തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ ബി ജെ പി കുളം കലക്കി മീന്‍പിടിക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാ വിരുദ്ധമായ വഖഫ് ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയ സവിശേഷ സാഹചര്യത്തെ മുന്‍നിര്‍ത്തി ദുഷ്ടലാക്കോടെ രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമമാണ് ബി ജെ പി നടത്തുന്നത്. ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം അതിന് പിന്തുണ നല്‍കുകയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവിന്റെ വാക്കുകളില്‍ ആ പിന്തുണയാണ് തെളിയുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം വിഷയത്തിനു ശാശ്വത പരിഹാരമാണെന്ന ബി ജെ പിയുടെ പ്രചാരണം തട്ടിപ്പാണ്. അത് സംഘപരിവാറിന്റെ അജന്‍ഡയാണ്. പുതിയ നിയമം ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റേയും മതവിശ്വാസ സ്വാതന്ത്ര്യത്തിന്റേയും ഫെഡറലിസത്തിന്റേയുമെല്ലാം ലംഘനമാണ്. അങ്ങേയറ്റം ന്യൂനപക്ഷ വിരുദ്ധമായതും ഭൂരിപക്ഷ വര്‍ഗീയതയെ സംതൃപ്തിപ്പെടുത്തുന്നതുമായ ബില്ലാണത്. അത് തിരിച്ചറിഞ്ഞാണ് മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്ന ബില്ലിനെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനാ വിരുദ്ധമായ ബില്‍ പാര്‍ലമെന്റ് പാസാക്കിയ ശേഷം മുനമ്പത്തെ വിഷയത്തിനുള്ള ഒറ്റമൂലിയാണിതെന്ന ഒരു ആഖ്യാനം സംഘപരിവാര്‍ വലിയ രീതിയില്‍ പ്രചരിപ്പിച്ചു. അതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളും കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു. വഖഫ് നിയമ ഭേദഗതി നിയമം വന്നതുകൊണ്ട് മുനമ്പത്ത് ഉന്നയിക്കപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമ ഭേദഗതിക്ക് മുന്‍കാല പ്രാബല്യമില്ലെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കി. ഏറ്റവുമൊടുവില്‍ കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിനെ മുനമ്പത്തെത്തിച്ചാണ് കേരളത്തില്‍ ബി ജെ പി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം നടത്തിയത്. കൊച്ചിയില്‍ കിരണ്‍ റിജിജുവിന്റെ വായില്‍ നിന്നും സത്യം പുറത്തു വീണുപോയി. വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം മുനമ്പം ജനതയ്ക്ക് നീതി ലഭിക്കില്ലെന്നു കേന്ദ്ര മന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. അതോടെ ബി ജെ പി കെട്ടിഘോഷിച്ച വ്യാജ ആഖ്യാനങ്ങളെല്ലാം ഉടഞ്ഞു പോയി.
പ്രശ്‌നപരിഹാരത്തിന് സുപ്രിം കോടതിയില്‍ നിയമ പോരാട്ടം തുടരണമെന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. മുനമ്പം ജനതയെ പറഞ്ഞു പറ്റിക്കാനാണ് ബി ജെ പി ശ്രമിച്ചത്. മുനമ്പത്തെ ജനങ്ങളുടെ വിഷയങ്ങള്‍ ന്യായമാണ്. അതിന്റെ പരിഹാരത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നത്. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. ആ ജനതയെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും- മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലിം ലീഗ് മുനമ്പം വഖഫ് ഭൂമി വിഷയത്തില്‍ എടുക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. തളിപ്പറമ്പ് സര്‍ സയ്യിദ് കോളെജുമായി ബന്ധപ്പെട്ട മുസ്ലിം ലീഗിന്റെ വിചിത്രമായ നിലപാട് വഖഫ് വിഷയം കാപട്യ പൂര്‍ണമായാണ് അവര്‍ ഉപയോഗിക്കുന്നത് എന്ന് തെളിയിക്കുന്നു.
ഹൈക്കോടതിയിലെ ഒരു ഹര്‍ജിയില്‍ ലീഗ് നേതൃത്വം നല്‍കിയിരിക്കുന്ന സത്യവാങ്മൂലത്തില്‍ കോളെജ് സ്ഥിതി ചെയ്യുന്ന വസ്തു തളിപ്പറമ്പ് ജുമാ മസ്ജിദിന്റേതല്ലെന്നും അത് നരിക്കോട് ഈറ്റിശേരി ഇല്ലം വകയാണ് എന്നുമുള്ള വിചിത്രമായ കണ്ടെത്തലാണ് ഉന്നയിച്ചത്.
പള്ളിയുടെ ഉടമസ്ഥതയില്‍ വര്‍ഷങ്ങളായുള്ള ഭൂമി വഫഖ് പ്രോപ്പര്‍ട്ടി അല്ലെന്ന് നിലപാട് എടുക്കാന്‍ ലീഗ് നേതൃത്വത്തെ പ്രേരിപ്പിച്ച ചേതോവികാരം എന്താണെന്ന് അവര്‍ തന്നെ വ്യക്തമാക്കണം. എന്തുകൊണ്ടാണ് വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ ലീഗിന് പരസ്പരം വിരുദ്ധമായ നിലപാടുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.