മലപ്പുറത്ത് 7 പേര്‍ക്ക് നിപ; എം പോക്സ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍

മലപ്പുറത്ത് 7 പേര്‍ക്ക് നിപ; എം പോക്സ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേര്‍


കോഴിക്കോട്: മലപ്പുറത്ത് നിലവില്‍ 7 പേര്‍ക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 267 പേരാണുളളത്. ഇതില്‍ 37 സാമ്പിളുകള്‍ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്കില്ലെന്ന് ഉറപ്പിക്കാനാണ് ജാഗ്രത പാലിക്കുന്നതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എം പോക്സ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണുള്ളത്. ഇവരുടെ സാമ്പിളുകള്‍ എടുത്ത് പരിശോധനക്ക് അയക്കും. ദുബായില്‍ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി മൂന്ന് വരികളിലുള്ള 43 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കണ്ടെത്തുമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്.

യുഎഇയില്‍ നിന്നെത്തിയ മലപ്പുറം എടവണ്ണ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് പരിശോധനയും ജാഗ്രതയും കര്‍ശനമാക്കി. മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.