കൊല്‍ക്കത്ത: ബംഗാളില്‍ ഇ ഡി റെയ്ഡ് നടക്കുന്ന സ്ഥലത്തെത്തി പ്രതിഷേധിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ഐപാക്കിലാണ് ഇ ഡി റെയ്ഡ് നടത്തിയത്. അന്വേഷണ ഏജന്‍സികളെ ബി ജെ പി രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ബംഗാള്‍ പിടിക്കാമെന്നത് ബി ജെ പിയുടെ വ്യാമോഹമാണെന്നും മമത പറഞ്ഞു. ഐപാക്ക് മേധാവി പ്രതീക് ജെയിനിന്റെ വസതിയിലും ഇ ഡി റെയ്ഡ് നടത്തി. ഇവിടെക്കാണ് മുഖ്യമന്ത്രി എത്തിയത്.
ജെയിനിന്റെ വസതിയില്‍ അരമണിക്കൂറോളം മമത ചെലവഴിച്ചു. ഇതിന് ശേഷമാണ് മമത കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. പാര്‍ട്ടിയുടെ നിര്‍ണായക രേഖകളുമായാണ് മമത ഇവിടേക്ക് വന്നത്.
തന്റെ ഐ ടി സെല്‍ ഓഫീസ് ഇ ഡി റെയ്ഡ് ചെയ്യുകയും അതിന്റെ ചുമതലയുള്ളയാളുടെ വസതിയില്‍ പരിശോധന നടത്തുകയും ചെയ്തുവെന്നും തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തനാണ് റെയ്‌ഡെന്നും പറഞ്ഞ മമത ബാനര്‍ജി തന്റെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട രേഖകള്‍ സ്വന്തമാക്കാനാണ് ശ്രമിക്കുന്നതെന്നും അത് താന്‍ അവിടെ നിന്നും എടുത്തുകൊണ്ടുവന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.
ഹാര്‍ഡ് ഡിസ്‌കുകള്‍, മൊബൈല്‍ ഫോണുകള്‍, സ്ഥാനാര്‍ഥി പട്ടികകള്‍, മറ്റ് രേഖകള്‍ എന്നിവ പിടിച്ചെടുക്കാന്‍ ശ്രമിച്ചു. രാഷ്ട്രീയ പാര്‍ട്ടിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഇ ഡിയുടെ കടമയാണോയെന്നും മമത ചോദിച്ചു. എന്നാല്‍ റെയ്ഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇ ഡി വ്യക്തമാക്കിയിട്ടില്ല. മമതയുടെ ആരോപണത്തിന് മറുപടിയുമായി ബി ജെ പി രംഗത്തെത്തി. റെയ്ഡിനിടെ ജെയിനിന്റെ വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചത് ഭരണഘടനാവിരുദ്ധവും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ബി ജെ പി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
