ലെബനനില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മരണ സംഖ്യ 20

ലെബനനില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ച് മരണ സംഖ്യ 20


ബയ്റുത്ത്: ലെബനനിലെ ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളില്‍ വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുള്ള മരണ സംഖ്യ ഉയരുന്നു. ഇതുവരെ  20 പേരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ലെബനന്റെ വിവിധ ഭാഗങ്ങളില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ട് പേര്‍ കൊല്ലപ്പെടുകയും 2,800-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചത്തെ സ്ഫോടനങ്ങള്‍.

അതേസമയം എത്ര വാക്കി ടോക്കികള്‍ പൊട്ടിത്തെറിച്ചുവെന്ന് വ്യക്തമായിട്ടില്ല. ബയ്റുത്ത്, ബെക്കാ വാലി, ദക്ഷിണ ലെബനന്‍ എന്നിങ്ങനെ മൂന്നിടത്ത് സ്‌ഫോടനമുണ്ടായതായാണ് ലെബനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ള നേതാക്കളുടെ സംസ്‌കാരച്ചടങ്ങിനിടെയായിരുന്നു സ്‌ഫോടനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ചൊവ്വാഴ്ചയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റവരില്‍ ഭൂരിഭാഗവും ഇറാന്‍ പിന്തുണയുള്ള സായുധസംഘമായ ഹിസ്ബുള്ളയിലെ അംഗങ്ങളാണ്. ഇതില്‍ ഇരുനൂറിലേറെപ്പേരുടെ നില ഗുരുതരമാണ്. ചൊവ്വാഴ്ചത്തെ സ്ഫോടനത്തില്‍ മുഖത്തും കൈയിലും വയറ്റിലുമാണ് മിക്കവര്‍ക്കും പരിക്ക്. ഹിസ്ബുള്ളയുടെ എം.പി.മാരായ അലി അമ്മാര്‍, ഹസ്സന്‍ ഫദ്‌ലള്ള എന്നിവരുടെ ആണ്‍മക്കളും ഹിസ്ബുള്ള അംഗത്തിന്റെ പത്തുവയസ്സുകാരി മകളും മരിച്ചവരിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ലെബനനിലെ ഇറാന്‍ സ്ഥാനപതി മൊജ്താബ അമാനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.