കൊച്ചി വാട്ടര്‍ മെട്രോ സൂപ്പര്‍ ഹിറ്റ്; കൂടുതല്‍ ബോട്ടുകള്‍ വാങ്ങാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ വായ്പ നല്‍കും

കൊച്ചി വാട്ടര്‍ മെട്രോ സൂപ്പര്‍ ഹിറ്റ്; കൂടുതല്‍ ബോട്ടുകള്‍ വാങ്ങാന്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ വായ്പ നല്‍കും


കൊച്ചി: കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് കൂടുതല്‍ ബോട്ടുകള്‍ വാങ്ങാന്‍ വായ്പ നല്‍കാനൊരുങ്ങി ജര്‍മ്മന്‍ സര്‍ക്കാര്‍. കൊച്ചി വാട്ടര്‍ മെട്രോയുടെ വിജയത്തില്‍ സന്തുഷ്ടരായാണ് ജര്‍മ്മന്‍ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. കെഎഫ്ഡബ്ല്യു ഡെവലപ്‌മെന്റ് ബാങ്ക് വഴി കൂടുതല്‍ ബോട്ടുകള്‍ക്ക് വായ്പ നല്‍കുന്നതിനെക്കുറിച്ച് ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. അതിനുള്ള മാനദണ്ഡങ്ങള്‍ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്. കെഎംആര്‍എല്ലിനെ ധകൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് പിന്തുണയ്ക്കുന്ന ജിഐഇസ്ഡുമായി ഞങ്ങള്‍ സാങ്കേതിക സഹകരണം തുടരും.' ന്യൂഡല്‍ഹിയിലെ ജര്‍മ്മന്‍ എംബസിയിലെ ഡെവല്പ്‌മെന്റ് കോര്‍പറേഷന്‍ ഡെപ്യൂട്ടി മേധാവി കാരന്‍ ബ്ലൂം ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

'ഗതാഗതം സുഖകരവും ആകര്‍ഷകവും, അതുപോലെ ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നതും താങ്ങാനാവുന്നതും ആയിരിക്കണമെന്നാണ് ഞങ്ങളുടെ ആ?ഗ്രഹം. മറ്റ് നഗരങ്ങളെക്കൂടി പ്രചോദിപ്പിക്കുന്ന ഒരു മാതൃകയായിരുക്കും ഇതെന്നാണ് പ്രതീക്ഷ. രാജ്യത്തുടനീളമുള്ള 24 സ്ഥലങ്ങളില്‍ കൂടി സമാനമായ ഒരു സംവിധാനം ഒരുക്കാനുള്ള നീക്കം ഇന്ത്യാ ഗവണ്‍മെന്റ് ഇതിനോടകം പരിശോധിച്ചുവരികയാണെന്നും' കാരന്‍ കൂട്ടിച്ചേര്‍ത്തു.

'17 സ്ഥലങ്ങളില്‍ കൂടി വാട്ടര്‍ മെട്രോ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുമായി സഹകരിക്കാന്‍ ജര്‍മ്മന്‍ സര്‍ക്കാരിന് താല്‍പ്പര്യമുണ്ടെന്ന് കെഡബ്ല്യുഎംഎല്ലിന്റെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അയോധ്യ, ധുബ്രി, ഗോവ, ഗുവാഹത്തി, കൊല്ലം, കൊല്‍ക്കത്ത, പ്രയാഗ്‌രാജ്, പട്‌ന, ശ്രീനഗര്‍, വാരണാസി, മുംബൈ, വസായ്, മംഗളൂരു, ഗാന്ധിനഗര്‍, ആലപ്പുഴ, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുക.

മറ്റ് നഗരങ്ങളിലും പദ്ധതിക്ക് ധനസഹായം നല്‍കാന്‍ അവര്‍ തയ്യാറാണ്. തുടക്കത്തില്‍ ആകെ 17 സ്ഥലങ്ങളാണ് നിര്‍ദ്ദേശിച്ചിരുന്നത്. ഇപ്പോള്‍, ഏഴ് നഗരങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും' കെഡബ്ല്യുഎംഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സാജന്‍ പി ജോണ്‍ പറഞ്ഞു.

ജര്‍മ്മന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കായ കെഎഫ്ഡബ്ല്യു, ജര്‍മ്മന്‍ സാമ്പത്തിക സഹകരണ വികസന മന്ത്രാലയം (ബിഎംഇസഡ്) എന്നിവര്‍ ചേര്‍ന്ന് കൊച്ചി വാട്ടര്‍ മെട്രോ സംവിധാനം നടപ്പിലാക്കുന്നതിനായി 110 മില്യണ്‍ യൂറോ ആണ് വായ്പ അനുവദിച്ചത്. കെഎംആര്‍എല്ലുമായുള്ള സഹകരണം, ഇന്ത്യയും ജര്‍മ്മനിയും തമ്മിലുള്ള ഗ്രീന്‍ ആന്‍ഡ് സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റിന്റെ (ജിഎസ്ഡിപി) ഭാഗമാണ്. ഗതാഗത സംവിധാനം കൂടുതല്‍ പരിസ്ഥിതി സൗഹൃദപരവും, വൈകല്യമുള്ളവര്‍ക്ക് പ്രവേശിക്കാവുന്നതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം എന്നും കാരന്‍ കൂട്ടിച്ചേര്‍ത്തു.
കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി പ്രതീക്ഷിച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അതില്‍ ജര്‍മ്മന്‍ ടീം സന്തുഷ്ടരാണെന്നും പ്രതിനിധി പറഞ്ഞു. നഗരങ്ങളിലേക്കുള്ള ദ്വീപ് നിവാസികളുടെ ഈ പുതിയ യാത്ര കാണുമ്പോള്‍ സന്തോഷമുണ്ട്. ഇത് ഒരേസമയം ആധുനികവും സുസ്ഥിരവുമാണ്. വാട്ടര്‍ മെട്രോ ഒരു പുതിയ ആശയമാണെങ്കിലും, കൊച്ചി നിവാസികളില്‍ അതിന്റെ സ്വാധീനം ഇതിനോടകം തന്നെ ദൃശ്യമാണ്. കൂടുതല്‍ ഉപയോക്താക്കള്‍ വരുന്നതോടെ തൊഴില്‍, യാത്രാ സമയം കുറയ്ക്കല്‍ തുടങ്ങിയവയിലൊക്കെ കൂടുതല്‍ നേട്ടങ്ങള്‍ ദൃശ്യമാകും, 'കാരന്‍ ചൂണ്ടിക്കാട്ടി.

കൊച്ചിയിലെ നിലവിലെ പൊതുഗതാഗത സംവിധാനവുമായി കൊച്ചി വാട്ടര്‍ മെട്രോ കൂടുതല്‍ സംയോജിപ്പിക്കാനും, മലിനീകരണം കുറവുള്ള ബസുകള്‍ അല്ലെങ്കില്‍ മെട്രോകള്‍ പോലുള്ള കാലാവസ്ഥാ സൗഹൃദ ഗതാഗത മാര്‍ഗ്ഗങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കാനും ശ്രമിക്കുമെന്നും 'ജര്‍മ്മന്‍ പ്രതിനിധി പറഞ്ഞു.