ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മുന്നേറുമ്പോള്‍ ജി ഡി പി വളര്‍ച്ചയുടെ പിന്നിലെ യാഥാര്‍ഥ്യത്തെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ പുതിയ സംവാദവും ഉയരുന്നുണ്ട്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ശക്തിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഇതോടെ വീണ്ടും ചൂടുപിടിച്ചിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി) കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെന്ന ഔദ്യോഗിക കണക്കാണ് പുതിയ വിവാദത്തിന് തുടക്കമിട്ടത്.
സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത് 7.1 ശതമാനം വളര്‍ച്ചയായിരുന്നു. അതിനെ മറികടന്ന പ്രകടനം ഇന്ത്യയുടെ സാമ്പത്തിക ശക്തിയുടെ സൂചനയായാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. നിക്ഷേപരംഗത്തെ മുന്നേറ്റം, നിര്‍മാണമേഖലയുടെ കരുത്ത്, ഉപഭോക്തൃ ആവശ്യകതയിലെ സ്ഥിരത എന്നിവയാണ് വളര്‍ച്ചയ്ക്ക് കരുത്തേകിയ പ്രധാന ഘടകങ്ങളെന്നും വിലയിരുത്തപ്പെട്ടു.
എന്നാല്‍ ഈ ശ്രദ്ധേയമായ വളര്‍ച്ചാ നിരക്ക് പുറത്തുവന്നതോടെ ഒരു അടിസ്ഥാന ചോദ്യം വീണ്ടും ഉയര്‍ന്നു- ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇത്ര ശക്തമായി വളരുന്നുണ്ടെങ്കില്‍ അതിന്റെ പ്രതിഫലനം തൊഴില്‍, സ്വകാര്യ നിക്ഷേപം, വിദേശ മൂലധന പ്രവാഹം എന്നിവയില്‍ വേണ്ടത്ര കാണാത്തത് എന്തുകൊണ്ട്? എന്നതായിരുന്നു ആ ചോദ്യം.
ഈ ചോദ്യമാണ് ഇപ്പോള്‍ രാജ്യത്തെ സാമ്പത്തിക- രാഷ്ട്രീയ ചര്‍ച്ചകളുടെ കേന്ദ്രബിന്ദു.
കണക്കുകളെച്ചൊല്ലി സംശയം
മുന്‍ കേന്ദ്ര ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സുഭാഷ് ചന്ദ്ര ഗാര്‍ഗാണ് ആദ്യം ജി ഡി പി കണക്കുകളുടെ താരതമ്യത്തെ ചോദ്യം ചെയ്തത്. വളര്‍ച്ചാ നിരക്ക് കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായ മുന്‍വര്‍ഷത്തെ കണക്കുകളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതിനാല്‍ നിലവിലെ വളര്‍ച്ചാനിരക്ക് യഥാര്‍ഥ ചിത്രത്തെക്കാള്‍ ഉയര്‍ന്നതായി തോന്നാമെന്നാണ് അദ്ദേഹത്തിന്റെ വാദം.
ഇതിന് പിന്നാലെ മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും മറ്റൊരു പ്രധാന ചോദ്യം ഉന്നയിച്ചു.
ശക്തമായ ജി ഡി പി വളര്‍ച്ച രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങളായും സ്വകാര്യ നിക്ഷേപമായും വിദേശ നിക്ഷേപമായും പ്രതിഫലിക്കാത്തത് എന്തുകൊണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
എന്നാല്‍ പിന്നീട് സാമൂഹിക മാധ്യമമായ ലിങ്ക്ഡ്ഇനിലൂടെ രാജന്‍ ഒരു വിശദീകരണം നല്‍കി. ഈ ആഴ്ച പുറത്തുവന്ന പ്രത്യേക ജി ഡി പി കണക്കുകളെ താന്‍ ചോദ്യം ചെയ്തിട്ടില്ലെന്നും അവയെ അംഗീകരിക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ആശങ്ക കൂടുതല്‍ വിശാലമായ ഒന്നാണെന്നും ദീര്‍ഘകാലമായി ശക്തമായ സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്ന രാജ്യത്ത് എന്തുകൊണ്ട് സ്വകാര്യ നിക്ഷേപവും വിദേശ നിക്ഷേപവും മെച്ചപ്പെട്ട തൊഴിലവസരങ്ങളും അതിനനുസരിച്ച് വര്‍ധിക്കുന്നില്ല എന്നതാണ് പ്രധാന ചോദ്യമെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ വാക്കുകളില്‍, ഇത് ഒരു പ്രത്യേക ജി ഡി പി കണക്കിനെ ചോദ്യം ചെയ്യുന്നതല്ല; മറിച്ച് ഇന്ത്യയുടെ വളര്‍ച്ചയുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വലിയ സാമ്പത്തിക ചോദ്യമാണ്.
