ജര്‍മനിയിലെ 'വെര്‍ച്വല്‍ ആക്രമണങ്ങള്‍': റഷ്യക്കെതിരെ സമ്മര്‍ദം ശക്തമാക്കി യൂറോപ്യന്‍ യൂണിയനും നേറ്റോയും

ജര്‍മനിയിലെ 'വെര്‍ച്വല്‍ ആക്രമണങ്ങള്‍': റഷ്യക്കെതിരെ സമ്മര്‍ദം ശക്തമാക്കി യൂറോപ്യന്‍ യൂണിയനും നേറ്റോയും


ബ്രസ്സല്‍സ്: ജര്‍മനിയില്‍ അടുത്തിടെ നടന്നതായി ആരോപിക്കപ്പെടുന്ന 'ഹൈബ്രിഡ് യുദ്ധ' സംഭവങ്ങള്‍ക്ക് പിന്നില്‍ റഷ്യയാണെന്ന് പൊലീസ് അന്വേഷണങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും തെളിയിച്ചതായി ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെ റഷ്യക്കെതിരായ സമ്മര്‍ദം ശക്തമാക്കി യൂറോപ്യന്‍ യൂണിയനും നേറ്റോയും. മോസ്‌കോ കൂടുതല്‍ അപകടകരമായ നടപടികളിലേക്ക് നീങ്ങുകയാണെന്നും നിലവില്‍ രൂപപ്പെടുന്ന 'പുതിയ സാഹചര്യത്തോട്' ശക്തമായി പ്രതികരിക്കുമെന്നും നേറ്റോ മേധാവിയും യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റും മുന്നറിയിപ്പ് നല്‍കി.

'യൂറോപ്യന്‍ യൂണിയന്റെ മണ്ണില്‍ റഷ്യയുമായി നേരിട്ട് ബന്ധപ്പെടുത്തി കണ്ടെത്തുന്ന പുതിയൊരു ഗുരുതരമായ സാഹചര്യമാണിത്,' യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. കഴിഞ്ഞ മാസം ലൈപ്‌സിഗ് വിമാനത്താവളത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ഡ്രോണ്‍ ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബെര്‍ലിന്‍ ആരോപിച്ചതിന് പിന്നാലെയായിരുന്നു അവരുടെ പ്രതികരണം.

റഷ്യയുടെ ഇത്തരം അപകടകരമായ നടപടികളോട് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകേണ്ടതുണ്ടെന്നും വോണ്‍ ഡെര്‍ ലെയന്‍ വ്യക്തമാക്കി.

ജര്‍മനിക്ക് നാറ്റോയുടെ മുഴുവന്‍ പിന്തുണയും ഐക്യദാര്‍ഢ്യവും ഉണ്ടെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ അറിയിച്ചു.

ഓഗസ്റ്റ് 4ന് സ്‌ഫോടകവസ്തുക്കള്‍ വഹിച്ച ഡ്രോണ്‍ യുക്രെയ്ന്‍ ചരക്കുവിമാനത്തെ മനഃപൂര്‍വം ലക്ഷ്യമിട്ടെന്ന ജര്‍മന്‍ ആരോപണം റഷ്യ നിഷേധിച്ചിട്ടുണ്ട്.

ലൈപ്‌സിഗ്/ ഹാലെ വിമാനത്താവളത്തില്‍ ഡ്രോണ്‍ റോബോട്ടിന്റെ സഹായത്തോടെ നിര്‍വീര്യമാക്കിയിരുന്നു. എന്നാല്‍ മറ്റൊരു ഡ്രോണ്‍ മറ്റൊരു ചരക്കുവിമാനവുമായി കൂട്ടിയിടിച്ചതായി കരുതുന്നു. പത്ത് ദിവസത്തിന് ശേഷം മൂന്നാമതൊരു ഡ്രോണും വിമാനത്താവളത്തില്‍ കണ്ടെത്തി. നാറ്റോയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ലൈപ്‌സിഗ് വിമാനത്താവളം യുക്രെയ്ന്‍ ഉപയോഗിക്കുന്ന ആന്റോനോവ് ചരക്കുവിമാനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന സ്ഥലമാണ്.

ഡ്രോണിന്റെ രൂപകല്‍പ്പന, ഘടകങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ഡിറ്റണേറ്റര്‍ എന്നിവ റഷ്യയുടെ മറ്റ് 'ഹൈബ്രിഡ്' ഓപ്പറേഷനുകളില്‍ കണ്ടെത്തിയവയുമായി സാമ്യമുള്ളതാണെന്ന് ജര്‍മന്‍ ആഭ്യന്തരമന്ത്രി പറഞ്ഞു.

