ന്യൂയോര്‍ക്ക്: മികച്ച ഷെഫിനുള്ള 2025ലെ ജെയിംസ് ബിയേര്‍ഡ് അവാര്‍ഡ് നേടിയ തമിഴ്‌നാട്ടുകാരന്‍ വിജയ് കുമാറിനിത് വ്യക്തിപരമായ അംഗീകാരം മാത്രമല്ല സാംസ്‌കാരിക മാറ്റത്തെ അടയാളപ്പെടുത്തല്‍ കൂടിയാണ്. അന്താരാഷ്ട്ര പാചക രംഗത്ത് ദക്ഷിണേന്ത്യന്‍ രുചിഭേദങ്ങളാണ് വിജയ് കുമാറിനെ അംഗീകരിക്കപ്പെടുന്നതെന്നാണ് ചെന്നൈ ആസ്ഥാനമായുള്ള പാചക ചരിത്രകാരന്‍ രാകേഷ് രഘുനാഥന്‍ പറയുന്നത്. രാഘവന്‍ അയ്യരര്‍, പത്മ ലക്ഷ്മി തുടങ്ങിയ തമിഴ് വംശജരുടെ പാതയിലാണ് വിജയ് കുമാറുമെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.
പാചക ലോകത്തെ ഓസ്‌കാറെന്ന് അറിയപ്പെടുന്ന ജെയിംസ് ബിയേര്‍ഡ് അവാര്‍ഡ് യു എസിലെ മികച്ച റസ്റ്റര്‍റ്റര്‍മാരേയും എഴുത്തുകാരേയും ജേര്‍ണലിസ്റ്റുകളേയുമാണ് ഓരോ വര്‍ഷവും തേടിയെത്തുന്നത്.
തെക്കന്‍ തമിഴ്നാട്ടിലെ മധുരയില്‍ അരസംപട്ടി എന്ന കാര്‍ഷിക ഗ്രാമത്തില്‍ നിന്നാണ് 44കാരനായ വിജയ് കുമാറിന്റെ വരവ്. വനങ്ങളും വിറക് അടുപ്പും കുടുംബത്തിനായി വ്യത്യസ്തമായി പാചകം ചെയ്ത് വിളമ്പുന്ന മുത്തശ്ശിയുമൊക്കെയായുള്ള തമിഴ് ഗ്രാമമാണ് വിജയ് കുമാറിന്റേത്.
'ഞാന്‍ വളര്‍ന്ന ഭക്ഷണം, ആത്മാവലിഞ്ഞതുപോലെ ശ്രദ്ധയോടെ ഉണ്ടാക്കിയ ഭക്ഷണം ഇപ്പോള്‍ പ്രധാന വേദിയിലെത്തുന്നു' എന്നാണ് ജെ ബി അവാര്‍ഡ് ദാന ചടങ്ങിന്റെ വേദിയില്‍ അദ്ദേഹം പറഞ്ഞത്. കുമാറിന് അത് ഉള്ളറിഞ്ഞ വികാരത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും നിമിഷമായിരുന്നു.
ദരിദ്രന്റേതെന്നോ ധനികന്റേതെന്നോ അല്ല, ഭക്ഷണമെന്നാണ് അതിന്റെ പേരെന്നും അത്താഴ മേശയ്ക്ക് ചുറ്റും ഒന്നിച്ചിരുന്ന് കഴിക്കുമ്പോഴത് യഥാര്‍ഥ ആഡംബരമായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടില്‍ നിന്നുള്ള നിറം കുറഞ്ഞൊരു ആണ്‍കുട്ടിക്ക് ഇതുപോലുള്ള ഒരു മുറിയിലേക്ക് എത്താന്‍ കഴിയുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു. അതുകൊണ്ടുതന്നെ തന്റെ വേരുകളോടുള്ള ആദരസൂചകമായി ചടങ്ങില്‍ പുരുഷന്മാരുടെ പരമ്പരാഗത തമിഴ് വസ്ത്രമായ വേഷ്ടി ധരിക്കുകയെന്നത് അദ്ദേഹത്തെസംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു.
അടുത്തിടെ ന്യൂയോര്‍ക്കിലെ ചിലര്‍ കുമാറിനെ ട്രോളിയപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് പാചകപുസ്തക രചയിതാവും പാചക അംബാസഡറുമായ പത്മ ലക്ഷ്മിയായിരുന്നു. ട്രോളര്‍മാരുടെ സാംസ്‌കാരിക അവബോധമില്ലായ്മയെ വിമര്‍ശിച്ച പത്മ ലക്ഷ്മി ബിബിസിയോട് സംസാരിക്കവെ പറഞ്ഞത് 'ദക്ഷിണേന്ത്യന്‍ ഭക്ഷണത്തിന് മാത്രമല്ല, എളിയ വരുമാനത്തില്‍ വളര്‍ന്ന, പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് പാചകം ചെയ്ത ഒരാളുടെ കഥ എന്ന നിലയിലും വിജയുടെ കഥ പ്രധാനമാണ്' എന്നായിരുന്നു.
