ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ ആര്‍ എസ് എസ് നേതൃത്വം പരോക്ഷമായി പിന്തുണച്ചെന്ന് ചര്‍ച്ച

ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ ആര്‍ എസ് എസ് നേതൃത്വം പരോക്ഷമായി പിന്തുണച്ചെന്ന് ചര്‍ച്ച


ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധം അവസാനിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരുന്നു. ഇതിനിടെ ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് നടത്തിയ ഒരു പ്രസംഗം വീണ്ടും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഭരണകക്ഷിയായ ബി ജെ പിയുടെ പ്രത്യയശാസ്ത്ര മാര്‍ഗദര്‍ശിയായ ആര്‍ എസ് എസ് വിദ്യാര്‍ഥി പ്രതിഷേധത്തെ പരോക്ഷമായി പിന്തുണച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ഇത് വഴിവെച്ചിട്ടുണ്ട്.

മുന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുന്നതിന് ഒരു ദിവസം മുമ്പ് വെള്ളിയാഴ്ചയാണ് ഭാഗവത് ഈ പരാമര്‍ശം നടത്തിയത്. യുവതലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്തരുതെന്നും ഭരണാധികാരികളെയും അധികാരസ്ഥാനങ്ങളിലുള്ളവരെയും സമപ്രായക്കാരായോ സുഹൃത്തുക്കളായോ കാണുന്ന സമീപനമാണ് ഇന്നത്തെ തലമുറയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അധികാരത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇന്നത്തെ തലമുറയുടെ മാത്രം പ്രത്യേകതയല്ലെന്നും കൗമാരപ്രായം എന്നും വിമത മനോഭാവവുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹൈദരാബാദില്‍ 'ഇക്കാലഘട്ടത്തിലെ മാതൃത്വം' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കവെയാണ് ഭാഗവത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കുടുംബങ്ങള്‍ ഏറ്റുമുട്ടലിന് പകരം കുട്ടികളുമായി തുറന്ന ആശയവിനിമയം നടത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കകം ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുകയും തുടര്‍ന്ന് ബി ജെ പി സര്‍ക്കാര്‍ വിദ്യാര്‍ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

'നമ്മള്‍ തന്നെ മൊബൈല്‍ ഫോണിലും സാമൂഹിക മാധ്യമങ്ങളിലും മുഴുകിക്കഴിയുമ്പോള്‍ കുട്ടികളോട് അത് ഉപയോഗിക്കരുതെന്ന് എങ്ങനെ പറയാനാകും? ആദ്യം നമ്മള്‍ തന്നെ നല്ല മാതൃകയാകണം. അപ്പോള്‍ മാത്രമേ അവരുമായി അര്‍ഥവത്തായ സംഭാഷണം നടത്താന്‍ കഴിയൂ. ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് അതാണ് ഏക പരിഹാരം,' ഭാഗവത് പറഞ്ഞു.

ഞായറാഴ്ച ഹൈദരാബാദില്‍ നടന്ന മറ്റൊരു പരിപാടിയില്‍ സംസാരിക്കവെ, ഇന്ത്യന്‍ പാരമ്പര്യം എല്‍ജിബിടിക്യു സമൂഹത്തിന്റെ അസ്തിത്വത്തെ അംഗീകരിച്ചിരുന്നുവെന്നും അവര്‍ക്കും സമൂഹത്തില്‍ സ്ഥാനമുണ്ടെന്നും ഭാഗവത് പറഞ്ഞു.

'എല്‍ജിബിടിക്യു സമൂഹവും മറ്റ് ഇത്തരം വിഭാഗങ്ങളും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ചിലരുടെ സ്വഭാവം പ്രകൃതിദത്തമാണ്. അവര്‍ അങ്ങനെയാണ് ജനിക്കുന്നത്. ചിലരില്‍ പിന്നീട് മാനസികമോ ശാരീരികമോ ആയ കാരണങ്ങളാല്‍ ഇത്തരം പ്രവണതകള്‍ രൂപപ്പെടാം,' അദ്ദേഹം പറഞ്ഞു.

എല്‍ജിബിടിക്യു സമൂഹത്തെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തരുതെന്നും അവര്‍ മനുഷ്യരാണെന്നും അവര്‍ക്ക് ജീവിക്കാനുള്ള അവകാശമുണ്ടെന്നും ഇന്ത്യന്‍ സംസ്‌കാരം അത് അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശ്വ മാംഗല്യ സഭ സംഘടിപ്പിച്ച മറ്റൊരു പരിപാടിയില്‍ ജെന്‍ സികള്‍ വികാരങ്ങള്‍ക്ക് അടിമപ്പെടുന്നവരാണെന്നും ശാന്തമായി ചിന്തിക്കാറില്ലെന്നും ഭാഗവത് അഭിപ്രായപ്പെട്ടു.

വിവാഹത്തെക്കുറിച്ച് സംസാരിക്കവെ, 'വിവാഹം ധര്‍മ്മബോധം വളര്‍ത്തുന്ന ഒരു സാമൂഹിക സംവിധാനമാണ്. അതിന് പകരമായാണ് ലിവ്-ഇന്‍ ബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുന്നത്. ഉത്തരവാദിത്തമില്ലാതെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന മനോഭാവമാണ് ഇതിന് പിന്നില്‍. ഒരുമിച്ച് ജീവിക്കാന്‍ താത്പര്യമുള്ളിടത്തോളം ഒരുമിച്ച് കഴിയുക, പിന്നീട് പിരിയുക എന്ന സമീപനം സമൂഹത്തില്‍ എന്ത് ഫലമാണ് ഉണ്ടാക്കുന്നതെന്ന് ലോകത്തെ നോക്കിയാല്‍ മനസ്സിലാകും,' അദ്ദേഹം പറഞ്ഞു.

ലിവ്-ഇന്‍ ബന്ധങ്ങള്‍ പാശ്ചാത്യ സംസ്‌കാരത്തിന്റെ അന്ധമായ അനുകരണമാണെന്നും അത് സാമൂഹിക അധഃപതനത്തിലേക്ക് നയിക്കുമെന്നും ഭാഗവത് വിമര്‍ശിച്ചു.

അതേസമയം, ജന്തര്‍ മന്തര്‍ വിദ്യാര്‍ഥി പ്രതിഷേധത്തിന് ആര്‍ എസ് എസ് ഔദ്യോഗിക പിന്തുണ നല്‍കിയതായി സ്ഥിരീകരിക്കുന്ന വിവരങ്ങളൊന്നും നിലവില്‍ പുറത്തുവന്നിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചര്‍ച്ചകള്‍ മോഹന്‍ ഭാഗവതിന്റെ പ്രസംഗത്തെ ആസ്പദമാക്കിയുള്ള അനുമാനങ്ങള്‍ മാത്രമാണ്.