യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി

യു എ ഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ച നടത്തി


ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന പ്രാദേശിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. ഡല്‍ഹി വിമാനത്താവളത്തില്‍ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ചു. ഇന്ത്യയും യു എ ഇയും തമ്മിലുള്ള വര്‍ധിച്ചുവരുന്ന തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പ്രതിഫലനമായാണ് ഈ സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പു പ്രകാരം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണപ്രകാരം നടക്കുന്ന ഈ സന്ദര്‍ശനം ഇരുരാജ്യ നേതാക്കള്‍ക്കിടയിലെ പതിവായ ഉയര്‍ന്നതല ആശയവിനിമയങ്ങളിലൂടെ രൂപപ്പെട്ട ഗതിമാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ്.

സാമൂഹികമാധ്യമമായ എക്സില്‍ അറബിയില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യ- യു എ ഇ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് യു എ ഇ പ്രസിഡന്റ് നല്‍കുന്ന പ്രാധാന്യമാണ് ഈ സന്ദര്‍ശനം വ്യക്തമാക്കുന്നതെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. 

ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍  പ്രധാനമന്ത്രി മോഡിയുമായി ബന്ധങ്ങള്‍ ചര്‍ച്ചകള്‍ നടത്തും. അധികാരമേറ്റതിന് ശേഷം ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ മൂന്നാമത്തെ ഔദ്യോഗിക സന്ദര്‍ശനവും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ അഞ്ചാമത്തെ സന്ദര്‍ശനവുമാണിത്. ഇന്ത്യ- യു എ ഇ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

ഇരു രാജ്യങ്ങള്‍ക്കിടയിലെ തുടര്‍ച്ചയായ ഉയര്‍ന്നതല ഇടപെടലുകള്‍ക്ക് ഈ സന്ദര്‍ശനം കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2024 സെപ്റ്റംബറില്‍ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശനവും 2025 ഏപ്രിലില്‍ യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സന്ദര്‍ശനവും ഇതിന്റെ ഭാഗമായി മന്ത്രാലയം ചൂണ്ടിക്കാട്ടി.