നിങ്ങളുടെ ഇന്ദ്രിയങ്ങളെയും കഴിവുകളെയും വിശ്വസിക്കുകയും വികസിപ്പിക്കുകയും ചെയ്താല്‍, നിങ്ങള്‍ക്ക് ഒരു സൃഷ്ടിപരമായ കരിയറില്‍ വളരെ ദൂരം പോകാന്‍ കഴിയുമെന്ന് ലോകമെമ്പാടുമുള്ള യുവാക്കള്‍ക്ക് അദ്ദേഹം ഒരു പ്രതീക്ഷയാണ്' എന്നും പത്മലക്ഷ്മി പറഞ്ഞു.
വലിയ നഗരത്തില്‍ എഞ്ചിനീയറിംഗിന് പോകാന്‍ കഴിയാതെ വന്ന വിജയകുമാര്‍ പകരം തെരഞ്ഞെടുത്തത് പാചക സ്‌കൂളായിരുന്നു! ചെന്നൈയിലെ താജ് കൊന്നെമര ഹോട്ടലില്‍ തുടങ്ങിയ യാത്ര ക്രൂയിസ് കപ്പലുകളിലൂടെയും അടുക്കളകളിലൂടെയും രുചി മുകുളങ്ങളെ ഉണര്‍ത്തിയാണ് ഒടുവില്‍ അമേരിക്കയില്‍ തന്റെ വാഗ്ദത്ത ഭൂമിയിലെത്തിയത്. സാന്‍ഫ്രാസിസ്‌കോയിലെ ദോശയിലും അദ്ദേഹമെത്തി.
ന്യൂയോര്‍ക്കിലെ റെസ്റ്റോറന്റ് ഗ്രൂപ്പായ അണ്‍അപ്പൊളോജെറ്റിക് ഫുഡ്സിലെ റോണി മജുംദാര്‍, ചിന്തന്‍ പാണ്ഡ്യ എന്നിവരുമായി ചേര്‍ന്ന് 2021-ല്‍ 'ഒന്നാന്തരം' എന്നതിന്റെ തമിഴ് സ്ലാംഗ് പദമായ സെമ്മ തുറന്നപ്പോഴാണ് അദ്ദേഹത്തിന് യഥാര്‍ഥ വഴിത്തിരിവ് ഉണ്ടായത്.
ഭക്ഷണത്തെക്കുറിച്ചല്ല, സ്വത്വത്തെക്കുറിച്ചായിരുന്നു സെമ്മ ഉറക്കെ പറഞ്ഞത്. വളരെക്കാലമായി യു എസിലെ ഇന്ത്യന്‍ ഭക്ഷണമെന്ന പേരില്‍ കിട്ടിയിരുന്ന പലതിനേയും തിരിത്തിക്കുറിക്കാന്‍ സെമ്മയ്ക്കായെന്ന് മജുംദാര്‍ ബി ബി സിയോടു പറഞ്ഞു.
തന്റെ പാചകരീതിയെ ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം കുമാര്‍ ഉപയോഗപ്പെടുത്തി. തങ്ങള്‍ കഴിച്ചു വളര്‍ന്ന ഭക്ഷണത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ തിളങ്ങിയെന്നും അത്തരം ഭക്ഷണം റെസ്റ്റോറന്റ് മെനുകളില്‍ അപൂര്‍വമായി മാത്രമേ എത്തുന്നുള്ളൂവെന്നും മജുംദാര്‍ ഓര്‍മ്മിക്കുന്നു.
പൂര്‍ണ്ണമായും യഥാര്‍ഥ ഗ്രാമീണ ഭക്ഷണം വിളമ്പുന്നതിലാണ് കുമാറിന്റെ ശക്തിയും യുക്തിയുമുള്ളത്. തന്റെ അമ്മയും മുത്തശ്ശിയും ചെയ്തതുപോലെ പാചകം ചെയ്യുക എന്നതായിരുന്നു തന്റെ സമീപനമെന്ന് അദ്ദേഹം പറയുന്നു. ആ ലാളിത്യത്തിന്റെ ആഘോഷമാണ് സെമ്മ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
വിദേശത്ത് പലപ്പോഴും ഇന്ത്യന്‍ ഭക്ഷണത്തെ നിര്‍വചിക്കുന്ന ക്ലീഷേകളെ സെമ്മയുടെ മെനു തകര്‍ക്കുന്നുണ്ട്.
