ന്യൂഡല്‍ഹി: ഉര്‍ദു ഭാഷയുണ്ടായത് ഇന്ത്യയിലാണെന്നും അതിനെ ഏതെങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തുന്നത് തെറ്റാണെന്നും സുപ്രിം കോടതി. മഹാരാഷ്ട്രയിലെ മുന്‍സിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലെ സൈന്‍ ബോര്‍ഡില്‍ ഉര്‍ദു ഭാഷ ഉപയോഗിക്കുന്നതിന് എതിരായ ഹര്‍ജി തള്ളിയാണ് സുപ്രിം കോടതി വിധിച്ചത്. ഭാഷാ സംസ്‌ക്കാരമാണെന്നും ജനങ്ങളെ വിഭജിക്കാന്‍ ഉപയോഗിക്കുന്നത് തെറ്റാണെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
പാടൂര്‍ മുന്‍സിപ്പാലിറഅറിയുടെ മുന്‍ കൗണ്‍സിലര്‍ വര്‍ഷാതായ് സഞ്ജയ് ബഗാഡെയാണ് ഉര്‍ദു ബോര്‍ഡുകള്‍ക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്. ബോര്‍ഡുകള്‍ മറാഠി ഭാഷയില്‍ മാത്രമേ പാടുള്ളു എന്നായിരുന്നു വര്‍ഷാതായ് സഞ്ജയ് ബഗാഡെയുടെ വാദം.
എന്നാല്‍ ഭരണഘടനയില്‍ മറാടിക്കും ഉര്‍ദുവിനും ഒരേസ്ഥാനമാണ് ഉള്ളതെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഉര്‍ദു ഉപയോഗിക്കാന്‍ പാടില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കൊളോണിയല്‍ ശക്തികള്‍ മതഭിന്നത ഉണ്ടാക്കാന്‍ ഉര്‍ദുവിനേയും ഹിന്ദിയേയും മതത്തിന്റെ പേരില്‍ വിഭജിക്കാന്‍ ശ്രമിച്ചെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ഹിന്ദിയെ ഹിന്ദുക്കളുടെ ഭാഷയെന്നും ഉര്‍ദു മുസ്‌ലിംകളുടെ ഭാഷയെന്നും പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ ഇത് യാഥാര്‍ഥ്യമല്ലെന്ന് ജസ്റ്റിസുമാരായ സുധാന്‍ഷു ധുലിയ, കെ വിനോദ് ചന്ദ്രന്‍ എന്നിവര്‍ അടിങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. പേര്‍ഷ്യന്‍ ഭാഷയുമായി സാമ്യമുള്ള ഉര്‍ദു വിദേശ ഭാഷയാണെന്ന തെറ്റായ കാഴ്ചപ്പാട് ഉണ്ടെന്നും കോടതി പറഞ്ഞു. ഹിന്ദിയും മറാഠിയും പോലെ ഇന്‍ഡോ ആര്യന്‍ ഭാഷയാണ് ഉര്‍ദുവെന്നും കോടതി വ്യക്തമാക്കി.