വയനാടന്‍ കാടുകളില്‍ താമസിക്കുന്ന കുടിയേറ്റ കര്‍ഷകരെയും ആദിവാസികളെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം

വയനാടന്‍ കാടുകളില്‍ താമസിക്കുന്ന കുടിയേറ്റ കര്‍ഷകരെയും ആദിവാസികളെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയം


കൊച്ചി: വയനാടന്‍ കാടുകളില്‍ താമസിക്കുന്ന കുടിയേറ്റ കര്‍ഷകരെയും ആദിവാസികളെയും ഒഴിപ്പിക്കണമെന്ന് കേന്ദ്ര വനം മന്ത്രാലയവും വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വന പരിപാലന കാര്യക്ഷമത പഠന റിപ്പോര്‍ട്ട് ശുപാര്‍ശ നല്‍കി. രാജ്യത്തെ 438 ദേശീയോദ്യാനങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും പരിപാലനം വിലയിരുത്തിയ ഡോ. ഗൗതം താലുക്ദാര്‍ അധ്യക്ഷനായ സമിതി വനപരിപാലനത്തില്‍ കേരളത്തിലെ ഇരവികുളം ദേശീയോദ്യാനനത്തിന് കശ്മീരിലെ ഡച്ചിഗാം ദേശീയോദ്യാനത്തിനൊപ്പം ഒന്നാം സ്ഥാനം നല്‍കി. രണ്ടു ഉദ്യാനങ്ങളും 92 .97 പോയിന്റുമായി ഒന്നാമതെത്തിയപ്പോള്‍ മതികെട്ടാന്‍ ഷോല (90 . 63) അഞ്ചാം സ്ഥാനവും, ചിന്നാര്‍ (89 .94 ) ആറാം സ്ഥാനവും കരസ്ഥമാക്കി. 21 സംരക്ഷിത വനങ്ങള്‍ ഉള്ള കേരളം ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം തേടി. കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഢിനാണ് ഒന്നാം സ്ഥാനം.

'വയനാട് വന്യജീവി സങ്കേതത്തില്‍ 67 ആദിവാസി ഊരുകള്‍ ഉള്‍പ്പടെ നിരവധി ഗ്രാമങ്ങളുണ്ട്. ഇത് മനുഷ്യ വന്യജീവി സംഘര്‍ഷത്തിന് ഇടയാക്കുന്നത് കൂടാതെ വന പരിപാലനത്തിനും ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. മനുഷ്യ വാസ മേഖലയിലെ കന്നുകാലികളുടെ സാന്നിധ്യവും വെല്ലുവിളിയാണ്. ഈ ഗ്രാമങ്ങളിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള ജനങ്ങളെ വനത്തിനു പുറത്തേക്കു പുനരധിവസിപ്പിക്കണം. വനത്തിന്റെ ജൈവ വൈവിധ്യം തകര്‍ക്കുന്ന മഞ്ഞകൊന്ന പോലെയുള്ള അധിനിവേശസസ്യങ്ങള്‍ നശിപ്പിക്കണം. കൂടാതെ ദക്ഷിണ വയനാട് ഡിവിഷനില്‍ പെട്ട ചെതലത്ത് റേഞ്ചിനെ വയനാട് ദേശീയോദ്യാനവുമായി ബന്ധിപ്പിച്ചു ഇവിടത്തെ ആനത്താര സംരക്ഷിക്കണം,' റിപ്പോര്‍ട്ട് പറയുന്നു.

വയനാട് വന്യജീവി സങ്കേതത്തില്‍ 110 ഗ്രാമങ്ങളിലായി 2613 കുടുംബങ്ങളാണുള്ളത്. മൊത്തം ജനസംഖ്യ 10,600 വരും. ഇതില്‍ 67 ഗ്രാമങ്ങള്‍ ആദിവാസി ഊരുകളാണ്. ഇവരെ മുഴുവന്‍ കുടിയൊഴിപ്പിക്കുക അസാധ്യമാണെങ്കിലും. ഒറ്റപ്പെട്ട, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഗ്രാമങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കാനായി റീബില്‍ഡ് കേരള വികസന പദ്ധതി നടപ്പാക്കി. നവകിരണം എന്ന പദ്ധതിയില്‍ പട്ടയമുള്ള ദമ്പതികള്‍ക്ക് 15 ലക്ഷം രൂപ ലഭിക്കും. ആദിവാസികള്‍ക്ക് വനത്തിനു പുറത്തു പകരം ഭൂമി നല്‍കും.

'നവകിരണം പദ്ധതിയില്‍ 645 കുടുംബങ്ങള്‍ പുനരധിവാസത്തിനു സമ്മതം അറിയിച്ചിരുന്നു. ഒന്നാം ഘട്ടത്തില്‍ 495 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. രണ്ടാം ഘട്ടം പുനരധിവാസത്തിനുള്ള ഡാറ്റ പരിശോധന പുരോഗമിക്കുകയാണ്. സ്വമേധയാ ഒഴിഞ്ഞു പോകാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്ന പട്ടയമുള്ള കുടുംബങ്ങള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. എല്ലാ കുടിയേറ്റ ഗ്രാമങ്ങളും പുനരധിവസിപ്പിക്കുക നിലവില്‍ പ്രായോഗികമല്ല. പുനരധിവാസത്തിനായി കണ്ടെത്തിയ കുടുംബങ്ങളില്‍ 45 പേര്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയിട്ടുണ്ട്,' വയനാട് വന്യജീവി സങ്കേതത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
'വയനാട്ടില്‍ വനവുമായി ബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ഗ്രാമങ്ങളിലും വന്യജീവി ആക്രമണം രൂക്ഷമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ 168 പേര്‍ ആനയുടെയും കടുവയുടെയും ആക്രമണത്തില്‍ മരിച്ചിട്ടുണ്ട്. 2016 നു ശേഷം ഇവിടെ മരിച്ചത് 42 പേരാണ്. ഇതിനൊരു ശാശ്വത പരിഹാരം കാണണം,' വയനാട് വന്യജീവി ആക്രമണ പ്രതിരോധ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി സി ജോസഫ് കാട്ടിക്കുളം പറഞ്ഞു.

