കോഴിക്കോട്: വലിയ മാറ്റങ്ങളൊന്നും വരുത്താൻ തയ്യാറാകാതെ തെറ്റുതിരുത്താനിറങ്ങിയെന്ന് പറഞ്ഞ് ചില മിനുക്കുപണികൾ മാത്രം നടത്തി തടിയൂരി സിപിഎം. പതിവുപോലെ പിണറായി സർക്കാരിന്റെ പിഴവുകൾ മനപ്പൂർവം കണ്ണടച്ചുകളഞ്ഞ വിശാല സമ്മേളനത്തിൽ മുകൾതട്ടിനെ തൊടാതെ താഴേത്തട്ടിലുള്ള പ്രശ്നപരിഹാരത്തിനാണ് നിർദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ പ്രശ്നങ്ങളുണ്ടായിരുന്ന് വിശദമാക്കിയ പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി പക്ഷേ പ്രശ്നമെന്തെന്നും കാരണമെന്തെന്നും പറഞ്ഞില്ല. പകരം ഇങ്ങനെയൊക്കെ ഞങ്ങളെയൊക്കെ ശിക്ഷിക്കാമോയെന്ന് പരിതവിച്ചു.
ലോക്‌സഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് തോല്‍വികള്‍ ഉണ്ടായി. സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ഭാഗത്തു നിന്ന് തെരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിശക് പറ്റിയെന്നും എംഎ ബേബി പറഞ്ഞു. എന്നാൽ, തീവ്രവലതുപക്ഷ വര്‍ഗീയ സാമുദായിക ഏകീകരണം കേരളത്തില്‍ നടന്നെന്നും തോല്‍വിക്ക് അതൊരു പ്രധാന ഘടകമായിരുന്നെന്നുമാണ് ബേബി ചൂണ്ടിക്കാട്ടിയത്. സിപിഎമ്മിന്റെ ഭാഗത്തും ചെറുതും വലുതുമായ പോരായ്മയുണ്ടായെന്നും സിപിഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.
അതേസമയം, സെക്രട്ടറി എംവി ഗോവിന്ദനെ ശാസിച്ചെന്നാണ് വാർത്തകൾ പുറത്തുവന്നിട്ടുള്ളത്. തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ശാസന എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പാർട്ടി ചുമതലകൾ കൃത്യമായി നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും തുടർച്ചയായ വിവാദ പ്രസ്താവനകൾ പാർട്ടിയെ ജനങ്ങൾക്ക് മുന്നിൽ വലിയ തോതിൽ പ്രതിരോധത്തിലാക്കിയെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഈ അസാധാരണ നടപടി. സംസ്ഥാനത്തെ ഒരു സിറ്റിംഗ് സെക്രട്ടറിക്കെതിരെ പാർട്ടി വേദിയിൽ പരസ്യ ശാസന ഉണ്ടാകുന്നത് സിപിഎമ്മിന്റെ സംഘടനാ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ശൈലി മാറ്റണമെന്ന നിർദേശവും ഉയർന്നു വന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയിൽ പാർട്ടിയെ നയിച്ചത് എം.വി. ഗോവിന്ദനായിരുന്നു. എന്നാൽ ഈ മൂന്ന് തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. താഴെത്തട്ടിൽ പാർട്ടിയുടെ വോട്ടുബാങ്കിൽ വലിയ ചോർച്ചയുണ്ടായതും പൊതുസമൂഹത്തിന് മുന്നിൽ പാർട്ടിയുടെ പ്രതിച്ഛായ തകർന്നതും യോഗത്തിൽ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. തളിപ്പറമ്പിൽ പികെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതുൾപ്പെ ടെയുള്ള തീരുമാനങ്ങൾ ഗോവിന്ദനെതിരെയുള്ള വികാരം രൂപപ്പെടുത്തുന്നതിൽ നിർണായകമായി.
പ്രത്യേകിച്ച്, പല നിർണ്ണായക രാഷ്ട്രീയ ഘട്ടങ്ങളിലും എം.വി. ഗോവിന്ദൻ നടത്തിയ ചില പ്രസ്താവനകൾ പാർട്ടിയെ തീർത്തും വെട്ടിലാക്കിയെന്ന് പ്രതിനിധികള്‍ കുറ്റപ്പെടുത്തി. തെറ്റുകൾ പൂർണ്ണമായി തിരുത്തി സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകുമെന്ന് എം.വി. ഗോവിന്ദനും അഖിലേന്ത്യ ജനറൽ സെക്രട്ടറി എംഎ ബേബിയും യോഗത്തിൽ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയായി വ്യക്തമാക്കി.