കുട്ടിക്കാലത്ത്, അരി കുറവായിരുന്ന ദിവസങ്ങളില്‍ അദ്ദേഹം കുടുംബത്തോടൊപ്പം നെല്‍വയലുകളില്‍ ഒച്ചുകളെ ഭക്ഷണമാക്കുമായിരുന്നു. അത് രുചികരമായ പുളി സോസിലാണ് പാകം ചെയ്തിരുന്നത്. ഫ്രഞ്ചുകാര്‍ എസ്‌കാര്‍ഗോട്ട് വിളമ്പുന്നത് കാണുന്നതു വരെ ദരിദ്ര ഭക്ഷണമെന്നാണ് താനതിനെ കരുതിയിരുന്നതെന്നും തനിക്കതില്‍ ലജ്ജ തോന്നിയെന്നും പറയുമ്പോള്‍ ഇപ്പോള്‍ കുമാറിന്റെ മുഖത്ത് അഭിമാനമുണ്ട്.
നതായി പിരട്ടല്‍ എന്ന വിഭവം ഇന്ന് സെമ്മയുടെ മെനുവിലെ അഭിമാനമാണ്. ക്ഷാമത്തിന്റെ ഓര്‍മ്മയായിട്ടല്ല മറിച്ച് പ്രതിരോധശേഷിയുടെയും സാംസ്‌കാരിക അഭിമാനത്തിന്റെയും പ്രതീകമായാണ് അത് പുനരവതരിച്ചിരിക്കുന്നത്.
സെമ്മയുടെ മെനുവില്‍ കുരുമുളക് രസവും പുളി ഞണ്ടും വാഴപ്പഴം വടയും ദോശയുമെല്ലാമുണ്ട്. പ്രവാസികളായ നിരവധി പേര്‍ക്ക് ഇത്തരം ഭക്ഷണങ്ങളോട് വൈകാരിക ബന്ധമുണ്ട്.
രജനീകാന്ത്, സില്‍ക്ക് സ്മിത തുടങ്ങിയ തമിഴ് സിനിമാ താരങ്ങളെ ആദരിക്കുന്ന കോക്ക്‌ടെയിലുകള്‍ ചെന്നൈയുടെ ഊഷ്മളതയാണ് പ്രദാനം ചെയ്യുന്നത്. അടുക്കളയില്‍ 'കൃതജ്ഞതയോടെയുംം മനസ്സോടെയും' ഭക്ഷണം തയ്യാറാക്കാനാണ് പാചകക്കാരോട് ആവശ്യപ്പെടുന്നത്.
ലോസ് ഏഞ്ചല്‍സിലെ ഗോള്‍ഡ് ഗാലയില്‍ 650 അതിഥികള്‍ക്കായി ബ്ലാക്ക്-ടൈ ഗാല ഡിന്നര്‍ സംഘടിപ്പിക്കാന്‍ താന്‍ അദ്ദേഹത്തെ ക്ഷണിച്ചതായും ഒരു വര്‍ഷത്തിനുശേഷവും ഭക്ഷണത്തിന്റെ മേന്മകള്‍ ആളുകള്‍ സംസാരിക്കുന്നുവെന്നും ലക്ഷ്മി പറയുന്നു.
ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 100 റെസ്റ്റോറന്റുകളുടെ പട്ടികയില്‍ ഒന്നാമതെത്തിയത് ദക്ഷിണേന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ മാത്രം വിളമ്പുന്ന ആദ്യത്തെ ന്യൂയോര്‍ക്ക് റെസ്റ്റോറന്റായ സെമ്മയാണ്.
കുമാര്‍ ഭക്ഷണം മാത്രമല്ലച ഓര്‍മ്മയും അഭിമാനവും നിശബ്ദ വിപ്ലവവും കൂടിയാണ് വിളമ്പുന്നത്.
ജെയിംസ് ബിയേര്‍ഡ് നേടിയ വിജയം അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരമാണ്.
കുമാറിന്റെ വിജയം 'ഇന്ത്യന്‍ പ്രവാസികളില്‍ നിന്നുള്ള യുവാക്കളുടെ ജിജ്ഞാസ ഉണര്‍ത്തുകയും നമ്മുടെ ഭക്ഷണരീതികളില്‍ കൂടുതല്‍ അഭിമാനം വളര്‍ത്തുകയും ചെയ്തു' എന്ന് ലക്ഷ്മി പറയുന്നു.
'ഈ വിജയം പ്രാദേശികത പ്രധാനമാണെന്നും നമ്മുടെ കഥകള്‍ക്കും നമ്മുടെ വേരുകള്‍ക്കും ലോക വേദിയില്‍ മൂല്യമുണ്ടെന്നും സൂചിപ്പിക്കുന്നതാണ്' എന്ന് മജൂംദാര്‍ കൂട്ടിച്ചേര്‍ക്കുന്നു.