കേരള സര്‍വകലാശാല പ്രതിസന്ധിക്ക് കാരണം നിയമവും ചട്ടങ്ങളും സിന്‍ഡിക്കേറ്റിന് അറിയാത്തത്: രാജന്‍ ഗുരുക്കള്‍

കേരള സര്‍വകലാശാല പ്രതിസന്ധിക്ക് കാരണം നിയമവും ചട്ടങ്ങളും സിന്‍ഡിക്കേറ്റിന് അറിയാത്തത്: രാജന്‍ ഗുരുക്കള്‍


കോട്ടയം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍. സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തിയ ഭരണ സ്തംഭനത്തിന് ഉത്തരവാദികള്‍ സിന്‍ഡിക്കേറ്റാണെന്ന് അദ്ദേഹം പറഞ്ഞു. നിയമത്തെയും ചട്ടങ്ങളെയും കുറിച്ചുള്ള സിന്‍ഡിക്കേറ്റിന്റെ അജ്ഞതയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സിന്‍ഡിക്കേറ്റ് ഏതൊരു സര്‍വകലാശാലയുടെയും എക്‌സിക്യൂട്ടീവ് ബോഡിയാണെന്നും വൈസ് ചാന്‍സലര്‍ ഇല്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമോ പ്രവര്‍ത്തനപരമോ ആയ നിലനില്‍പ്പ് ഇല്ലെന്നും പ്രൊഫ. ഗുരുക്കള്‍ പ്രസ്താവിച്ചു.

എന്നാല്‍ പലരും സിന്‍ഡിക്കേറ്റിനെയും വൈസ് ചാന്‍സലറെയും വ്യത്യസ്ത സ്ഥാപനങ്ങളായാണ് തെറ്റിദ്ധരിക്കുന്നത്. നിയമപരമായ ഈ അജ്ഞതയാണ് കേരള സര്‍വകലാശാലയിലെ പ്രതിസന്ധിയുടെ മൂലകാരണം. വാസ്തവത്തില്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് അവരുടെ കൂട്ടായ റോളിന് പുറത്ത് വ്യക്തിഗത അധികാരമില്ല. അതേസമയം, വൈസ് ചാന്‍സലര്‍ സര്‍വകലാശാലയുടെ ഏക ചീഫ് എക്‌സിക്യൂട്ടീവും അക്കാദമിക് മേധാവിയുമാണ്- അദ്ദേഹം വ്യക്തമാക്കി. 

വൈസ് ചാന്‍സലര്‍ അധ്യക്ഷനാകുന്നില്ലെങ്കില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ഏകകണ്ഠമായ തീരുമാനങ്ങള്‍ നിയമപരമായി അസാധുവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ, എന്തെങ്കിലും പ്രതിസന്ധികളുണ്ടായാല്‍ രജിസ്ട്രാര്‍മാരുടെ നിയമപരമായ അധികാരങ്ങള്‍ ആത്യന്തികമായി വൈസ് ചാന്‍സലറുടെ വിവേചനാധികാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്നും അറിഞ്ഞിരിക്കണം.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളെ വ്യക്തിഗത അധികാരികളായി കണക്കാക്കുന്ന തെറ്റായ കണ്‍വെന്‍ഷന്‍ കേരള സര്‍വകലാശാല വളരെക്കാലമായി ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ഈ 'മിഥ്യാധാരണ'യില്‍, അംഗങ്ങള്‍ സ്വകാര്യ ഓഫീസുകള്‍ പോലുള്ള അനാവശ്യമായ പ്രത്യേകാവകാശങ്ങളാണ് നേടിയത്. വ്യക്തിഗത വകുപ്പുകളോ ഭരണപരമായ അധികാരങ്ങളോ ഇല്ലെങ്കിലും സര്‍വകലാശാല 'കാബിനറ്റില്‍' 'മന്ത്രിമാര്‍' പോലെയാണ് തങ്ങളെന്ന് അവര്‍ കരുതുന്നു.

അംഗങ്ങള്‍ക്ക് അക്കാദമിക്, അഡ്മിനിസ്‌ട്രേഷന്‍, പരീക്ഷകള്‍, മറ്റ് മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാന്‍ഡിംഗ് കമ്മിറ്റികളില്‍ സേവനമനുഷ്ഠിക്കാം. പക്ഷേ ഇവ സിന്‍ഡിക്കേറ്റിന് വേഗത്തില്‍ തീരുമാനമെടുക്കാന്‍ സഹായിക്കാനാണ്.   എക്‌സിക്യൂട്ടീവ് അധികാരം നല്‍കുന്നില്ല. ചെറിയ മീറ്റിംഗ് റൂമുകള്‍ ആവശ്യമാണെങ്കിലും വ്യക്തിഗത ഓഫീസുകളല്ല അവയെന്നും അദ്ദേഹം പറഞ്ഞു. 

വിവിധ മണ്ഡലങ്ങളില്‍ നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ അക്കാദമികമായി രംഗത്തോ രാഷ്ട്രീയ പിന്തുണയുള്ളവരോ ആയിരിക്കാമെന്നും സര്‍വകലാശാലാ വളര്‍ച്ചയ്ക്ക് ആവശ്യമായ വൈദഗ്ധ്യമോ കാഴ്ചപ്പാടോ ഇല്ലാത്തവരാണെന്നും അഭിപ്രായപ്പെട്ടു. അടിസ്ഥാന സര്‍വകലാശാല നിയമത്തെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും പോലും പലര്‍ക്കും പരിചയമില്ല. 'എന്നാല്‍ ഭരണകക്ഷിയുമായി യോജിക്കുന്ന അംഗങ്ങള്‍ ഒരു കോക്കസ് രൂപീകരിക്കുമ്പോള്‍ അവര്‍ തങ്ങള്‍ക്ക്് അനുകൂലമായ അജണ്ടകളെ അംഗീകരിച്ചേക്കാം. എന്നാല്‍ രസകരമായ കാര്യം സിന്‍ഡിക്കേറ്റുകളില്‍ സേവനമനുഷ്ഠിക്കുന്ന എം എല്‍ എമാരെയോ എം പിമാരെയോ പോലുള്ള യഥാര്‍ഥ രാഷ്ട്രീയക്കാര്‍ അത്തരം കാര്യങ്ങളില്‍ വളരെ അപൂര്‍വമായി മാത്രമേ ഏര്‍പ്പെടുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു.