വ്യാജ ലോണുകള്‍ ഉണ്ടാക്കി ധനകാര്യ സ്ഥാപനത്തില്‍ നിന്നും 20 കോടി തട്ടി ജീവനക്കാരി മുങ്ങിയതായി പരാതി

വ്യാജ ലോണുകള്‍ ഉണ്ടാക്കി ധനകാര്യ സ്ഥാപനത്തില്‍ നിന്നും 20 കോടി തട്ടി ജീവനക്കാരി മുങ്ങിയതായി പരാതി


തൃശൂര്‍ : ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും 19.94 കോടി രൂപയുമായി യുവതി മുങ്ങി എന്ന് പരാതി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്. 18 വര്‍ഷത്തോളമായി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്ന ധന്യ മോഹന്‍ തട്ടിപ്പ് നടത്തി എന്നാണ് പരാതി. തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വലപ്പാട് സിഐയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തിനാണ് അന്വേഷണ ചുമതല.

2020 മെയ് മുതല്‍ സ്ഥാപനത്തില്‍ നിന്നും വ്യാജ ലോണുകള്‍ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റല്‍ പേഴ്‌സണല്‍ ലോണ്‍ അക്കൗണ്ടില്‍ നിന്നും അവരുടെ അച്ഛന്റെയും സഹോദരന്റെയും  വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്ത് 19.94 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഈ പണം കