ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (ടിഎംസി) അധികാരം നഷ്ടപ്പെട്ടതിനെ ആഘോഷിക്കുന്ന പ്രവണതക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്ത്. പാർട്ടിക്കുള്ളിലെയും പുറത്തെയും ചിലർ 'ആഹ്ലാദിക്കുന്നു' എന്നത് ആശങ്കാജനകമാണെന്നും, ഇത് യഥാർത്ഥ വലിയ പ്രശ്‌നത്തെ മറയ്ക്കുന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അസവും ബംഗാളും ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ ജനവിധി 'അപഹരിക്കപ്പെട്ടുവെന്ന' ഗുരുതര ആരോപണവും അദ്ദേഹം എക്‌സിൽ നടത്തിയ പ്രതികരണത്തിൽ, ഉന്നയിച്ചു. 'ഇത് ഒരു പാർട്ടിയുടെ കാര്യമായല്ല; ഇന്ത്യൻ ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള വലിയ നീക്കത്തിന്റെ ഭാഗമാണ്,' എന്നും ചെറുകിട രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബംഗാളിൽ ബിജെപിക്ക് ചരിത്ര വിജയം
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. 294 അംഗ നിയമസഭയിൽ 206 സീറ്റുകൾ നേടിയാണ് ബിജെപി പശ്ചിമ ബംഗാളിൽ അധികാരം പിടിച്ചെടുത്തത്. 15 വർഷം നീണ്ട തൃണമൂൽ കോൺഗ്രസ് ഭരണത്തിന് ഇതോടെ അവസാനവുമായി.
ടിഎംസി 81 സീറ്റുകളിൽ ഒതുങ്ങി. പാർട്ടി അധ്യക്ഷ മമത ബാനർജി ഭബാനിപൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് വലിയ തിരിച്ചടിയായി. ബിജെപി നേതാവ് സുവേന്ദു അധികാരി 15,000ത്തിലധികം വോട്ടിന് ഇവിടെ വിജയം നേടി.
അസമിലും ബിജെപി മുന്നണി തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. 126 അംഗ സഭയിൽ ബിജെപിക്ക് മാത്രം 82 സീറ്റുകൾ നേടാൻ കഴിഞ്ഞു.
തിരഞ്ഞെടുപ്പിൽ വൻതോതിൽ ക്രമക്കേടുകൾ നടന്നുവെന്ന മമത ബാനർജിയുടെ ആരോപണത്തോടും രാഹുൽ ഗാന്ധി യോജിച്ചു. '100ലധികം സീറ്റുകൾ കവർന്നെടുത്തു' എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. മുൻപ് മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, 2024 ലോക്‌സഭ തെരഞ്ഞെടുപ്പുകൾ എന്നിവയുമായി അദ്ദേഹം ഇതിനെ താരതമ്യം ചെയ്തിരുന്നു.
ബിജെപി തന്ത്രത്തെ പ്രശംസിച്ച് ശശി തരൂർ
ഇതിനിടെ, തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തെ പ്രശംസിച്ചു രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തിരഞ്ഞെടുപ്പ് നടത്തിപ്പിൽ വിദഗ്ദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ ശക്തമായ സംഘടനാ സംവിധാനം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം എന്നിവയെ കുറിച്ച് പഠിക്കാനുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു. 'ഇന്ത്യയെ ഒന്നിപ്പിക്കുന്ന സന്ദേശമായിരിക്കണം അവരുടെ മുന്നോട്ടുള്ള യാത്ര,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ ഇടത് സർക്കാരിനെ തോൽപ്പിച്ച് അധികാരത്തിലെത്തിയ കോൺഗ്രസ് നേതൃത്വം, തങ്ങളുടെ പ്രവർത്തനങ്ങൾ ഗൗരവമായി വിലയിരുത്തേണ്ടതുണ്ടെന്നും തരൂർ പറഞ്ഞു. ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 63 സീറ്റുകളും, കൂട്ടാളിയായ മുസ്ലിം ലീഗ്് 22 സീറ്റുകളും നേടിയതോടെ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നു.
ബംഗാളിൽ ടിഎംസിയുടെ തോൽവിയിൽ ആഹ്ലാദം വേണ്ട; ബിജെപി ജനാധിപത്യത്തിന് ഭീഷണിയെന്ന് രാഹുൽ ഗാന്ധി
