തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ എന്ന പാട്ട് എഴുതിയതിന് കേസ് നേരിടുന്ന ജിപി കുഞ്ഞബ്ദുല്ലയുമായി ഫോണിൽ സംസാരിച്ചതായി എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി അറിയിച്ചു.
കേരളം ഒട്ടാകെ ഏറ്റുപാടുന്ന
പാരഡി ഗാനത്തിന്റെ ശിൽപ്പിക്ക് കേസിനെ നേരിടാനുള്ള എല്ലാ നിയമസഹായവും കോൺഗ്രസ് പ്രസ്ഥാനത്തിൽ നിന്നുണ്ടാകുമെന്ന ഉറപ്പ് നൽകിയതായും കെ സി വേണുഗോപാൽ അറിയിച്ചു. അത്രയേറെ ആകർഷിച്ച വരികൾക്ക് മനസ്സിൽ തട്ടി അഭിനന്ദനമറിയിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
ശാസ്താവിന്റെ സ്വർണ്ണം കൊള്ളയടിച്ചവർ പാർട്ടിക്കുള്ളിൽ എല്ലാ പദവികളും നിലനിർത്തിക്കൊണ്ട് അധികാരം ആസ്വദിക്കുകയാണ്. വിശ്വാസത്തെ മുറിവേൽപ്പിച്ചുകൊണ്ട് അവർ നടത്തിയ കൊള്ളയാണ് കുറ്റകരം. ആ കൊള്ളയെ'പാട്ടാക്കിയവർ' ഇന്ന് വിശ്വാസത്തെ വൃണപ്പെടുത്തിയവരാകുന്ന കാഴ്ച ഭരണകൂട ഭീകരതയുടെ നേർച്ചിത്രമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സി പി എം അസഹിഷ്ണുതയുടെ വക്താക്കളായി മാറിയെന്നതിന് കുഞ്ഞബ്ദുള്ളയടക്കമുള്ളവർ ഒരുക്കിയ ഗാനം ഏറ്റവും മികച്ച ഉദാഹരണമാവുകയാണെന്നും അദ്ദേഹം പറഞ്ഞു.
