മുഖ്യമന്ത്രിയാകും മുമ്പ് തരൂര്‍ ആദ്യം ഏതു പാര്‍ട്ടിക്കാരനാണെന്ന് തീരുമാനിക്കട്ടെ- കെ. മുരളീധരന്‍

മുഖ്യമന്ത്രിയാകും മുമ്പ് തരൂര്‍ ആദ്യം ഏതു പാര്‍ട്ടിക്കാരനാണെന്ന് തീരുമാനിക്കട്ടെ- കെ. മുരളീധരന്‍


കൊച്ചി: മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ മുഖ്യമമന്ത്രിയോ ആകും മുമ്പ് ശശി തരൂര്‍ ആദ്യം തീരുമാനിക്കേണ്ടത് താന്‍
ഏതു പാര്‍ട്ടിക്കാരന്‍ ആണെന്നാണ്'-  യു.ഡി.എഫ് നേതാക്കളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് താനാണെന്ന് സൂചിപ്പിക്കുന്ന ഒരു സര്‍വേ പങ്കുവെച്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ശശി തരൂരിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിനെക്കുറിച്ച് മുതിര്‍ന്ന പാര്‍ട്ടി നേതാവ് കെ. മുരളീധരന്‍ പറഞ്ഞതാണിത്.

'സര്‍വേയില്‍ മറ്റാരെങ്കിലും മുന്നിലാണെങ്കിലും, 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍, മുഖ്യമന്ത്രി യു.ഡി.എഫില്‍ നിന്നായിരിക്കും,' 'എക്‌സ്' ല്‍ തരൂര്‍ പങ്കുവെച്ച പോസ്റ്റിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി മുരളീധരന്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'തിരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മുഖ്യമന്ത്രി ആര് എന്ന തരത്തിലുള്ള അനാവശ്യ വിവാദങ്ങളില്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഏത് സര്‍വേയും എന്ത് പറഞ്ഞാലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നിരവധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നതിന് പാര്‍ട്ടിക്ക് ഒരു ചട്ടക്കൂട് ഉണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാര്‍ട്ടിയുടെ കേന്ദ്ര നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയില്‍, തിരുവനന്തപുരം എംപിയായ ശശി തരൂര്‍ പാര്‍ട്ടിനേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. കോണ്‍ഗ്രസിനുള്ളില്‍ ഇത് രൂക്ഷമായ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഒരു സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍, സംസ്ഥാനത്തെ നയിക്കാന്‍ തരൂര്‍ ഏറ്റവും അനുയോജ്യനാണെന്ന് 28.3 ശതമാനം പേര്‍ വിശ്വസിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. സര്‍വേയെക്കുറിച്ചുള്ള ഒരു വാര്‍ത്താ പോസ്റ്റ് ബുധനാഴ്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'എക്‌സ്'ല്‍ തരൂര്‍ പങ്കുവെച്ചിരുന്നു.

സിപിഐ (എം) മുതിര്‍ന്ന നേതാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ കാലാവധി അവസാനിക്കാനിരിക്കെ, അടുത്ത വര്‍ഷം ഏപ്രിലില്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിന് പോവുകയാണ്.