ഇന്ത്യയില്‍ നക്‌സലിസം വ്യാപിച്ചതിന് കാരണം ഇന്ദിരാഗാന്ധിയുടെ നിലപാടെന്ന് അമിത് ഷാ

ഇന്ത്യയില്‍ നക്‌സലിസം വ്യാപിച്ചതിന് കാരണം ഇന്ദിരാഗാന്ധിയുടെ നിലപാടെന്ന് അമിത് ഷാ


ന്യൂഡല്‍ഹി: ഇന്ത്യയില്‍ നക്‌സലിസം വ്യാപിച്ചതിന് കാരണം ഇന്ദിരാഗാന്ധിയാണെന്ന് ആരോപിച്ച് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വികസന കുറവുകളല്ല രാഷ്ട്രീയ- സാമൂഹ്യ സിദ്ധാന്തമാണ് നക്‌സല്‍ പ്രസ്ഥാനത്തെ വളര്‍ത്തിയതെന്നായിരുന്നു അമിത് ഷായുടെ ആരോപണം. 

1970-ല്‍ ഇന്ദിരാ ഗാന്ധി സ്വീകരിച്ച ഇടതുപക്ഷ സ്വഭാവമാണ് നക്സലിസം വ്യാപിക്കാന്‍ കാരണമായതെന്നും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വി വി ഗിരിക്ക് അനുകൂലമായാണ് ഇത്തരം സിദ്ധാന്തം ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളില്‍ റെഡ് കോറിഡോര്‍ രൂപപ്പെട്ടതിനും ദീര്‍ഘകാല ദാരിദ്ര്യത്തിനും പീഡനത്തിനും ഉത്തരവാദിത്വം ആര്‍ക്കാണെന്നും ചോദിച്ചു.

സ്വാതന്ത്ര്യത്തിനുശേഷമുള്ള 60 വര്‍ഷമായി വീട്, ശുദ്ധജല സൗകര്യം, സ്‌കൂളുകള്‍, മൊബൈല്‍ ടവറുകള്‍, ബാങ്കിംഗ് സൗകര്യങ്ങള്‍ എന്നിവ നല്‍കുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 

സ്‌കൂള്‍, ആരോഗ്യമേഖല, റേഷന്‍ ഷോപ്പുകള്‍, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ എന്നിവയില്‍ പുരോഗതി വന്നതോടെ നക്സലിസം ബസ്തറില്‍ പൂര്‍ണ്ണമായും നിയന്ത്രണത്തിലായി എന്ന് അദ്ദേഹം പറഞ്ഞു.