മുംബൈ: തൃണമൂൽ കോൺഗ്രസിന് പിന്നാലെ ഉദ്ദവ് താക്കറെയുടെ ശിവസേനയിലും (യു.ബി.ടി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഉദ്ദവ് വിഭാഗത്തിലെ 9 എം.പിമാരിൽ ആറ് പേരാണ് കലഹവുമായി രംഗത്തുള്ളത്. ഇവരിൽ പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും മുതിർന്ന നേതാക്കൾക്ക് ബന്ധപ്പെടാനായിട്ടില്ലെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇതിനിടയിൽ ചില നേതാക്കൾ ഡൽഹിയിലേക്ക് തിരിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്.
ഉദ്ദവ് പക്ഷത്തിന്റെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് ഡൽഹിയിൽ നടക്കാനിരിക്കേയാണ് എം.പിമാരുടെ 'മുങ്ങൽ' വിവാദമായിരിക്കുന്നത്. അതേസമയം, മുങ്ങിയവർ രാവിലെ ഡൽഹിയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ മകനും എം.പിയുമായ ശ്രീനാഥ് ഷിൻഡെയുടെ വസതിയിൽ എത്തുമെന്നും യോഗംചേരുമെന്നും സൂചനയുണ്ട്. ഏകനാഥ് ഷിൻഡെ യോഗത്തിൽ പങ്കെടുത്തേക്കും. യോഗത്തിന് ശേഷം ലോക്സഭ സ്പീക്കർ ഓം ബിർളയെ കാണുന്ന സംഘം, ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം ആവശ്യപ്പെടാനാണ് നീക്കമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സഞ്ജയ് പാട്ടീൽ, സഞ്ജയ് ദേശ്മുഖ്, നാഗേഷ് പാട്ടീൽ അഷ്ടികർ, ഓംരാജെ നിമ്പാൽക്കർ തുടങ്ങിയ ആറ് പേരാണ് ഷിൻഡേ പക്ഷത്തോട് അടുത്തിരിക്കുന്നത്. ലോക്സഭയിൽ പ്രത്യേക ഇരിപ്പിടം നേടുന്നതിന് പിന്നാലെ ഷിൻഡെ വിഭാഗത്തിൽ ലയിക്കാനാണ് നീക്കം.
അതിനിടെ, 15 കോടി നൽകി എം.പിമാരെ വിലയ്ക്ക് വാങ്ങിയെന്ന ആരോപണവുമായി ഉദ്ദവ് താക്കറെ വിഭാഗം മുതിർന്ന നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തി. "അപ്നാ സപ്നാ മണി മണി! മഹാരാഷ്ട്രയിൽ നിന്നുള്ള എംപിമാർക്ക് പാർട്ടി മാറാൻ ഓരോരുത്തർക്കും 15 കോടി രൂപ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്" എന്ന് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ട അദ്ദേഹം, ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിനെ ടാഗ് ചെയ്തിട്ടുണ്ട്.
മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ്, എം.പിമാരെ കണ്ടെത്താൻ പരക്കംപാച്ചിൽ; ഉദ്ദവ് താക്കറെയുടെ ശിവസേനയിൽ കലഹം രൂക്ഷം
