നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 547 ആയി; 8 മലയാളികൾ അടക്കം 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, 21 പേരെ നാട്ടിലെത്തിച്ചു

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 547 ആയി; 8 മലയാളികൾ അടക്കം 320 ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല, 21 പേരെ നാട്ടിലെത്തിച്ചു


നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 320 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. 100 ഇന്ത്യൻ വംശജരെക്കുറിച്ചും 8 മലയാളികളെക്കുറിച്ചും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. നേപ്പാളിൽ ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും രക്ഷപ്പെടുത്തിയ 21 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. മിന്നൽ പ്രളയത്തിൽ മരണസംഖ്യ 547 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.

തമിഴ്നാട്ടിൽ നിന്നുള്ളവരാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 96 ഇന്ത്യക്കാർ സുരക്ഷിതരായി നേപ്പാൾ ഭാഗത്തേക്ക് കടന്നിട്ടുണ്ട്. ഇവരെ കൂടാതെ ടിബറ്റ് ഭാഗത്തുള്ള 400 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രളയത്തിൽ തകർന്ന ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്താൻ സാധിച്ചു. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തമായ വിവരമില്ലെന്നും തുരങ്കങ്ങളിൽ തടസ്സപ്പെട്ടവരെ കണ്ടെത്താൻ പ്രത്യേക വിദഗ്ധ സംഘത്തെ ഇന്ത്യ അയച്ചിട്ടുണ്ടെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

ഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ ബെയ്ലി പാലങ്ങൾ നിർമ്മിച്ച് നൽകാനും എൻ.ഡി.ആർ.എഫ് സംഘത്തെ അയക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചെങ്കിലും സ്വന്തം ഏജൻസികൾ വഴി രക്ഷാപ്രവർത്തനം നടത്താനാണ് നേപ്പാളിന്റെ തീരുമാനം.

നിലവിൽ വിദേശ ഏജൻസികളുടെ സേവനം തേടുന്നില്ലെന്നും എന്നാൽ ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുമെന്നും നേപ്പാൾ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും പ്രളയസാധ്യതയുള്ളതിനാൽ ത്രിശൂൽ മേഖലയിലും ടിബറ്റൻ അതിർത്തി മേഖലയിലും തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയെന്ന മുന്നറിയിപ്പിനെത്തുടർന്നാണ് താൽക്കാലികമായി നിർത്തിവെച്ചത്. ചൈനീസ് നിയന്ത്രിത ടിബറ്റൻ മേഖലയിലെ തിരച്ചിൽ ചൈനയും നിർത്തിവെച്ചിട്ടുണ്ട്. പ്രളയത്തിൽ എത്ര ഇന്ത്യക്കാർ മരിച്ചെന്ന കാര്യത്തിൽ വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.