വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; നിർണ്ണായക ഇടപെടലുമായി കെ സി

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; നിർണ്ണായക ഇടപെടലുമായി കെ സി


തിരുവനന്തപുരം: സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് താത്കാലിക ആശ്വാസമായി ഹിമാചൽ പ്രദേശ് സർക്കാരിൽ നിന്ന് കേരളത്തിലേക്ക് 250 മെഗാവാട്ട് വൈദ്യുതി ലഭിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയുമായി നടത്തിയ ഉന്നതതല ചർച്ചകളെ തുടർന്നാണ് അനുകൂല തീരുമാനം. നേരത്തെ തമിഴ്‌നാടിന് നൽകാൻ നിശ്ചയിച്ചിരുന്ന വൈദ്യുതി വിഹിതത്തിൽ നിന്ന് ഒരു ഭാഗം വെട്ടിച്ചുരുക്കിയാണ് കേരളത്തിന് കൈമാറാൻ ധാരണയായിട്ടുള്ളത്.

എൻടിപിസിയിൽ നിന്ന് അമിത നിരക്ക് നൽകി ഉടനടി വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. യൂണിറ്റിന് 30 രൂപ വരെ നൽകി വൈദ്യുതി വാങ്ങാനുള്ള സർക്കാർ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും, സർചാർജ് ഇനത്തിൽ വൻ തുക ജനങ്ങളിൽ നിന്ന് ഈടാക്കേണ്ടി വരുമെന്ന തിരിച്ചറിവിലാണ് കെഎസ്ഇബിയും സർക്കാരും ഈ നീക്കത്തിൽ നിന്ന് പിന്മാറിയത്. കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നത് പൊതുജനങ്ങൾക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതവും പവർ എക്സ്ചേഞ്ചിൽ നിന്നുമുള്ള വൈദ്യുതിയുമായി 240 മെഗാവാട്ട് അധികമായി സംസ്ഥാനത്ത് ലഭിച്ചു തുടങ്ങിയത് വലിയ ആശ്വാസമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, 2014ലെ യുഡിഎഫ് സർകാരിന്റെ കാലത്തെ ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷയാണ് നൽകിയിരിക്കുന്നത്. കരാർ റദ്ദാക്കലിലൂടെ കേരളത്തിന് ഭീമമായ നഷ്ടം ഉണ്ടാകുന്നെന്നാണ് സംസ്ഥാന സർക്കാർ അപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതുവരെയുണ്ടായ നഷ്ടം 12570 കോടി രൂപയാണെന്നും അപേക്ഷയിൽ പറയുന്നു. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിസഭയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഈ നടപടി സ്വീകരിച്ചത്. എന്നാൽ കരാർ റദ്ദാക്കിയതുമൂലം കെഎസ്ഇബിക്ക് വലിയ സാമ്പത്തിക നഷ്ടവും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടിവരുന്ന സ്ഥിതിയുണ്ടായതായും വിവാദങ്ങൾ ഉയർന്നിരുന്നു.

സംസ്ഥാനത്ത് നിലവിൽ ഏകദേശം 700 മെഗാവാട്ടിന്റെ വൈദ്യുതി കുറവാണ് കെഎസ്ഇബി കണക്കാക്കുന്നത്. കേന്ദ്രവിഹിതം ഉൾപ്പെടെ 240 മെഗാവാട്ട് ലഭ്യമായി തുടങ്ങിയ സാഹചര്യത്തിൽ രാത്രികാലങ്ങളിൽ ഏർപ്പെടുത്തിവരുന്ന ലോഡ് നിയന്ത്രണത്തിന് നേരിയ ഇളവ് ലഭിച്ചേക്കും. എന്നിരുന്നാലും നിയന്ത്രണങ്ങൾ പൂർണ്ണമായി ഒഴിവാക്കാനാകില്ലെന്ന വിലയിരുത്തലിലാണ് അധികൃതർ.

വൈദ്യുതി നിയന്ത്രണമില്ലാതിരുന്ന ഞായറാഴ്ചയെ അപേക്ഷിച്ച് തിങ്കളാഴ്ചത്തെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം 94.45 ദശലക്ഷം യൂണിറ്റായി കുതിച്ചുയർന്നു. തിങ്കളാഴ്ച രാത്രിയിലെ വൈദ്യുതി ആവശ്യകത 4,829 മെഗാവാട്ടായിരുന്നു. ഹിമാചൽ പ്രദേശിൽ നിന്നുള്ള 250 മെഗാവാട്ട് കൂടി എത്തുന്നതോടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.