പണപ്പെരുപ്പം മാറ്റിയാല്‍ വളര്‍ച്ച എത്ര?
വിവാദത്തിന്റെ മറ്റൊരു പ്രധാന കേന്ദ്രം 'ഡിഫ്‌ളേറ്റര്‍' എന്ന സാമ്പത്തിക സൂചകമാണ്.
നാമമാത്ര ജി ഡി പിയില്‍ നിന്നുള്ള പണപ്പെരുപ്പത്തിന്റെ സ്വാധീനം ഒഴിവാക്കി യഥാര്‍ഥ സാമ്പത്തിക വളര്‍ച്ച കണക്കാക്കുന്നതിനാണ് ഡിഫ്‌ളേറ്റര്‍ ഉപയോഗിക്കുന്നത്.
ചില സ്വകാര്യ സാമ്പത്തിക വിദഗ്ധര്‍ ഉയര്‍ത്തുന്ന ചോദ്യം ഇതാണ്- സര്‍ക്കാര്‍ ഉപയോഗിച്ച ഡിഫ്േളറ്റര്‍ രാജ്യത്തെ യഥാര്‍ഥ പണപ്പെരുപ്പത്തെ വേണ്ടത്ര പ്രതിഫലിപ്പിക്കുന്നുണ്ടോ?
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ സര്‍ക്കാര്‍ കണക്കാക്കിയ ഡിഫ്േളറ്റര്‍ 2.3 ശതമാനം മാത്രമാണ്. എന്നാല്‍ ഇതേ കാലയളവില്‍ ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തിലേറെയും മൊത്തവ്യാപാര വിലയിലെ പണപ്പെരുപ്പം 9 ശതമാനത്തിലേറെയും ആയിരുന്നു.
ഈ വ്യത്യാസമാണ് സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചത്.
ഡിഫ്േളറ്റര്‍ വളരെ താഴ്ന്നതായാല്‍ പണപ്പെരുപ്പം ഒഴിവാക്കിയ ശേഷമുള്ള യഥാര്‍ഥ ജി ഡി പി വളര്‍ച്ച കൂടുതല്‍ ഉയര്‍ന്നതായി കാണപ്പെടാമെന്നാണ് വിമര്‍ശകരുടെ വാദം.
സര്‍ക്കാരിന്റെ മറുപടി
വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഇന്ത്യയുടെ സ്ഥിതിവിവരക്കണക്ക് മന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി.
ജി ഡി പി കണക്കുകൂട്ടല്‍ രീതിയില്‍ ഫെബ്രുവരിയില്‍ നടപ്പാക്കിയ മാറ്റങ്ങള്‍ വിപുലമായ കൂടിയാലോചനകള്‍ക്കൊടുവിലാണ് കൊണ്ടുവന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ മാറുന്ന സാമ്പത്തിക സാഹചര്യങ്ങളെ കൂടുതല്‍ കൃത്യമായി പ്രതിഫലിപ്പിക്കുന്നതിനാണ് പുതിയ കണക്കുകൂട്ടല്‍ രീതിയെന്ന് അധികൃതര്‍ പറയുന്നു.
പുതിയ ഡേറ്റാ പരമ്പര പ്രകാരം 2025 ഏപ്രില്‍- ജൂണ്‍ കാലയളവിലെ നാമമാത്ര ജി ഡി പി മൂല്യം 80 ട്രില്യണ്‍ രൂപയായി കണക്കാക്കി. പഴയ ജി ഡി പി പരമ്പരയില്‍ ഇത് 86.05 ട്രില്യണ്‍ രൂപ ആയിരുന്നു.
