കെപിസിസി പുന: സംഘടിപ്പിക്കാന്‍ വിശാല പ്രവര്‍ത്തക സമിതിയില്‍ ധാരണ; കെ. സുധാകരന്‍ മാറുമെന്ന് ഉറപ്പായി

കെപിസിസി പുന: സംഘടിപ്പിക്കാന്‍  വിശാല പ്രവര്‍ത്തക സമിതിയില്‍ ധാരണ; കെ. സുധാകരന്‍ മാറുമെന്ന് ഉറപ്പായി


അഹമ്മദാബാദ്: കെപിസിസി പുന: സംഘടിപ്പിക്കാന്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ ചേര്‍ന്ന വിശാല പ്രവര്‍ത്തക സമിതിയില്‍ ധാരണയായതോടെ അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സുധാകരന്‍ മാറുമെന്ന് ഉറപ്പായി.
പുതിയ അധ്യക്ഷനായി ആന്റോ ആന്റണിയുടേയും റോജി എം.ജോണിന്റേയും പേരുകളാണ് പരിഗണിക്കുന്നത്. 11 ഡിസിസി അധ്യക്ഷന്‍മാരെയും മാറ്റും. എഐസിസി ദ്വിദിന സമ്മേളനത്തിന് മുന്നോടിയായി അഹമ്മദാബാദില്‍ നടക്കുന്ന വിശാല പ്രവര്‍ത്തക സമിതിയിലാണ് ധാരണ. 64 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് എഐസിസി സമ്മേളനത്തിന് ഗുജറാത്ത് വേദിയാകുന്നത്. ഡിസിസികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനും എഐസിസി സമ്മേളനം തീരുമാനിക്കും.

തദ്ദേശ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ നയിക്കുക പുതിയ നേതൃത്വമായിരിക്കും എന്ന് ഉറപ്പായി. കെപിസിസി അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് കെ.സുധാകരന്‍ മാറുന്നത് അദ്ദേഹത്തിന്റെ കൂടി സമ്മതതോടെയാണെന്നാണ് ലഭിക്കുന്ന വിവരം. ആന്റോ ആന്റണി , റോജി എം ജോണ്‍  ഇവരിലൊരാള്‍ കെപിസിസി അധ്യക്ഷനായേക്കും. മുനമ്പം വിഷയത്തില്‍ ക്രിസ്ത്യന്‍ സഭകള്‍ ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കത്തോലിക ബിഷപ്പുമാരുമായുള്ള അടുപ്പമാണ് അന്റോ ആന്റണിയെ പരിഗണിക്കാന്‍ കാരണം. ചെറുപ്പവും കത്തോലിക്ക സഭാംഗമാണെന്നതും റോജി എം.ജോണിന്റെ സാധ്യതകളാണ്.

അടൂര്‍ പ്രകാശിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും ബാര്‍ ഉടമയെ കെപിസിസി അദ്ധ്യക്ഷനാക്കരുത് എന്ന് വി.എം.സുധീരന്‍ നിലപാട് എടുത്തതോടെ ആ സാധ്യത അടഞ്ഞു. കെ.സുധാകരനെ പ്രവര്‍ത്തകസമിതിയില്‍ ക്ഷണിതാവാക്കും. തൃശ്ശൂര്‍, ഏറണാകുളം മലപ്പുറം ഡിസിസി അദ്ധ്യക്ഷമാര്‍ ഒഴികെ ബാക്കി എല്ലാ ഡിസിസി അദ്ധ്യക്ഷന്‍മാരെയും മാറ്റും. ഇതു സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് കേരളത്തിന്റെ ചുമതയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുര്‍ഷി ഹൈക്കമാന്റിന് കൈമാറി.
സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ദേശീയ മ്യൂസിയത്തിലെ വേദിയിലാണ് എഐസിസി സമ്മേളനം നടക്കുന്നത്. പാര്‍ട്ടിയെ അടിത്തറയില്‍ ശക്തിപ്പെടുത്തുക എന്നതാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട. ഡിസിസികളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്കടക്കം സമ്മേളനം രൂപം നല്‍കും. ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും ധാരണയാകും. ബ്ലോക്ക്, നിയോജകമണ്ഡലം ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഡിസിസിക്ക് നല്‍കും.
എത്ര മുതിര്‍ന്ന നേതാക്കള്‍ സഹകരിച്ചില്ലെങ്കിലും ഇതിന് എഐസിസി പിന്തുണ നല്‍കും. ആദ്യ ഘട്ടത്തില്‍ ഗുജറാത്തിലായിരിക്കും ഈ മാറ്റം നടപ്പിലാക്കുക. 1885ല്‍ കോണ്‍ഗ്രസ് സ്ഥാപിതമായ ശേഷം ആറാം തവണയാണ് ഗുജറാത്തില്‍ എഐസിസി സമ്മേളനം നടക്കുന്നത്. സ്വാതന്ത്ര്യത്തിനുശേഷം രണ്ടാം തവണയും. നാളെ തുടങ്ങുന്ന സമ്മേളനത്തില്‍ 1700 പ്രതിനിധികള്‍ പങ്കെടുക്കും.