ബി ജെ പിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കിയെന്ന് രാഹുല്‍ ഗാന്ധി

ബി ജെ പിയും നിതീഷും ചേര്‍ന്ന് ബിഹാറിനെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കിയെന്ന് രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: ബി ജെ പിയും നിതീഷ് കുമാറും ചേര്‍ന്ന് ബിഹാറിനെ ഇന്ത്യയുടെ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വ്യവസായി ഗോപാല്‍ ഖേംക കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബി ജെ പിയെയും മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. എക്‌സിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

നിങ്ങളുടെ മക്കളെ സംരക്ഷിക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് നിങ്ങളുടെ ഭാവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കഴിയില്ലെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി ഇത് സര്‍ക്കാരിനെ മാറ്റാനായുള്ള തെരഞ്ഞെടുപ്പല്ലെന്നും ബിഹാറിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണെന്നും വിശദീകരിച്ചു. അനീതി ഇനിയും പൊറുക്കാനാവില്ലെന്നും അദ്ദേഹം വിശദമാക്കി.  

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മഗഡ് ആശുപത്രിയുടെയും നിരവധി പെട്രോള്‍ പമ്പുകളുടെയും ഉടമയായ ഖേംക പറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് കൊല്ലപ്പെട്ടത്. ഖേംകയെ കൊന്ന ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. സ്വത്ത് തര്‍ക്കം മൂലമാണ് ഖേംക കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.