രാഹുല്‍ ഗാന്ധിയുടെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ സമ്മാനമെന്ന് ശിവസേന നേതാവ്

രാഹുല്‍ ഗാന്ധിയുടെ നാവറുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ സമ്മാനമെന്ന് ശിവസേന നേതാവ്


മുംബൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നാവ് അറുത്തുമാറ്റുന്നവര്‍ക്ക് 11 ലക്ഷം രൂപ സമ്മാനം നല്‍കുമെന്ന് ശിവസേനാ നേതാവ് സഞ്ജയ് ഗെയ്ക്ക്വാദ്. മഹാരാഷ്ട്രയില്‍ ബി ജെ പിക്കൊപ്പം നില്‍ക്കുന്ന ശിവസേനാ വിഭാഗത്തിലെ നേതാവാണ് ഗെയ്ക്ക്വാദ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്ന് സഖ്യകക്ഷിയായ ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബാവന്‍കുലെ വ്യക്തമാക്കി.

ഇന്ത്യയിലെ സംവരണ സംവിധാനം അവസാനിപ്പിക്കുമെന്ന് വിദേശത്തു വച്ച് രാഹുല്‍ ഗാന്ധി പ്രസംഗിച്ചെന്നാണ് ഗെയ്ക്ക്വാദിന്റെ ആരോപണം. ഇതിനു പ്രതികാരം എന്നോണമാണ് നാവറുക്കല്‍ ഭീഷണി. വിദര്‍ഭയിലെ ബുല്‍ധാനയില്‍ നിന്നുള്ള നിയമസംഭാംഗം കൂടിയാണ് ഗെയ്ക്ക്വാദ്.

നിരവധി വിവാദങ്ങളില്‍ ചെന്നുചാടുന്നതാണ് ഗെയ്ക്ക്വാദിന്റെ പ്രകൃതം. കഴിഞ്ഞ മാസം ഒരു പൊലീസുകാരന്‍ എം എല്‍ എയുടെ കാര്‍ കഴുകുന്ന വീഡിയോ പുറത്തുവന്നത് വിവാദമായിരുന്നു. കാറില്‍ ഛര്‍ദിച്ച പൊലീസുഗകാരന്‍ സ്വമേധയാ കാര്‍ കഴുകിയതാണെന്നായിരുന്നു ഗെയ്ക്ക്വാദിന്റെ വിശദീകരണം.

1987ല്‍ താനൊരു കടുവയെ വേട്ടയാടി കൊന്നിട്ടുണ്ടെന്നും അതിന്റെ പല്ല് തന്റെ മാലയില്‍ ധരിച്ചിട്ടുണ്ടെന്നും എം എല്‍ എ പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന്റെ പേരില്‍ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.