കേരളത്തിലെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും പരിപാലനത്തിനും മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഇടുക്കി ഡാം നിര്‍മാണത്തോടെ സമീപത്തെ വനമേഖലയുമായുള്ള ബന്ധം നഷ്ടപ്പെട്ട ഇടുക്കി വനത്തിലെ ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാന്‍ കോട്ടയം ഡിവിഷനിലെ വനവുമായി ബന്ധിപ്പിക്കണമെന്നു റിപ്പോര്‍ട്ട് പറയുന്നു. ഇവിടെയുള്ള 12 കുടിയേറ്റ ഗ്രാമങ്ങളും കന്നുകാലികളുടെ സാന്നിധ്യവും വനത്തിന്റെ ജൈവവൈവിധ്യത്തിനു ഭീഷണിയാണ്.

കുറിഞ്ഞിമല വന്യജീവി സങ്കേതത്തിലെ 30 ശതമാനം പ്രദേശവും സ്വകാര്യ റവന്യൂ ഭൂമിയാണ്. ഭൂവുടമകളുടെ അവകാശം സംബന്ധിച്ച തര്‍ക്കം തീര്‍ക്കാത്ത മൂലം സങ്കേതത്തിന്റെ നോട്ടിഫിക്കേഷന്‍ വൈകുകയാണ്. തര്‍ക്കങ്ങള്‍ തീര്‍ത്തു സ്വകാര്യ ഭൂമി ഏറ്റെടുത്ത വനാതിര്‍ത്തി നിര്‍ണയിക്കണമെന്നും മനുഷ്യ വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നെയ്യാര്‍ വന്യജീവി സങ്കേതത്തില്‍ 19 മനുഷ്യവാസ കേന്ദ്രങ്ങളും റോഡുകളും റബ്ബര്‍ പ്ലാന്റേഷനുകളും ഉണ്ട്. വനത്തിന്റെ തെക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ കന്നുകാലി മേയ്ക്കലും മീന്‍പിടിത്തവും വനവിഭവങ്ങളുടെ ശേഖരണവും മൂലം വനശോഷണം ഉണ്ടായിട്ടുണ്ട്. ഇവിടെയുള്ള യൂക്കാലിപ്റ്റസ് , അക്കേഷ്യ പ്ലാനറ്റേഷനുകള്‍ സ്വാഭാവിക വനമാക്കി മാറ്റണമെന്നും നിര്‍ദേശമുണ്ട്.
തട്ടേക്കാട് പക്ഷി സങ്കേതത്തില്‍ മനുഷ്യവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയും 10.17 ചതുരശ്ര കിലോമീറ്റര്‍ വരുന്ന വനഭൂമി കൂട്ടിച്ചേര്‍ത്തും വനാതിര്‍ത്തി പുനര്‍നിര്‍ണയിക്കണം എന്നും റിപ്പോര്‍ട്ട് പറയുന്നു. കൊട്ടിയൂര്‍, ആറളം വന്യജീവി സങ്കേതങ്ങളെ ഒറ്റ യൂണിറ്റ് ആക്കി മാറ്റണമെന്നും ആറളം ഫാമിലെ ആനമതിലിന്റെ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ ഈ മേഖലയില്‍ ആനശല്യം കൂടാന്‍ സാധ്യതയുള്ളതിനാല്‍ സംഘര്ഷത്തെ ലഘൂകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇരവികുളം ദേശീയോദ്യാനത്തിന്റെ പരിപാലനത്തിന് പ്രകീര്‍ത്തിക്കുമ്പോളും, വരയാടുകളുടെ ആവാസകേന്ദ്രമായ ഇവിടം സംരക്ഷിക്കാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെട്ടിമുടിയിലേക്കും കണ്ണന്‍ ദേവന്‍ തേയില എസ്‌റ്റേറ്റിലേക്കും പോകുന്ന റോഡ് വരയാടുകളുടെ സ്വൈര്യ വിഹാരത്തിനു തടസ്സമാവുന്നതിനാല്‍ ഉദ്യാനത്തിന് പുറത്തേക്കു റോഡ് മാറ്റണമെന്ന് ശുപാര്‍ശയുണ്ട്.മൂന്നാര്‍ ഉദുമല്‍പേട്ട ഹൈവേ വന്യജീവി സംഗീതത്തെ രണ്ടായി കീറിമുറിക്കുന്നതും ചന്ദനക്കാടുകളുടെ സാന്നിധ്യവും ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ പരിപാലനത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഇവിടത്തെ നക്ഷത്ര ആമകളുടെയും ചാമ്പല്‍ മലയണ്ണാന്റെയും ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ ശക്തമായ നിരീക്ഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.