ന്യൂഡൽഹി: കോൺഗ്രസ് മുൻ അദ്ധ്യക്ഷയും യുപിഎ ചെയർപേഴ്സണുമായിരുന്ന സോണിയ ഗാന്ധിയുടെ ആത്മകഥ 'ബിലോങ്ങിങ് എ ജേർണി ഓഫ് ലവ്' ഇന്ത്യയിൽ ഹാർപ്പർ കോളിൻസ് പുറത്തിറക്കും. നവംബർ 10 ന് പുസ്തകം പുറത്തിറങ്ങുമെന്ന് ഹാർപ്പർ കോളിൻസ് അറിയിച്ചു. ഇന്ത്യയുടെ യാത്രയെ കുറിച്ചുള്ള അപൂർവ്വമായൊരു അകക്കാഴ്ചയും പുസ്തകം നൽകുമെന്ന് പ്രസാധകർ വ്യക്തമാക്കി.
നേരത്തെ പെൻഗ്വിൻ ഹൗസ് പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ പിന്മാറിയതിന് പിന്നാലെയാണ് ഇന്ത്യയിൽ പുസ്തകം പ്രസിദ്ധീകരിക്കാൻ ഹാർപ്പർ കോളിൻസ് തയ്യാറായത്. സോണിയാ ഗാന്ധി നൽകിയ കൈയെഴുത്ത് പ്രതിയിൽ ചില മാറ്റങ്ങൾ വരുത്തണമെന്ന് പ്രസാധകർ ആവശ്യപ്പെട്ടെന്നും അത് സോണിയ നിരസിച്ചതും പിന്മാറ്റത്തിന് കാരണമായെന്നാണ് കോൺഗ്രസ് നേതാക്കൾ വെളിപ്പെടുത്തുന്നത്. എന്നാൽ സോണിയ ഗാന്ധിയുമായി പുസ്തകത്തിലെ വസ്തുതകളെക്കുറിച്ച് സംസാരിച്ചെന്ന് സ്ഥിരീകരിച്ച പെൻഗ്വിൻ പ്രസിദ്ധീകരണം ഏറ്റെടുക്കാത്തതിന് പിന്നിലെ കാരണം ഇതല്ല എന്നായിരുന്നു വിശദീകരിച്ചത്.
ആർഎസ്എസ്, ചൈന, നരേന്ദ്ര മോദി എന്നിവയുമായി ബന്ധപ്പെട്ട അദ്ധ്യായങ്ങളും പരാമർശങ്ങളുമാണ് വെട്ടിമാറ്റാൻ പ്രസാധകർ ആവശ്യപ്പെട്ടതെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്. 2004-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നരേന്ദ്ര മോദി തന്നെ "ജേഴ്സി പശു" എന്ന് പരസ്യമായി അധിക്ഷേപിച്ച സംഭവവും, പിന്നീട് പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളിലെ അനുഭവങ്ങളും വ്യക്തിപരമായ നിരീക്ഷണങ്ങളുമാണ് പ്രസാധകർ പുസ്തകത്തിൽ നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട ഉള്ളടക്കങ്ങളിൽ ആദ്യത്തേത്.
രണ്ടാമതായി മോദിയെ ഇന്ത്യയുടെ മറ്റ് മുൻ പ്രധാനമന്ത്രിമാരുമായി സോണിയ നേരിട്ട് താരതമ്യം ചെയ്യുന്ന ഭാഗങ്ങളും ഇതിലുണ്ട്. ബിജെപിയുടെ മാതൃസംഘടനയും പ്രത്യയശാസ്ത്ര സ്രോതസുമായ ആർഎസ്എസിനെക്കുറിച്ചും, രാജ്യത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ അവർ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുമുള്ള സോണിയയുടെ തുറന്നെഴുത്തുകൾ ഒഴിവാക്കണമെന്നും പെൻഗ്വിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം അമേരിക്കൻ ആസ്ഥാനമായുള്ള, പെൻഗ്വിന്‍റെ സഹസ്ഥാപനം ആൽഫ്രഡ് എ നോഫ് ആണ് അന്താരാഷ്ട്ര തലത്തിൽ സോണിയയുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
വിവാദങ്ങൾക്ക് വിട, സോണിയ ഗാന്ധിയുടെ ആത്മകഥ ഹാർപ്പർ കോളിൻസ് പുറത്തിറക്കുന്നു; നവംബർ 10 ന് എത്തും
