ഇറാന് മാസങ്ങള്‍ക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ കഴിയുമെന്ന് യുഎന്‍ ആണവനിരീക്ഷണ സമിതി തലവന്റെ മുന്നറിയിപ്പ്

ഇറാന് മാസങ്ങള്‍ക്കുള്ളില്‍ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാന്‍ കഴിയുമെന്ന് യുഎന്‍ ആണവനിരീക്ഷണ സമിതി തലവന്റെ മുന്നറിയിപ്പ്


ജനീവ: യുഎസിന്റെയും ഇസ്രായേലിന്റെയും വ്യോമാക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും, ഇറാന് 'ഏതാനും മാസങ്ങള്‍ക്കുള്ളില്‍' വീണ്ടും യുറേനിയം സമ്പുഷ്ടീകരണം ആരംഭിക്കാന്‍ കഴിയുമെന്ന് യുഎന്നിന്റെ ആണവ നിരീക്ഷണ സമിതിയുടെ തലവന്‍. ആക്രമണങ്ങളില്‍ ആണവകേന്ദ്രം പൂര്‍ണമായി തകര്‍ത്തു എന്ന ട്രംപിന്റെ വാദം ശരിയല്ലെന്നും അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) ഡയറക്ടര്‍ ജനറല്‍ റാഫേല്‍ ഗ്രോസി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

പലരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ആണവ പരിപാടിയുടെ ചില ഭാഗങ്ങള്‍ പുനരാരംഭിക്കാനുള്ള ശേഷി ഇറാന്‍ നിലനിര്‍ത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര റാഫേല്‍ ഗ്രോസി പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ 'നശിപ്പിക്കപ്പെട്ടു' എന്നും അവരുടെ പരിപാടി 'പതിറ്റാണ്ടുകളായി' പിന്നോട്ട് പോയി എന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും അവകാശപ്പെടുന്നത് തുടരുമ്പോഴും, 'ചിലത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് ' എന്നും ടെഹ്‌റാന്‍ ഉടന്‍ തന്നെ സമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ഗ്രോസി അശുഭകരമായ മുന്നറിയിപ്പില്‍ പറഞ്ഞു.

ഐഎഇഎ മേധാവിയുടെ മുന്നറിയിപ്പ്

'കുറച്ച് മാസങ്ങള്‍ക്കുള്ളില്‍, സമ്പുഷ്ട യുറേനിയം  ഉത്പാദിപ്പിക്കന്നതിനുള്ള കഴിവ് വീണ്ടെടുക്കാന്‍  ഇറാന് കഴിയുമെന്നാണ് താന്‍ കരുതുന്നതെന്ന് സിബിഎസ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, റാഫേല്‍ ഗ്രോസി പറഞ്ഞു.

ജൂണ്‍ 22ന് നടന്ന ബോംബാക്രമണങ്ങള്‍ ഇറാന്റെ ആണവ അഭിലാഷങ്ങളെ പതിറ്റാണ്ടുകള്‍ പിന്നോട്ട് കൊണ്ടുപോയെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങളും ഇപ്പോഴും ഇറാന് ആണവ സമ്പുഷ്ടരീകരണ ശേഷിയുണ്ടെന്ന് ഗ്രോസിയുടെ അഭിപ്രായങ്ങളും പരസ്പരം പൊരുത്തപ്പെടുന്നതല്ല.  മൂന്ന് ഇറാനിയന്‍ സ്ഥലങ്ങളായ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നിവ യുഎസ് ആക്രമിച്ചെന്നും ആണവനിലയങ്ങളുടെ മുഴുവന്‍ ശേഷിയും ഇല്ലാതാക്കിയെന്നുമാണ് ട്രംപ് അവകാശപ്പെട്ടിരുന്നത്. ജൂണ്‍ 13ന് ഇറാനിയന്‍ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം ആരംഭിച്ചതിന് ശേഷമാണ് അമേരിക്കയുടെ ആക്രമണങ്ങള്‍.

'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' എന്ന് വിളിക്കപ്പെടുന്ന യുഎസ് ആക്രമണം, ഇറാന്റെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാതാക്കാന്‍ 'ബങ്കര്‍ ബസ്റ്റര്‍' ബോംബുകള്‍ ഉപയോഗിച്ചതായി ട്രംപ് പറഞ്ഞു. എന്നാല്‍ ഗ്രോസിയെ വിശ്വസിക്കാമെങ്കില്‍, അതില്‍ 'ചിലത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.'