ഇവിടെ നിന്നാണ് താരതമ്യത്തെച്ചൊല്ലിയുള്ള വിവാദം ആരംഭിക്കുന്നത്.
പഴയ അടിസ്ഥാനരീതി ഉപയോഗിച്ചിരുന്നെങ്കില്‍ നാമമാത്ര വളര്‍ച്ച 10.3 ശതമാനത്തിന് പകരം 2.6 ശതമാനം മാത്രമായിരുന്നേനെയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ രണ്ട് വ്യത്യസ്ത രീതികളില്‍ തയ്യാറാക്കിയ കണക്കുകള്‍ നേരിട്ട് താരതമ്യം ചെയ്യാനാവില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പുതിയ രീതി അടിസ്ഥാന വര്‍ഷം മാറ്റുക മാത്രമല്ല ചെയ്തത്. ഉപയോഗിക്കുന്ന ഡേറ്റാ സ്രോതസ്സുകളും ഉത്പന്നങ്ങളും സേവനങ്ങളും വില ക്രമീകരണ രീതികളും കൂടുതല്‍ വിശദമാക്കുകയും പരിഷ്‌കരിക്കുകയും ചെയ്തതായി സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പുതിയ കണക്കുകൂട്ടല്‍ രീതി എന്താണ്?
ജി ഡി പി കണക്കാക്കുന്നതിനായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട 'ഡബിള്‍ ഡിഫ്േളഷന്‍' രീതിയാണ് പുതിയ സംവിധാനത്തില്‍ ഉപയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു.
ഉത്പാദനത്തിന്റെ മൂല്യവും ഉത്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും മറ്റ് ഇന്‍പുട്ടുകളുടെയും ചെലവും വിലമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേകം ക്രമീകരിക്കുന്ന രീതിയാണിത്.
പുതിയ ജി ഡി പി പരമ്പരയില്‍ കൂടുതല്‍ വിശദമായ പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്‌സ് ഉപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
മുമ്പ് ഏകദേശം 180 ഡിഫ്േളറ്ററുകള്‍ ഉപയോഗിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ഇന്‍പുട്ടുകള്‍ക്കും ഔട്ട്പുട്ടുകള്‍ക്കുമായി 300-ലധികം ഡിഫ്േളറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം.
ഇത് സമ്പദ്വ്യവസ്ഥയുടെ വിവിധ മേഖലകളിലെ വിലമാറ്റങ്ങളെ കൂടുതല്‍ സൂക്ഷ്മമായി കണക്കിലെടുക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം.
കണക്കുകള്‍ക്ക് പിന്തുണ നല്‍കുന്ന സൂചനകള്‍
ജി ഡി പി വളര്‍ച്ചാ കണക്കുകള്‍ ഒറ്റപ്പെട്ടതല്ലെന്നും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ശക്തമാണെന്ന സൂചന നല്‍കുന്ന മറ്റ് സാമ്പത്തിക വിവരങ്ങളും ലഭ്യമാണെന്നും വളര്‍ച്ചയെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
ഓഗസ്റ്റില്‍ വാഹന വില്‍പ്പന 21 ശതമാനം വര്‍ധിച്ചു
ബാങ്ക് വായ്പാ വളര്‍ച്ച ഏകദേശം ഒരു ദശകത്തിലെ ഉയര്‍ന്ന നിരക്കായ 19 ശതമാനത്തില്‍ എത്തിയിട്ടുണ്ട്.
ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ അറ്റ നേരിട്ടുള്ള നികുതി വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനത്തിലേറെ വര്‍ധിക്കുകയും ചെയ്തു.
ഈ സൂചകങ്ങളെല്ലാം സമ്പദ്വ്യവസ്ഥയില്‍ ശക്തമായ പ്രവര്‍ത്തനമുണ്ടെന്ന വാദത്തിന് പിന്തുണ നല്‍കുന്നതാണ്.
എന്നാല്‍ മറുവശത്ത്, സര്‍വേ അടിസ്ഥാനത്തിലുള്ള പ്രധാന സാമ്പത്തിക സൂചകമായ പര്‍ച്ചേസിങ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പി എം ഐ) കഴിഞ്ഞ കുറേ വര്‍ഷങ്ങളിലെ താഴ്ന്ന നിലകളിലേക്ക് എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അതിനാല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ ചിത്രം പൂര്‍ണമായും ഏകമുഖമല്ല.