പാർട്ടിയുടെ ഏറ്റവും ഉയർന്ന സമിതിയായ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും കമ്മിറ്റിയിലേക്കും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുതിർന്ന നേതാവ് പി.ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. ദീർഘകാലമായി സംസ്ഥാന കമ്മിറ്റിയിൽ പ്രവർത്തിച്ചു വരുന്ന പി.ജയരാജന് അർഹിച്ച പരിഗണന ഒടുവിൽ നൽകുകയായിരുന്നു. അതോടൊപ്പം എംബി രാജേഷ്, വി.ശിവൻകുട്ടി, ജോൺ ബ്രിട്ടാസ് എന്നിവരും സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ എ.എൻ ഷംസീറിന് ഇത്തവണ സെക്രട്ടേറിയറ്റിലേക്ക് പരിഗണന ലഭിച്ചില്ല.
സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പുതിയ ആളുകൾ വരുമ്പോൾ മുതിർന്ന നേതാക്കളായ ടിഎം തോമസ് ഐസക്, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്‌ണൻ എന്നിവരെ ഒഴിവാക്കി. കേന്ദ്ര കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. കടകംപള്ളി സുരേന്ദ്രൻ, എസി മൊയ്‌തീൻ തുടങ്ങിയ മുതിർന്ന നേതാക്കൾക്ക് സെക്രട്ടേറിയറ്റിലേക്ക് പ്രവേശനം ലഭിച്ചില്ല. എംവി ഗോവിന്ദൻ തന്നെ സംസ്ഥാന സെക്രട്ടറിയായി തുടരും. നേതൃമാറ്റം എന്ന പ്രചാരണങ്ങൾക്ക് ഇതോടെ വിരാമമായി.
പാർട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് യുവനേതാക്കളെ വൻതോതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം.വിജിൻ, മുൻ അഖിലേന്ത്യാ പ്രസിഡന്‍റ് ജെയ്‌ക് പി. തോമസ്, ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ് എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിൽ പുതുതായി ഇടംപിടിച്ച പ്രമുഖ യുവ നേതാക്കൾ. സംസ്ഥാന സമ്മേളനത്തിന് സമാനമായ വിശാല കമ്മിറ്റിയിൽ
പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗവും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടിപി പാമകൃഷ്‌ണനെയും ടിഎം തോമസ് ഐസക്കിനെയും സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവാക്കിയെന്നും പകരം മൂന്ന് പേരെ ഉള്‍പ്പെടുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പി. ജയരാജൻ, എംബി രാജേഷ്, വി.ശിവൻകുട്ടി എന്നിവരെയാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുത്തത്. കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവായ ജോണ്‍ ബ്രിട്ടാസ് പാര്‍ട്ടി സംസ്ഥാന സെന്‍ററി കൂടിയാകും. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയില്‍ നേരത്തെ ഉണ്ടാകുകയും കരുനാഗപ്പള്ളിയിലെ സംഘടനാ പ്രശ്നങ്ങളുടെ ഭാഗമായി ഒഴിവാക്കപ്പെട്ട സൂസൻ കോടിയെ കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തിയിരുന്നില്ല. ഇപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലെ അംഗ സഖ്യയിലെ ഒഴിവ് കണക്കാക്കി തിരികെ 'കോ-ഓപ്റ്റ്' ചെയ്യാൻ തീരുമാനിച്ചു. വളരെ പ്രധാനപ്പെട്ട 9 സഖാക്കളെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിതാക്കളായി ഉൾപ്പെടുത്തി.
എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് ആദർശ് എം. സജി, ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി. തോമസ്, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം. വിജിൻ, എസ്‌എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവ്, എസ്‌എഫ്ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദ്, മറ്റ് വനിതാ സഖാക്കളായ എൻ. സുകന്യ, ഒ.എസ് അംബിക, സുബൈദ ഇസഹാക് എന്നിവരും കൂടാതെ പ്രശസ്‌ത കവിയും മാധ്യമപ്രവർത്തകനുമായ പ്രഭാവർമ്മ എന്നിവരെ പാര്‍ട്ടി സ്ഥിരാംഗങ്ങളായി ക്ഷിണിക്കാനും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചൂവെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മില്‍ മിനുക്കുപണി; തിരുത്തലുകൾ പതിവുപോലെ താഴേത്തട്ടിൽ, പി. ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക്, തോമസ് ഐസക്കിനേയും ടി.പി രാമകൃഷ്‌ണനെയും ഒഴിവാക്കി, എംവി ഗോവിന്ദന് ശാസന
