ്പോഴും നയതന്ത്രം സജീവമായിരുന്നു. എന്നാല്‍ ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം 40 മുതല്‍ 50 വരെ വാര്‍ഹെഡുകള്‍ ഉണ്ടെന്നും അവ മേഖലയിലുടനീളം, ഒരുപക്ഷേ യു എസ് വന്‍കരയിലേക്ക് പോലും എത്തിക്കാനുള്ള കഴിവുണ്ടെന്നും കണക്കാക്കപ്പെടുന്നുണ്ട്.