വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് സിജെപി

വാങ്ചുക് ഉപവാസം അവസാനിപ്പിച്ചു; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് സിജെപി


ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ തുടരുന്ന സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുംവരെ അവസാനിപ്പിക്കില്ലെന്ന് കോക്രോച്ച് ജനത പാർട്ടി (സിജെപി) വ്യക്തമാക്കി. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചെങ്കിലും പ്രതിഷേധം തുടരുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്‌കെ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതിന് പിന്നാലെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു ദിപ്‌കെയുടെ പ്രതികരണം. 26 ദിവസത്തെ ഉപവാസം അവസാനിപ്പിച്ചതിൽ ആശ്വാസമുണ്ടെന്നും രാജ്യത്തിന്റെ ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിക്കാൻ വാങ്ചുക് നടത്തിയ ത്യാഗം വിലമതിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

'സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രാജ്യത്തിന്റെ മനസാക്ഷിയെ ഉണർത്തിയതിന് നന്ദി. നിങ്ങളുടെ ജീവിതം ഈ രാജ്യത്തിന് അതീവ വിലപ്പെട്ടതാണ്,' ദിപ്‌കെ കുറിച്ചു.

അതേസമയം, വാങ്ചുക് ഉപവാസം അവസാനിപ്പിച്ചതുകൊണ്ട് സിജെപിയുടെ സമരം അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നാണ് ദിപ്‌കെ വ്യക്തമാക്കിയത്.

നീറ്റ് ചോദ്യപേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളും കൂടുതൽ ഉത്തരവാദിത്തവും ആവശ്യപ്പെട്ട് കഴിഞ്ഞ മാസം മുതൽ സിജെപി ജന്തർ മന്തറിൽ സമരം നടത്തിവരികയാണ്. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്ന ആവശ്യവും സംഘടന ഉയർത്തുന്നുണ്ട്.

26 ദിവസമായി തുടരുന്ന അനിശ്ചിതകാല നിരാഹാര സമരം വെള്ളിയാഴ്ച പുലർച്ചെയോടെയാണ് സോനം വാങ്ചുക് അവസാനിപ്പിച്ചത്. വിദ്യാർഥികൾ, സാമൂഹിക പ്രവർത്തകർ, പ്രതിപക്ഷ നേതാക്കൾ എന്നിവരുടെ പിന്തുണ നേടിയ സമരമായിരുന്നു ഇത്.