നീറ്റ് യോഗ്യതയില്‍ 11 മാര്‍ക്ക് കുറവ്; മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു

നീറ്റ് യോഗ്യതയില്‍ 11 മാര്‍ക്ക് കുറവ്; മഹാരാഷ്ട്രയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു


അഹില്യാനഗര്‍: ദേശീയ യോഗ്യതാ പ്രവേശന പരീക്ഷയായ നീറ്റില്‍ കുറഞ്ഞ മാര്‍ക്ക് ലഭിച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ അഹില്യാനഗര്‍ ജില്ലയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷാ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ജലാല്‍പൂര്‍ ഗ്രാമവാസിയായ അങ്കിത സാംഗ്ലെ ആണ് മരിച്ചത്.

അങ്കിതയെ വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നീറ്റ് പരീക്ഷയില്‍ 166 മാര്‍ക്ക് മാത്രമാണ് ലഭിച്ചതെന്നും ഇതേ തുടര്‍ന്ന് അങ്കിത കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പൊലീസിനോട് പറഞ്ഞു.

മറാത്തിയില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിന്റെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിയാത്തതിലുള്ള നിരാശയാണ് കുറിപ്പില്‍ അങ്കിത പങ്കുവെച്ചത്.

'നിങ്ങള്‍ എനിക്ക് ഒരുപാട് സ്‌നേഹം നല്‍കി. എന്നാല്‍ നിങ്ങളുടെ ഒരു ആഗ്രഹം പോലും നിറവേറ്റാന്‍ എനിക്ക് കഴിഞ്ഞില്ല. അമ്മേ, എല്ലാ ബുദ്ധിമുട്ടുകളിലും ഒരു സുഹൃത്തിനെപ്പോലെ നിങ്ങള്‍ എനിക്ക് പിന്തുണ നല്‍കി. ദാദാ (സഹോദരന്‍), നിങ്ങളും എനിക്ക് ഒരുപാട് പിന്തുണ നല്‍കി. അമ്മയേക്കാളും അച്ഛനേക്കാളും കൂടുതല്‍ നിങ്ങള്‍ എന്നെ സ്‌നേഹിച്ചു. എന്റെ ആത്മഹത്യയ്ക്ക് നിങ്ങള്‍ ഉത്തരവാദികളല്ല,' കുറിപ്പില്‍ അങ്കിത എഴുതി.

'നീറ്റ് പഠനത്തിനിടയിലും നിങ്ങള്‍ എനിക്കായി എല്ലാം ത്യജിച്ചു. എന്നാല്‍ നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ കഴിയാതെ ഞാന്‍ പരാജയപ്പെട്ടു,' എന്നും കുറിപ്പില്‍ പറയുന്നു.

തന്റെ മാതാപിതാക്കളെ ശ്രദ്ധിക്കണമെന്ന് സഹോദരനോട് അങ്കിത ആവശ്യപ്പെട്ടിരുന്നു. മികച്ച മാര്‍ക്ക് നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് താന്‍ വിഷാദത്തിലായിരുന്നുവെന്നും ഡോക്ടറാകാനുള്ള സ്വപ്‌നത്തിലേക്കുള്ള വഴികള്‍ അടഞ്ഞുവെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അങ്കിതയ്ക്ക് 300-ലധികം മാര്‍ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ യോഗ്യതാ കട്ട് ഓഫ് മാര്‍ക്കായ 177-ല്‍ നിന്ന് 11 മാര്‍ക്ക് കുറവായി 166 മാര്‍ക്ക് മാത്രമാണ് ലഭിച്ചത്.

സംഭവസമയത്ത് അങ്കിതയുടെ പിതാവും സഹോദരനും ആശാഢി ഏകാദശി ദര്‍ശനത്തിനായി പണ്ഡര്‍പുരിലേക്ക് പോയിരുന്നു. അമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും മകള്‍ ഇത്തരമൊരു കടുത്ത തീരുമാനം എടുക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല.

പഠനമുറിയിലേക്ക് പോയ അങ്കിത ഏറെ നേരം പുറത്തുവരാതിരുന്നതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ചെത്തി. വാതില്‍ തുറന്നപ്പോള്‍ മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അങ്കിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.

സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സംശയാസ്പദമായ ഒന്നും കുടുംബം ആരോപിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആത്മഹത്യാ ചിന്തകളോ കടുത്ത മാനസിക സമ്മര്‍ദമോ അനുഭവിക്കുന്നവര്‍ ഒറ്റയ്ക്ക് തുടരാതെ കുടുംബാംഗങ്ങളോടോ വിശ്വസിക്കുന്ന വ്യക്തികളോടോ സംസാരിക്കുകയും പ്രാദേശിക അടിയന്തര സഹായ സംവിധാനങ്ങളുമായി ബന്ധപ്പെടുകയും ചെയ്യുക.)