ലൈപ്‌സിഗ് സംഭവങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ സംശയിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ പാസ്പോര്‍ട്ടുള്ള ബെലാറസ് പൗരനും വിനോദസഞ്ചാര വിസയില്‍ ജര്‍മനിയിലെത്തിയ മറ്റൊരാളുമാണ് ഇവര്‍. രണ്ടാമത്തെയാളുടെ കൈവശം ലാത്വിയന്‍, റഷ്യന്‍ പാസ്പോര്‍ട്ടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

റഷ്യന്‍ കോണ്‍സുലേറ്റ് സ്ഥിതിചെയ്യുന്ന ബോണിലെ കോണ്‍സുലേറ്റും റഷ്യന്‍ ഹൗസ് എന്ന സാംസ്‌കാരിക സ്ഥാപനവും അടച്ചുപൂട്ടുമെന്ന് ബെര്‍ലിന്‍ അറിയിച്ചു.

ആരോപണങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന തെളിവുകളൊന്നും ജര്‍മനി ഹാജരാക്കിയിട്ടില്ലെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ജര്‍മനിക്കെതിരെ 'അതേ രീതിയിലുള്ള' നടപടികളിലൂടെ തിരിച്ചടിക്കുമെന്നും മോസ്‌കോ മുന്നറിയിപ്പ് നല്‍കി.

ജര്‍മന്‍ സര്‍ക്കാരിന്റെ 'തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍' സംബന്ധിച്ച് വിശദീകരണം നല്‍കുന്നതിനായി ജര്‍മന്‍ ചാര്‍ജ് ഡി അഫയേഴ്‌സ് ബെര്‍ണ്ട് ഫിങ്കെയെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.

ജര്‍മനിയുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ റഷ്യ തയ്യാറാണോയെന്ന ചോദ്യത്തിന് റഷ്യന്‍ ഉപവിദേശകാര്യ മന്ത്രി അലക്‌സാണ്ടര്‍ ഗ്രുഷ്‌കോ 'സാധ്യതയുണ്ട്' എന്ന് പ്രതികരിച്ചു. എന്നാല്‍ നിലവില്‍ നയതന്ത്രത്തിന് അവസരം നല്‍കാനാണ് റഷ്യ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലൈപ്‌സിഗ് ആക്രമണത്തില്‍ യൂറോപ്യന്‍ യൂണിയന്റെ മണ്ണില്‍ റഷ്യന്‍ ഏജന്റുമാര്‍ സൈനിക നിലവാരത്തിലുള്ള വസ്തുക്കള്‍ ഉപയോഗിച്ചെന്നാണ് വ്യക്തമായ തെളിവുകളെന്ന് വോണ്‍ ഡെര്‍ ലെയന്‍ പറഞ്ഞു. 

അയര്‍ലന്‍ഡിലെ വിക്ക്‌ലോയില്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ റഷ്യക്കെതിരെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബറോ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ ഉപരോധങ്ങള്‍ മറികടക്കാന്‍ എണ്ണയും മറ്റ് ചരക്കുകളും കടത്തുന്ന റഷ്യയുടെ 'ഷാഡോ ഫ്‌ളീറ്റ്' എന്നറിയപ്പെടുന്ന കപ്പല്‍ ശൃംഖലയ്ക്കെതിരെ യൂറോപ്യന്‍ തലത്തില്‍ നടപടി സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ള ഉപരോധങ്ങള്‍ കൂടുതല്‍ ശക്തമായി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ആലോചിച്ചുവരികയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി കാജ കല്ലാസ് പറഞ്ഞു. മുന്‍ റഷ്യന്‍ സൈനികര്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനും റഷ്യന്‍ വിനോദസഞ്ചാരികള്‍ക്ക് വിസ അനുവദിക്കുന്നതില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനും വ്യാപകമായ പിന്തുണയുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ ജര്‍മനിയില്‍ നിരവധി അട്ടിമറി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ ജര്‍മനിയിലും കൊളോണിന് സമീപം പടിഞ്ഞാറന്‍ മേഖലയിലുമായി വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് നേരെ രണ്ട് ആക്രമണങ്ങള്‍ നടന്നതായി അധികൃതര്‍ അറിയിച്ചു.

പടിഞ്ഞാറന്‍ ജര്‍മനിയിലെ ബെര്‍ഗ്‌ഹൈമില്‍ വൈദ്യുതി ലൈനുകള്‍ ലക്ഷ്യമിട്ട് നടന്ന ആക്രമണം മനഃപൂര്‍വമായിരുന്നുവെന്ന് നോര്‍ത്ത് റൈന്‍- വെസ്റ്റ്ഫാലിയ ആഭ്യന്തരമന്ത്രി ഹെര്‍ബര്‍ട്ട് റോയല്‍ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവര്‍ രാജ്യത്തെ മുഴുവന്‍ ലക്ഷ്യമിടുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

'വിദേശരാജ്യത്തിന്റെ നിര്‍ദേശപ്രകാരമുള്ള അട്ടിമറിയും ഇടതുപക്ഷ തീവ്രവാദവും ഉള്‍പ്പെടെ രണ്ട് സാധ്യതകളാണ് ഞങ്ങള്‍ പരിശോധിക്കുന്നത്,' റോയല്‍ പറഞ്ഞു.