വ്യാപാരിയെ ഇടപാടിന് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു

വ്യാപാരിയെ ഇടപാടിന് വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു


ചെന്നൈ: വ്യാപാരിയെ ഇടപാടിനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മര്‍ദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവര്‍ന്നു. ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേഗം ഇടപെട്ട പൊലീസ് സംഭവത്തില്‍ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാന?ഗര്‍ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവര്‍ച്ചയ്ക്ക് ഇരയായത്.

സംഭവത്തില്‍ മറ്റൊരു വ്യാപരിയായ ലണ്ടന്‍ രാജന്‍, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേര്‍ എന്നിവരെ ശിവകാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങള്‍ കവര്‍ന്നത്.

വജ്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന ലണ്ടന്‍ രാജന്‍ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുന്‍ ദിവസങ്ങളില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങള്‍ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖര്‍ മകള്‍ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാര്‍ പറഞ്ഞതു പ്രകാരം ചന്ദ്രശേഖര്‍ മാത്രമാണ് ഹോട്ടല്‍ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയില്‍ കയറിയ ഉടന്‍ തന്നെ നാല് പേരും ചേര്‍ന്നു ചന്ദ്രശേഖറിനെ മര്‍ദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.

സമയം ഏറെയായിട്ടും ചന്ദ്രശേഖര്‍ തിരികെ വരാന്‍ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകള്‍ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നു പ്രതികള്‍ സഞ്ചരിച്ച കാര്‍ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പൊലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി. ശിവകാശി ടോള്‍ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ പ്രതികള്‍ പിടിയിലായി.