ഇറാന്റെ സമ്പുഷ്ട യുറേനിയം ശേഖരം എവിടെയാണെന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ അംഗീകരിച്ചുകൊണ്ട്  408.6 കിലോഗ്രാം കണക്കാക്കിയതും 60 ശതമാനം പരിശുദ്ധിയിലേക്ക് സമ്പുഷ്ടമാക്കിയതും  ഇത് കൂടുതല്‍ പരിഷ്‌കരിച്ചാല്‍ ഒമ്പത് ആണവ ബോംബുകള്‍ക്ക് മതിയാകുമെന്നും ഐഎഇഎ മേധാവി സമ്മതിച്ചു: എന്നാല്‍ 'ഈ വസ്തു എവിടെയായിരിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല.'

'അതിനാല്‍ ചിലത് ആക്രമണത്തിന്റെ ഭാഗമായി നശിപ്പിക്കപ്പെട്ടുകാണാം, പക്ഷേ ചിലത് മാറ്റാനും കഴിയുമായിരുന്നു. അതിനാല്‍ എപ്പോഴെങ്കിലും അതിനെക്കുറിച്ച് ഒരു വ്യക്തത ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇറാനിയന്‍ നിയമനിര്‍മ്മാതാക്കള്‍ ഐഎഇഎയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വോട്ടെടുപ്പിലൂടെ തീരുമാനിച്ച സാഹചര്യത്തിലാണ് ഐഎഇഎ മേധാവിയുടെ പ്രസ്താവന വരുന്നത്. ബോംബെറിഞ്ഞ സ്ഥലങ്ങള്‍, പ്രത്യേകിച്ച് പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമായ ഫോര്‍ഡോ പരിശോധിക്കാനുള്ള ഗ്രോസിയുടെ അഭ്യര്‍ത്ഥന ടെഹ്‌റാന്‍ നേരത്തെ തള്ളിക്കളയുകയും ചെയ്തിരുന്നു.

'എന്താണെന്നും അത് (യുറേനിയം) എവിടെയാണെന്നും എന്താണ് സംഭവിച്ചതെന്നും ഉറപ്പാക്കാന്‍ നേരിട്ടുള്ള ഒരു പരിശോധന ആവശ്യമാണെന്ന് ഗ്രോസി പറഞ്ഞു.

ഐഎഇഎയുടെ നിര്‍ണായക പരിശോധനാ ആവശ്യത്തെ യുഎസ് പിന്തുണയ്ക്കുന്നു

യുഎസ് ആക്രമണത്തിന് മുമ്പ് ഇറാന്‍ തങ്ങളുടെ സമ്പുഷ്ട യുറേനിയം ശേഖരം മാറ്റിയിട്ടുണ്ടെന്ന അവകാശവാദങ്ങളെക്കുറിച്ച് ഗ്രോസി അനിശ്ചിതത്വം പ്രകടിപ്പിച്ചെങ്കിലും, അത്തരമൊരു കാര്യം സംഭവിക്കില്ലെന്നാണ് ട്രംപ് പറഞ്ഞത്. 'ഇത് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, ഞങ്ങള്‍ കാര്യമായ അറിയിപ്പ് നല്‍കാതിരുന്നതിനാല്‍ അവര്‍ ഒന്നും നീക്കിയില്ല.-ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍, പ്രസിഡന്റ് ട്രംപ് തറപ്പിച്ചു പറഞ്ഞു, 

അതേസമയം, ഗ്രോസിയുടെ അറസ്റ്റ് അല്ലെങ്കില്‍ വധശിക്ഷയ്ക്ക് പോലും ആഹ്വാനം ചെയ്ത കടുത്ത ഇറാനിയന്‍ നിയമനിര്‍മ്മാതാക്കളുടെ ഭീഷണികള്‍ക്കിടയിലും, സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശനിയാഴ്ച ആണവ നിരീക്ഷണ സമിതിയ്ക്കും അതിന്റെ നേതൃത്വത്തിനും ഉറച്ച പിന്തുണ പ്രകടിപ്പിച്ചു.

'ഇറാനില്‍ ആണവ നിരീക്ഷണ സമിതിയുടെ നിര്‍ണായക പരിശോധനയ്ക്കും നിരീക്ഷണത്തിനുമുള്ള' ട്രംപ് ഭരണകൂടത്തിന്റെ പിന്തുണ അടിവരയിട്ടുകൊണ്ട്, ഗ്രോസിയുടെയും സംഘത്തിന്റെയും 'സമര്‍പ്പണത്തെയും പ്രൊഫഷണലിസത്തെയും' മാര്‍ക്കോ റൂബിയോ അഭിനന്ദിച്ചു.
ഗ്രോസിയുടെ അറസ്റ്റിനും വധശിക്ഷയ്ക്കും ഇറാനില്‍ നിന്നുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും അതിനെ അപലപിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.