രാഷ്ട്രീയ കേസുകളിലെ അനാവശ്യ ഇ ഡി ഇടപെടലിനെതിരെ സുപ്രീംകോടതി

രാഷ്ട്രീയ കേസുകളിലെ അനാവശ്യ ഇ ഡി ഇടപെടലിനെതിരെ സുപ്രീംകോടതി


ന്യൂഡല്‍ഹി: രാഷ്ട്രീയ പ്രാധാന്യമുള്ള കേസുകളില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സാന്നിധ്യത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. മുഡാ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ കേസ് റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ വിമര്‍ശനം. രാഷ്ട്രീയമായി സെന്‍സിറ്റീവ് കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ആയുധമാക്കുന്നു എന്ന പരാമര്‍ശമാണ് ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായി ഉള്‍പ്പെട്ട ബെഞ്ച് ഉയര്‍ത്തിയത്.

രാഷ്ട്രീയ പോരാട്ടങ്ങള്‍ വോട്ടര്‍മാര്‍ക്ക് മുന്നില്‍ മതി. രാഷ്ട്രീയ യുദ്ധങ്ങള്‍ക്ക് എന്തിനാണ് ഇഡിയെ ഉപയോഗിക്കുന്നത്. ഈ വിഷയത്തില്‍ കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത് എന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇ ഡിക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിനോടായിരുന്നു സുപ്രീംകോടതി നിലപാട് അറിയിച്ചത്.

എനിക്ക് മഹാരാഷ്ട്രയിലെ ചില സംഭവങ്ങളെ കുറിച്ചറിയാം. രാജ്യത്തുടനീളം ഇത്തരം നീക്കങ്ങള്‍ തുടരരുത്. രാഷ്ട്രീയമായ ചര്‍ച്ചകള്‍ നടക്കട്ടെ, അതില്‍ ഇ ഡിയെ ആയുധമാക്കേണ്ടതില്ല. എന്നും കോടതി നടപടിക്രമങ്ങള്‍ക്കിടെ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. പിന്നാലെ കേസ് റദ്ദാക്കാനുള്ള കര്‍ണാടക ഹൈക്കോടതിയുടെ തീരുമാനം ശരിവച്ച് കോടതി ഇഡിയുടെ അപ്പീല്‍ തള്ളുകയും ചെയ്തു.
കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയും ഇ ഡിയുടെ നടപടികള്‍ക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇ ഡി സൂപ്പര്‍ പൊലീസ് അല്ലെന്നും എല്ലാവിഷയങ്ങളിലും കയറി ഇടപെടേണ്ടതില്ലെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.

മുന്നിലുള്ള എല്ലാം അന്വേഷിക്കാന്‍ ഇ ഡി സൂപ്പര്‍ പൊലീസല്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ക്രിമിനല്‍ പ്രവര്‍ത്തനം, അതുമായി ബന്ധപ്പെട്ട് സ്വത്ത് സമ്പാദനം തുടങ്ങിയ വിഷയങ്ങള്‍ മാത്രമേ ഇഡിയുടെ അധികാര പരിധിയില്‍ വരികയുള്ളു.'' എന്നുമായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം.