മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ശനിയാഴ്ച തുറന്നേക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു; ശനിയാഴ്ച തുറന്നേക്കും


കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് ശനിയാഴ്ച തുറക്കാന്‍ സാധ്യത. ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കേുന്നത്. 136 അടിയെത്തിയാല്‍ ഡാം തുറക്കുമെന്നു തമിഴ്‌നാട് പിഡബ്ല്യുഡി വകുപ്പ് അറിയിച്ചതിനെത്തുടര്‍ന്ന് അണക്കെട്ടിനു താഴെയുള്ള പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാന്‍ ഇടുക്കി ജില്ലാ അധികൃതര്‍ നടപടി തുടങ്ങി. ഇരുപതിലധികം ക്യാംപുകള്‍ സജ്ജീകരിച്ചു.

വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെ 135.30 അടിയായിരുന്നു അണക്കെട്ടിലെ വെള്ളം. സെക്കന്‍ഡില്‍ 3800 ക്യുസെക്‌സ് വെള്ളമാണു ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2500 ക്യുസെക്‌സ് വെള്ളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. പെരിയാര്‍, മഞ്ജുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളില്‍ നിന്നായി 883 കുടുംബങ്ങളിലെ 3220 പേരെ ക്യാംപുകളിലേക്കു മാറ്റാനാണു തീരുമാനം.

2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതിനിടെ, ഇടുക്കി ഡാമിലെ ജലനിരപ്പ് വെള്ളിയാഴ്ച 2360.26 അടിയായി ഉയര്‍ന്നു. ഈ മാസം 30 വരെ 2373 അടിയാണ് ഇവിടത്തെ റൂള്‍ കര്‍വ് പരിധി.