അമേരിക്കയിൽ വീട് ജപ്തി കേസുകൾ കുതിച്ചുയരുന്നു; ഉയർന്ന പലിശയും ജീവിതച്ചെലവും തിരിച്ചടിയായി

അമേരിക്കയിൽ വീട് ജപ്തി കേസുകൾ കുതിച്ചുയരുന്നു; ഉയർന്ന പലിശയും ജീവിതച്ചെലവും തിരിച്ചടിയായി


വാഷിങ്ടൺ: അമേരിക്കയിൽ ഭവനവായ്പ തിരിച്ചടക്കാൻ കഴിയാതെ വീട് ജപ്തി ചെയ്യപ്പെടുന്ന കേസുകൾ വീണ്ടും വർധിക്കുന്നതായി പുതിയ പഠനം. എബിസി ന്യൂസും എടിടിഒഎം (ATTOM) ഡേറ്റയും ചേർന്ന് നടത്തിയ വിശകലനത്തിലാണ് ഈ ആശങ്കാജനകമായ കണ്ടെത്തൽ.

2026ന്റെ ആദ്യ ആറുമാസങ്ങളിൽ മാത്രം രാജ്യത്താകെ വീട് ജപ്തി നടപടികൾ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 21 ശതമാനം വർധിച്ചു. 2024നേക്കാൾ ഇത് 28 ശതമാനം കൂടുതലാണ്. കോവിഡ് കാലത്ത് വായ്പാ തിരിച്ചടവിന് നൽകിയിരുന്ന ഇളവുകൾ അവസാനിച്ചതിന് പിന്നാലെ 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ജപ്തി നടപടികൾ 71 ശതമാനം ഉയർന്നതായും പഠനം വ്യക്തമാക്കുന്നു.

കോവിഡ് മഹാമാരിക്ക് ശേഷമുള്ള കാലയളവിൽ ഓരോ സിപ്പ് കോഡിലും ഏറ്റവും കൂടുതൽ ജപ്തി നടപടികൾ രേഖപ്പെടുത്തിയ സംസ്ഥാനമായി ഫ്‌ളോറിഡയാണ് മുന്നിൽ. ന്യൂജഴ്‌സി, ഡെലവെയർ, നെവാഡ, സൗത്ത് കരോലിന, ഇല്ലിനോയ്‌സ്, കാലിഫോർണിയ, മേരിലാൻഡ്, ഒഹായോ, അരിസോണ എന്നിവയാണ് പിന്നാലെയുള്ള സംസ്ഥാനങ്ങൾ.

ജീവിതച്ചെലവ് വർധിക്കുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുകയും ചെയ്യുമ്പോൾ കുടുംബങ്ങൾ ഏത് ബിൽ ആദ്യം അടയ്ക്കണമെന്ന ആശയക്കുഴപ്പത്തിലാകുകയാണെന്ന് ന്യൂയോർക്ക് ലീഗൽ സർവീസസിലെ സാമ്പത്തിക നീതി വിഭാഗം ഡയറക്ടർ ജേക്കബ് ഇൻവാൾഡ് പറഞ്ഞു. ഈ സാഹചര്യമാണ് പലരെയും ഭവനവായ്പ മുടക്കത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അരിസോണയിലെ ചാൻഡ്‌ലറിൽ താമസിച്ചിരുന്ന എമിലി ആർണറുടെ കുടുംബവും സമാന സാഹചര്യമാണ് നേരിട്ടത്. 2022ൽ സ്വപ്‌നഭവനം സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ വർഷം ഭർത്താവിന് ജോലി നഷ്ടമായതോടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെവന്നു. എല്ലാ വഴികളും ശ്രമിച്ചെങ്കിലും ഒടുവിൽ 2025 സെപ്തംബറിൽ വീട് ജപ്തി ചെയ്യപ്പെട്ടു. പിന്നീട് കുടുംബം വാടകവീട്ടിലേക്ക് മാറി.

'സാമ്പത്തിക സുരക്ഷയില്ലെങ്കിൽ ഇത് ആർക്കും സംഭവിക്കാം. ഞങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു,' എമിലി പറഞ്ഞു. മറ്റുള്ളവർക്ക് മുന്നറിയിപ്പാകാൻ സ്വന്തം അനുഭവം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയാണെന്നും അവർ വ്യക്തമാക്കി.

2007-2010 കാലത്തെ ഭവന പ്രതിസന്ധിയിലുണ്ടായിരുന്നത്ര വലിയ തോതിൽ ഇപ്പോൾ ജപ്തി കേസുകളില്ലെങ്കിലും, ഉയർന്ന ഭവനവായ്പ പലിശ, സ്വത്ത് നികുതി, ഇൻഷുറൻസ് ചെലവ്, കോവിഡ് കാല ഇളവുകൾ അവസാനിച്ചത് എന്നിവയാണ് പുതിയ വർധനയ്ക്ക് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഹൂസ്റ്റണിന് സമീപമുള്ള ടെക്‌സസിലെ ലിബർട്ടി കൗണ്ടിയിലെ 77327 സിപ്പ് കോഡിലാണ് കഴിഞ്ഞ ആറുവർഷത്തിനിടെ ഏറ്റവും കൂടുതൽ ജപ്തി നടപടികൾ രേഖപ്പെടുത്തിയത്. വർണവിവേചനത്തിന്റെ ചരിത്രമുള്ള പ്രദേശങ്ങളിലെയും ന്യൂനപക്ഷ വിഭാഗങ്ങളിലെയും വീടുടമകളെയാണ് ഈ പ്രതിസന്ധി കൂടുതൽ ബാധിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

വീട് ജപ്തി ഭീഷണി നേരിടുന്നവർ എത്രയും വേഗം അംഗീകൃത ഭവന ഉപദേഷ്ടാക്കളുടെയോ സംസ്ഥാന അറ്റോർണി ജനറലിന്റെ ഓഫീസിന്റെയോ സഹായം തേടണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.