സാമ്പത്തിക വിദഗ്ധര്‍ രണ്ടുചേരിയില്‍
ഡിഫ്േളറ്ററിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സാമ്പത്തിക വിദഗ്ധര്‍ തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട്.
മുംബൈ ആസ്ഥാനമായ ഐ സി ഐ സി ഐ സെക്യൂരിറ്റീസ് പ്രൈമറി ഡീലര്‍ഷിപ്പിന്റെ വിലയിരുത്തല്‍ പ്രകാരം, ഡിഫ്േളറ്റര്‍ ചില്ലറ, മൊത്തവ്യാപാര പണപ്പെരുപ്പ നിരക്കുകളേക്കാള്‍ താഴ്ന്നതാണെങ്കിലും അതില്‍ അസ്വാഭാവികതയില്ല.
ഉത്പാദനത്തിനാവശ്യമായ ഇന്‍പുട്ടുകളുടെ വില ഔട്ട്പുട്ട് വിലയേക്കാള്‍ വേഗത്തില്‍ ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം വ്യത്യാസം ഉണ്ടാകാമെന്നാണ് അവരുടെ വിശദീകരണം.
എന്നാല്‍ ഫ്രഞ്ച് സാമ്പത്തിക സ്ഥാപനമായ സൊസൈറ്റെ ജനറാലെയിലെ സാമ്പത്തിക വിദഗ്ധര്‍ മറ്റൊരു നിലപാടാണ് സ്വീകരിക്കുന്നത്.
വളരെ താഴ്ന്ന ഡിഫ്േളറ്റര്‍ യഥാര്‍ഥ സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ ശക്തിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് അവരുടെ വിലയിരുത്തല്‍.
വളര്‍ച്ചയുടെ യഥാര്‍ഥ പരീക്ഷണം
ഇന്ത്യ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളിലൊന്നാണ്. അതിവേഗ വളര്‍ച്ചയുടെ കണക്കുകള്‍ രാജ്യത്തിന്റെ സാമ്പത്തിക ശക്തിയെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുമുണ്ട്.
എന്നാല്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ഥ വിജയം ജി ഡി പി ശതമാനത്തില്‍ മാത്രം അളക്കാനാവില്ല. ആ വളര്‍ച്ച എത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു?, യുവാക്കള്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ ലഭിക്കുന്നുണ്ടോ?, സ്വകാര്യ മേഖലയിലെ നിക്ഷേപം വര്‍ധിക്കുന്നുണ്ടോ?, വിദേശ നിക്ഷേപകരുടെ വിശ്വാസം ശക്തമാകുന്നുണ്ടോ?, സാധാരണക്കാരന്റെ ജീവിത നിലവാരത്തില്‍ വളര്‍ച്ചയുടെ നേട്ടം എത്തുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ യഥാര്‍ഥ ഗുണനിലവാരം നിര്‍ണയിക്കുക.
7.8 ശതമാനം വളര്‍ച്ച ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന കണക്കായിരിക്കാം. എന്നാല്‍ അതോടൊപ്പം ഉയരുന്ന സംശയങ്ങളും സാമ്പത്തിക വിദഗ്ധരുടെ ചോദ്യങ്ങളും ഒരു വലിയ യാഥാര്‍ഥ്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
വളര്‍ച്ചയുടെ വേഗം എത്രയെന്നതിലുപരി, ആ വളര്‍ച്ച രാജ്യത്തെ എത്രത്തോളം മാറ്റുന്നു എന്നതാണ് അതില്‍ പ്രധാനപ്പെട്ടത്.
ജി ഡി പി കണക്കുകള്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ ശക്തി രേഖപ്പെടുത്തുമ്പോള്‍ തൊഴിലും നിക്ഷേപവും അവസരങ്ങളും ആ വളര്‍ച്ചയുടെ സാമൂഹിക മുഖം വ്യക്തമാക്കും. അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയുടെ സാമ്പത്തിക മുന്നേറ്റം വിലയിരുത്തപ്പെടുക ഈ രണ്ട് കണക്കുകളുടെ ഇടയിലുള്ള ബന്ധം എത്രത്തോളം ശക്തമാകുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും.
