കള്ളപ്പണം വെളുപ്പിക്കലില്‍ സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്ത് കണ്ടുകെട്ടി

കള്ളപ്പണം വെളുപ്പിക്കലില്‍ സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്ത് കണ്ടുകെട്ടി


മുംബൈ: ഓണ്‍ലൈന്‍ വാതുവയ്പ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റേയും സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സുരേഷ് റെയ്‌നയുടെയും ശിഖര്‍ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുകളാണ് ഇ ഡി കണ്ടുകെട്ടിയത്. താരങ്ങള്‍ നിയമവിരുദ്ധമായി പണം സമ്പാദിച്ചെന്ന് ഇ ഡി നേരെത്തെ കണ്ടെത്തിയിരുന്നു.

നിയമവിരുദ്ധമായി കോടിക്കണക്ക് രൂപ വെട്ടിച്ചെന്ന പരാതിയില്‍ മുന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, ശിഖര്‍ ധവാന്‍, നടന്മാരായ സോനു സൂദ്, മിമി ചക്രവര്‍ത്തി, അങ്കുശ് ഹസ്ര എന്നിവരെ ഇ ഡി അടുത്തിടെ ചോദ്യം ചെയ്തിരുന്നു. വണ്‍ എക്‌സ് ബെറ്റ് എന്ന ഓണ്‍ലൈന്‍ വാതുവയ്പ്പ് ആപ്പിനെതിരായ കേസിലാണ് നടപടി.

ധവാന്റെ 4.5 കോടി വില മതിക്കുന്ന സ്വത്തും റെയ്‌നയുടെ 6.64 കോടി രൂപയുടെ മ്യൂച്വല്‍ ഫണ്ടും കണ്ടുകെട്ടാനാണ് ഉത്തരവ്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് താരങ്ങള്‍ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. ആപ്പിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് താരങ്ങള്‍ പരസ്യകരാറില്‍ ഏര്‍പ്പെട്ടെന്നും അന്വേഷണത്തില്‍ ഇ ഡി കണ്ടെത്തിയിരുന്നു.