ആദായനികുതിക്ക് പകരമായി താരിഫുകള്‍ ഉപയോഗിക്കാമെന്ന് ഡോണള്‍ഡ് ട്രംപ്

ആദായനികുതിക്ക് പകരമായി താരിഫുകള്‍ ഉപയോഗിക്കാമെന്ന് ഡോണള്‍ഡ് ട്രംപ്




വാഷിംഗ്ടണ്‍: താരിഫുകള്‍ ഗണ്യമായ വരുമാനം ഉണ്ടാക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് പ്രതീക്ഷ പങ്കുവെച്ച് ട്രംപ്. ഒരുപക്ഷേ ആദായനികുതിക്ക് പകരമായി പോലും താരിഫുകള്‍ക്ക് സാധ്യതയുണ്ടെന്ന് ട്രംപ് അടുത്തിടെ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു. ഫോക്‌സ് നോട്ടിസിയാസുമായുള്ള ഒരു സംഭാഷണത്തില്‍, താരിഫുകളില്‍ നിന്നുള്ള ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ ട്രംപ് എടുത്തുകാണിച്ചു, 19ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ യുഎസ് താരിഫ് ചുമത്തുകയും ഗണ്യമായ ഫണ്ട് സ്വരൂപിക്കുകയും ചെയ്തതിന് സമാനമാണിതെന്ന് താരിഫുകള്‍ പ്രാഥമിക വരുമാന സ്രോതസ്സായിരുന്ന 1870 നും 1913 നും ഇടയിലുള്ള കാലഘട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'താരിഫിലൂടെയുള്ള പണം വളരെ വലുതായതിനാല്‍ അത് ആദായനികുതിക്ക് പകരം വയ്ക്കാന്‍ സാധ്യതയുണ്ട്' എന്ന് ട്രംപ് പ്രസ്താവിച്ചു.

ആ കാലഘട്ടത്തില്‍, അമേരിക്കയ്ക്ക് അഭൂതപൂര്‍വമായ സമ്പത്ത് ഉണ്ടായിരുന്നുവെന്ന്, ട്രംപ് അഭിപ്രായപ്പെട്ടു, 'അപ്പോഴാണ് നമ്മുടെ രാഷ്ട്രം താരതമ്യേന ഏറ്റവും സമ്പന്നരായിരുന്നത്. നമ്മള്‍ ഏറ്റവും സമ്പന്നരായിരുന്നു.' എന്നാല്‍, നികുതി നയം നിയന്ത്രിക്കുന്നത് നിയമനിര്‍മ്മാണ സമിതി ആയതിനാല്‍ ആദായനികുതിയില്‍ വരുത്തുന്ന ഏതൊരു മാറ്റത്തിനും കോണ്‍ഗ്രസിന്റെ അംഗീകാരം ആവശ്യമാണെന്ന് ട്രംപ് സമ്മതിച്ചു. മറ്റ് പ്രചാരണ വാഗ്ദാനങ്ങള്‍ക്കൊപ്പം ടിപ്പുകളും സാമൂഹിക സുരക്ഷയും നികുതിയില്‍ നിന്ന് ഒഴിവാക്കുന്ന ഒരു നികുതി ബില്ലിനെ പിന്തുണയ്ക്കുന്നതിന് താരിഫ് വരുമാനം ഉപയോഗിക്കുക എന്നതാണ് ട്രംപിന്റെ ലക്ഷ്യം. 'ഇത്
ആദായനികുതിക്ക് പകരമാക്കാന്‍ കഴിയും, 'അതാണ് പണം' എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഇപ്രകാരം ലഭിക്കുന്ന ഗണ്യമായ വരുമാന സാധ്യതയെക്കുറിച്ച് പ്രാധാന്യത്തോടെ പറഞ്ഞത്.

അധിക വരുമാനം കൈകാര്യം ചെയ്യുന്നതിനായി രാജ്യത്ത് സ്ഥാപിച്ചിരുന്ന ഒരു കമ്മിറ്റിയെക്കുറിച്ചും ട്രംപ് ചര്‍ച്ച ചെയ്തു, 'ഈ കമ്മിറ്റിയുടെ ഏക ലക്ഷ്യം അത് എങ്ങനെ കൈകാര്യം ചെയ്യണം, ആര്‍ക്ക് അത് നല്‍കണം, നമ്മള്‍ എന്തുചെയ്യണം എന്നതായിരുന്നു? പിന്നെ, അതിശയകരമെന്നു പറയട്ടെ, 1913ല്‍ അവര്‍ ആദായനികുതി സമ്പ്രദായത്തിലേക്ക് പോയി.' 1930കളില്‍ താരിഫ് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും, മഹാമാന്ദ്യത്തെ താരിഫുകളെ തെറ്റായി കുറ്റപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാസ്തവത്തില്‍ മാന്ദ്യം താരിഫുകള്‍ക്ക് മുമ്പായിരുന്നുവെന്ന് ട്രംപ് പറഞ്ഞു.

'ഒരു വര്‍ഷത്തിനുള്ളില്‍ കോടിക്കണക്കിന് ഡോളറുകളും നൂറുകണക്കിന് ബില്യണ്‍ ഡോളറുകളും ഉണ്ടാകും. താരിഫുകളില്‍ നിന്ന് ലഭിക്കുന്ന ഗണ്യമായ ദൈനംദിന വരുമാനത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു, 'അല്‍പ്പം കുറയ്ക്കാന്‍ ഞാന്‍ ഒരു ഇടവേള നല്‍കിയതിന് മുമ്പ്, നിങ്ങള്‍ക്കറിയാമോ, കാരണം, ഇത് ഒരു പരിവര്‍ത്തനമാണ്. നിങ്ങള്‍ക്ക് കുറച്ച് വഴക്കം ഉണ്ടായിരിക്കണം. പക്ഷേ നമ്മള്‍ ഒരു ദിവസം രണ്ട് ബില്യണ്‍, മൂന്ന് ബില്യണ്‍ ഡോളര്‍ സമ്പാദിച്ചിരുന്നു. ആദായ നികുതി സമ്പ്രദായത്തിനുശേഷം നമ്മള്‍ക്ക് ഒരിക്കലും അങ്ങനെ പണം സമ്പാദിക്കാന്‍ കഴിഞ്ഞില്ലെന്ന് ട്രംപ് പറഞ്ഞു.

ചര്‍ച്ചകള്‍ക്കായി അവസരമൊരുക്കുന്നതിന്റെ ഭാഗമായി രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന പരസ്പര താരിഫുകള്‍ 90 ദിവസത്തേക്ക് ട്രംപ് ഭരണകൂടം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള താരിഫ് തര്‍ക്കത്തിന്റെ പ്രതിഫലനമായി യുഎസ് ചൈനയ്ക്ക് മേല്‍ 245% തീരുവ ചുമത്തി.