യു എസില്‍ ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍; ഗാലണിന് 5.85 ഡോളര്‍

യു എസില്‍ ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തില്‍; ഗാലണിന് 5.85 ഡോളര്‍


വാഷിംഗ്ടണ്‍: ഇറാന്‍ യുദ്ധം ആഗോള ഊര്‍ജവിതരണത്തെ ബാധിച്ചതോടെ അമേരിക്കയില്‍ ഡീസല്‍ വില റെക്കോര്‍ഡ് ഉയരത്തിലെത്തി. വെള്ളിയാഴ്ച രാജ്യത്തെ ശരാശരി ഡീസല്‍ വില ഗാലണിന് 5.85 ഡോളറായി ഉയര്‍ന്നതായി അമേരിക്കന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ (എഎഎ) അറിയിച്ചു.

യുദ്ധം ആരംഭിച്ചതിന് ശേഷം ഡീസല്‍ വിലയില്‍ 55 ശതമാനത്തിലേറെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റഷ്യ യുക്രെയ്‌നില്‍ സമ്പൂര്‍ണ അധിനിവേശം ആരംഭിച്ചതിനെത്തുടര്‍ന്ന് നാല് വര്‍ഷം മുമ്പ് ആഗോള ഊര്‍ജപ്രതിസന്ധിക്കിടെ രേഖപ്പെടുത്തിയ മുന്‍ റെക്കോര്‍ഡിനെയും പുതിയ വില മറികടന്നു.

ഡീസല്‍ വില വര്‍ധന വ്യവസായ മേഖലയിലും ഗതാഗത മേഖലയിലും വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. ഫാക്ടറികള്‍, ഭാരമേറിയ യന്ത്രങ്ങള്‍, ചരക്കുലോറികള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തിന് ഡീസല്‍ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ ഇന്ധനച്ചെലവ് ഉയരുന്നത് ഉത്പാദന- ഗതാഗത ചെലവുകളിലും പ്രതിഫലിക്കും.

യു എസിലെ പെട്രോള്‍ വിലയിലും വലിയ വര്‍ധന രേഖപ്പെടുത്തി. വെള്ളിയാഴ്ച രാജ്യത്തെ ശരാശരി പെട്രോള്‍ വില ഗാലണിന് 4.15 ഡോളറിലെത്തി. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം പെട്രോള്‍ വിലയില്‍ ഏകദേശം 40 ശതമാനം വര്‍ധനയുണ്ടായതായി എഎഎ കണക്കുകള്‍ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര എണ്ണവിലയുടെ പ്രധാന മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വെള്ളിയാഴ്ച ബാരലിന് ഏകദേശം 96 ഡോളറിലാണ് വ്യാപാരം നടത്തിയത്. യുദ്ധം ആരംഭിച്ച സമയത്തേക്കാള്‍ ഏകദേശം 30 ശതമാനം കൂടുതലാണിത്.

ഡീസല്‍ വിലവര്‍ധന സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചരക്കുഗതാഗതത്തിലും ഭാരമേറിയ ഉപകരണങ്ങളുടെ പ്രവര്‍ത്തനത്തിലും ഡീസലിന് വലിയ പങ്കുള്ളതിനാല്‍ ഇന്ധനച്ചെലവ് ഉയരുന്നത് സാധനങ്ങളുടെ ഉത്പാദനവും ഗതാഗതവും കൂടുതല്‍ ചെലവേറിയതാക്കും. ഇതിന്റെ ഫലമായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വിലയും ഉയരാന്‍ സാധ്യതയുണ്ട്.

ഇന്ധനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് ചില കമ്പനികള്‍ അധിക ചെലവ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കാന്‍ ഫ്യൂവല്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിത്തുടങ്ങി.

വീടുനിര്‍മാണ മേഖലയിലും ഉയര്‍ന്ന ഡീസല്‍ വില അപകടസാധ്യത വര്‍ധിപ്പിക്കുന്നതായി യു എസ് ബി ചൂണ്ടിക്കാട്ടി. ഗതാഗത- ലോജിസ്റ്റിക്‌സ് മേഖലയില്‍ ആരംഭിച്ച ഇന്ധന പ്രതിസന്ധി സമ്പദ്വ്യവസ്ഥയിലെ മറ്റ് മേഖലകളിലേക്കും വ്യാപിക്കാനുള്ള സാധ്യതയാണിത് സൂചിപ്പിക്കുന്നത്.

ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ ആക്രമണം ആരംഭിച്ചതോടെയാണ് നിലവിലെ ഊര്‍ജപ്രതിസന്ധിക്ക് തുടക്കമായത്. ഇതിന് മറുപടിയായി ഇറാന്‍ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണവിതരണം കടുത്ത പ്രതിസന്ധിയിലായി.

ലോകത്തിലെ എണ്ണ വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന പാതയാണ് ഹോര്‍മുസ് കടലിടുക്ക്. വന്‍തോതിലുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഗതാഗതവും ഇതുവഴിയാണ് നടക്കുന്നത്.

ഇതോടെ അസംസ്‌കൃത എണ്ണയുടെ വിതരണം മാത്രമല്ല, ഡീസല്‍, പെട്രോള്‍ തുടങ്ങിയ ഉത്പന്നങ്ങളാക്കി മാറ്റുന്ന റിഫൈനറികളുടെയും പ്രവര്‍ത്തനം ബാധിച്ചു.

മധ്യപൂര്‍വദേശത്തെ ചില റിഫൈനറികള്‍ക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണങ്ങളില്‍ നാശനഷ്ടമുണ്ടായതോടെ ശുദ്ധീകരിച്ച ഇന്ധനത്തിന്റെ ലഭ്യതയും കുറഞ്ഞു.

റഷ്യയിലെ എണ്ണശുദ്ധീകരണ മേഖലയെയും സംഘര്‍ഷം ബാധിച്ചിട്ടുണ്ട്. യുക്രെയ്ന്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി റഷ്യന്‍ റിഫൈനറികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ അവസാനം വരെ ശുദ്ധീകരിച്ച ഇന്ധനത്തിന്റെ കയറ്റുമതിക്ക് റഷ്യ നിയന്ത്രണം ഏര്‍പ്പെടുത്തി.

അസംസ്‌കൃത എണ്ണവില കുറഞ്ഞാല്‍ പോലും അമേരിക്കയിലെ ഡീസല്‍, പെട്രോള്‍ വില ഉടന്‍ താഴണമെന്നില്ലെന്നാണ് നിലവിലെ സാഹചര്യം നല്‍കുന്ന സൂചന.

റിഫൈനറികള്‍ നേരിടുന്ന തടസ്സങ്ങള്‍, പരിമിതമായ അധിക ശുദ്ധീകരണ ശേഷി, പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയിലെയും റഷ്യയിലെയും എണ്ണവിതരണത്തെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവ ശുദ്ധീകരിച്ച ഇന്ധനങ്ങളുടെ വില ഉയര്‍ന്ന നിലയില്‍ തുടരാന്‍ ഇടയാക്കും.

ഇന്ധനവിലയിലെ ഈ കുതിപ്പ് ഗതാഗതച്ചെലവില്‍ മാത്രം ഒതുങ്ങാതെ ഉത്പാദനം മുതല്‍ ഭക്ഷ്യവസ്തുക്കളുടെയും മറ്റ് ഉപഭോക്തൃ ഉത്പന്നങ്ങളുടെയും വിലവരെ ബാധിക്കാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്.