ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് മക്കളെ മുക്കിക്കൊന്ന കേസില്‍ യുവതിക്ക് വധശിക്ഷ. കാമുകന് ജീവപര്യന്തം തടവു ശിക്ഷയും വിധിച്ചു. പ്രിയങ്ക, ആഷിഷ് എന്നിവര്‍ക്കെതിരെയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സെയ്ഫ് അഹമ്മദ് ശിക്ഷ വിധിത്.
ഇതൊടൊപ്പം പ്രിയങ്ക 2.5 ലക്ഷം രൂപയും ആഷിഷ് ഒരു ലക്ഷം രൂപയും പിഴ കെട്ടിവയക്കാനും ഈ തുകയുടെ 75 ശതമാനം ജീവിച്ചിരിക്കുന്ന മൂത്ത കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ഒന്‍പത് വയസുള്ള മകന്റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
സ്വന്തം മക്കളെ കൊലപ്പെടുത്താന്‍ അമ്മ ഗൂഢാലോചന നടത്തുന്ന സംഭവം 'അപൂര്‍വ്വങ്ങളില്‍ അപൂര്‍വം' ആണെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ മിശ്ര കോടതിയില്‍ വാദിച്ചത്.
2024ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ മരണശേഷം പ്രിയങ്ക ആഷിഷുമായി അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. എന്നാല്‍ തന്റെ നാലു മക്കള്‍ ബന്ധത്തിന് തടസമാണെന്ന് മനസിലാക്കിയതോടെ കുട്ടികളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇരുവരും ചേര്‍ന്ന് സോനു (9), മാധവ് (6), ആദിത്യ (4), മംഗള്‍ (2) എന്നിവരെ ദേവര്‍പൂരിലെ സെന്‍ഗര്‍ നദീതീരത്തേക്ക് കൊണ്ടുപോയി. മരുന്ന് നല്‍കി മയക്കിയ ശേഷം ഒന്നിനു പുറകെ ഒന്നായി വെള്ളത്തിലേക്ക് എറിയുകയായിരുന്നു. നാട്ടുകാര്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നു കുട്ടികള്‍ മരിക്കുകയും മൂത്തകുട്ടി സോനു രക്ഷപ്പെടുകയും ചെയ്തു.