ന്യൂഡൽഹി : കാബിനിൽ നിന്ന് കരിഞ്ഞ മണം വന്നതിനെ തുടർന്ന് 45 മിനിറ്റ് യാത്രക്ക് ശേഷം എയർ ഇന്ത്യ വിമാനം തിരികെ പറന്നു. മുംബൈയിൽ നിന്നും ചെന്നൈയിലേക്ക് പോയ വിമാനമാണ് തിരികെ പറന്നത്. മുംബൈ വിമാനത്താവളത്തിൽ നിന്ന് യാത്ര തുടങ്ങി 45 മിനിറ്റിന് ശേഷം മുംബൈയിൽ തന്നെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തുവെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
ഉച്ചക്ക് 11.50ഓടെയാണ് എയർ ഇന്ത്യയുടെ എ.ഐ 639 എന്ന വിമാനം മുംബൈയിൽ നിന്നും പറന്നുയർന്നതെന്ന് യാത്രക്കാരിലൊരളായ ഉത്സവ് തിവാരി പറഞ്ഞു. 45 മിനിറ്റ് പറന്നതിന് ശേഷം സാങ്കേതിക തകരാറാണെന്നും വിമാനം തിരികെ പോവുകയാണെന്നും പൈലറ്റ് അറിയിച്ചു. 12.45ഓടെ വിമാനം സുരക്ഷിതമായി മുംബൈയിൽ ഇറങ്ങിയെന്നും തിവാരി എക്‌സിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ചിറകിൽ വൈക്കോൽ കുടുങ്ങിയതിനെ തുടർന്ന് മുംബൈയിൽനിന്ന് ബാങ്കോക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം വൈകിയിരുന്നു. രാവിലെ 7.45 നാണ് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ ഇടതുവശത്തെ ചിറകിൽ വൈക്കോൽ കണ്ടെത്തുകയായിരുന്നെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
ടേക്ക് ഓഫിനു തൊട്ടുമുൻപാണ് പ്രശ്‌നം കണ്ടെത്തിയത്. പിന്നീട് അഞ്ച് മണിക്കൂർ വൈകി ഒരു മണിയോടെയാണ് വിമാനം പുറപ്പെട്ടത്. വൈക്കോൽ എങ്ങനെ ചിറകിലെത്തിയെന്ന് കണ്ടെത്താനായിട്ടില്ല.
കാബിനിൽ നിന്ന് കരിഞ്ഞ മണം : 45 മിനിറ്റ് യാത്രക്ക് ശേഷം എയർ ഇന്ത്യ വിമാനം തിരികെ പറന്നു
