മധ്യ പാകിസ്താനിൽ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം

മധ്യ പാകിസ്താനിൽ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനം


ലാഹോർ: മധ്യ പാകിസ്താനിൽ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് റിക്ടർ സ്‌കെയിലിൽ 5.3 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് ജർമ്മൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി.

മുൾട്ടാനിൽ നിന്നും 149 കിലോ മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുറോമെഡിറ്റനേറിയൻ സീസ്‌മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്ത്. ഞായറാഴ്ച പുലർച്ചെ 3.54ഓടെയാണ് ഭൂചലനമുണ്ടായത്. സംഭവത്തിൽ മരണമോ നാശനഷ്ടമോ ഉണ്ടായതിന്റെ റിപ്പോർട്ടുകളില്ല.

അതേസമയം, കഴിഞ്ഞ ദിവസം പാകിസ്താനിൽ മിന്നൽ പ്രളയവുമുണ്ടായിരുന്നു. മിന്നൽ പ്രളയത്തിൽപ്പെട്ട് വിനോദസംഘത്തിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ 18പേർ ഒഴുകിപ്പോയിരുന്നു. ഖൈബർ പക്തൂൻഖ്വ പ്രവിശ്യയിലെ സ്വാത് നദിയിലാണ് അപകടമുണ്ടായത്. റിപ്പോർട്ടുകൾ പ്രകാരം 12 മൃതദേഹങ്ങൾ സ്വാത് ബൈപാസിനടുത്തുള്ള ഹോട്ടലിനു സമീപത്തു നിന്ന് കണ്ടെത്തി.

സ്വാത് താഴ്വരയിലെ വിനോദ കേന്ദ്രത്തിൽ നദീതീരത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെ നദിയിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു. ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല. മിന്നൽ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗവൺമെന്റ് വിവിധയിടങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ക്രമീകരണങ്ങൾ നടത്തി.