ടെഹ്രാൻ: ഇറാനെ ദുർബലപ്പെടുത്താനുള്ള അമേരിക്കയുടെ സൈനിക നീക്കം തിരിച്ചടിയായെന്ന് ആരോപിച്ച് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചാ പ്രതിനിധിയുമായ മുഹമ്മദ് ബാഘർ ഗാലിബാഫ് രംഗത്തെത്തി. ആഗോള എണ്ണവില 100 ഡോളർ കടന്നതിനെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അമേരിക്കയെ പരിഹസിച്ചത്.
എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ, 'ഇറാനെ ശിക്ഷിക്കാനായിരുന്നു അവരുടെ ശ്രമം. പക്ഷേ മൂന്നക്ക എണ്ണവിലയിലൂടെ ശിക്ഷിക്കപ്പെട്ടത് അവർ തന്നെയാണ്. 10/10 തന്ത്രം' എന്നാണ് ഗാലിബാഫ് പരിഹാസരൂപത്തിൽ കുറിച്ചത്.
യെമനിലെ ഹൂത്തി വിമതർ സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകൾ ആക്രമിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് എണ്ണയുടെ വില ഹ്രസ്വസമയത്തേക്ക് ബാരലിന് 100 ഡോളർ പിന്നിട്ടിരുന്നു. ഇതോടെയാണ് ഗാലിബാഫിന്റെ പ്രതികരണം.
അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം തുടരുന്നതിനിടെ ആഗോള ഊർജവിപണിയിലും വലിയ ആശങ്കയാണ് ഉയരുന്നത്. എണ്ണവിതരണത്തെ ബാധിക്കുമെന്ന ഭീതിയിൽ വിപണികൾ സൂക്ഷ്മമായി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണ്.
സംഘർഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) ഈ മാസം ആഗോള സാമ്പത്തിക വളർച്ചാ പ്രവചനം 3.1 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറച്ചിരുന്നു. നിലവിലെ സാഹചര്യം ആഗോള സമ്പദ്‌വ്യവസ്ഥയിൽ നേരിയ മാന്ദ്യത്തിന് കാരണമാകുമെന്നുമാണ് ഐഎംഎഫിന്റെ വിലയിരുത്തൽ.
ലോകത്തെ പ്രധാന എണ്ണഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് ഇപ്പോഴും മേഖലയിലെ സംഘർഷത്തിന്റെ കേന്ദ്രമായി തുടരുകയാണ്. ഇവിടെ ഉണ്ടാകുന്ന ഏത് തടസവും ആഗോള ഊർജവിതരണത്തെയും എണ്ണവിലയെയും നേരിട്ട് ബാധിക്കുമെന്ന ആശങ്ക അന്താരാഷ്ട്ര വിപണികളിൽ ശക്തമാണ്.
'ഇറാനെ ശിക്ഷിക്കാനെത്തി സ്വയം തിരിച്ചടി വാങ്ങി'; എണ്ണവില 100 ഡോളർ കടന്നതോടെ അമേരിക്കയെ പരിഹസിച്ച് ഗാലിബാഫ്
