വോട്ടിംഗ് മെഷീന്‍ ക്രമക്കേട്: മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണിനോക്കണോ? ഉത്തരം ഇന്ന് സുപ്രീംകോടതി പറയും

വോട്ടിംഗ് മെഷീന്‍ ക്രമക്കേട്: മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണിനോക്കണോ? ഉത്തരം ഇന്ന് സുപ്രീംകോടതി പറയും


ന്യൂഡല്‍ഹി: വോട്ടിംഗ് മെഷീനുകളില്‍ രേഖപ്പെടുത്തുന്ന വോട്ടില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ഇടപെട്ട് സുപ്രീം കോടതി. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളില്‍ രേഖപ്പെടുത്തപ്പെടുന്ന 100 ശതമാനം വോട്ടുകളും വിവി പാറ്റ്  സ്ലിപ്പുകളുമായി  ഒത്തുനോക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് (ബുധന്‍) നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കും.

ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, ദിപാങ്കര്‍ ദത്ത എന്നിവരുടെ ബെഞ്ചാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്ക് റിഫോംസ് എന്ന സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക.

നൂറൂ ശതമാനം വിവിപ്പാറ്റുകളും എണ്ണണമെന്ന ഹര്‍ജിയില്‍ രൂക്ഷമായ വാദപ്രതിവാദമാണ് സുപ്രീം കോടതിയില്‍ നടന്നത്. കേസിന്റെ വാദത്തിനിടെ വോട്ടിങ് മെഷീനിന്റേയും വിവി പാറ്റിന്റേയും പ്രവര്‍ത്തനം തിരത്തെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ട് വിശദീകരിച്ചിരുന്നു. വോട്ടിങ് മെഷീന്‍ സുതാര്യമാണെന്നും കൃത്രിമം സാധ്യമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാദത്തിനിടെ കോടതിയില്‍ പറഞ്ഞിരുന്നു.

എല്ലാ വോട്ടുകളും വിവി പാറ്റ് സ്ലിപ്പുകളുമായി ഒത്തു നോക്കുന്നതിന്റെ പ്രായോഗികതയും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചിരുന്നു. കേരളത്തില്‍ നിന്നുതന്നെ വോട്ടിംഗ് മെഷീനില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ കോടതിയുടെ തീരുമാനം ഏറെ നിര്‍ണായകമാകും. കേരളത്തില്‍ രണ്ടാം ഘട്ടത്തിലാണ് 26 ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്ന് പരസ്യ പ്രചാരണം അവസാനിക്കും.