ഇങ്ങനെയൊരു മേയർ ന്യൂയോർക്കിനും വേണ്ടേ? ആര്യ രാജേന്ദ്രനെക്കുറിച്ചുള്ള സൊഹ്രാൻ മംദാനിയുടെ പോസ്റ്റ് ചർച്ചയാകുന്നു

ഇങ്ങനെയൊരു മേയർ ന്യൂയോർക്കിനും വേണ്ടേ? ആര്യ രാജേന്ദ്രനെക്കുറിച്ചുള്ള സൊഹ്രാൻ മംദാനിയുടെ പോസ്റ്റ് ചർച്ചയാകുന്നു


ന്യൂയോർക്ക്: ചലച്ചിത്ര സംവിധായിക മീര നായരുടെ മകൻ സൊഹ്രാൻ മംദാനി ന്യൂയോർക്ക് മേയറാകാനുള്ള തെരഞ്ഞെടുപ്പിന്റെ പ്രൈമറിയിൽ വിജയിച്ചിരിക്കുകയാണ്. മേയർ പോരാട്ടത്തിൽ മുൻനിരയിൽ സൊഹ്രാൻ നിൽക്കുമ്പോൾ അദ്ദേഹത്തിന്റെ പഴയൊരു എക്‌സ് പോസ്റ്റാണ് ഇപ്പോൾ ചർച്ചയാവുന്നത്.

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ 21 ആം വയസിൽ രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ മേയറായതിനെക്കുറിച്ച് സി.പി.എം പുതുച്ചേരി കമ്മിറ്റി സാമൂഹ്യമാധ്യമത്തിൽ ഇട്ട പോസ്റ്റാണ് സൊഹ്രാൻ ഷെയർ ചെയ്തത്.  ഈ പോസ്റ്റ് പങ്കുവെച്ച് ന്യൂയോർക്കിനും ഇതുപോലൊരു മേയർ വേണ്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ന്യൂയോർക് മുൻ ഗവർണറായ ആൻഡ്രൂ കോമോയെയാണ് ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം കൂടിയായ 32കാരൻ മംദാനി പിന്നിലാക്കിയത്. 95 ശതമാനം ബാലറ്റുകളും എണ്ണിക്കഴിഞ്ഞപ്പോൾ മംദാനി 43 ശതമാനം വോട്ടുകൾ നേടി മുന്നിലാണ്. മേയറായി തെരഞ്ഞെടുക്കപ്പെട്ടാൽ യു.എസിലെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന ആദ്യ മുസ്ലിമും ആദ്യ ഇന്ത്യൻ വംശജനുമാകും മംദാനി. ഡെമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ന്യൂയോർക്.

നവംബറിലാണ് മേയർ തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇരുസഭകളിലും തിരിച്ചടിയേറ്റ ഡെമോക്രാറ്റുകൾ ജനപ്രീതി തിരിച്ചുപിടിക്കാനുള്ള ലിറ്റ്മസ് ടെസ്റ്റായാണ് ന്യൂയോർക് മേയർ തെരഞ്ഞെടുപ്പിനെ കാണുന്നത്. മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്‌സ് ഉൾപ്പെടെയുള്ളവരുടെ പിന്തുണ മംദാനിക്കുണ്ടായിരുന്നു.

മംദാനിയുടെ പ്രൈമറി വിജയം ഡെമോക്രാറ്റുകളിലെയും റിപ്പബ്ലിക്കന്മാരിലെയും  യാഥാസ്ഥിതികരില്‍ കടുത്ത അസംതൃപ്തി സൃഷ്ടിച്ചിട്ടുണ്ട്. നൂറുശതമാനം കമ്മ്യൂണിസ്റ്റ് ഭ്രാന്തനായ ഒരാള്‍ ന്യൂയോര്‍ക്ക് മേയറാകാന്‍ പോകുന്നു എന്നാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മംദാനിയുടെ വിജയത്തെക്കുറിച്ച് പ്രതികരിച്ചത്.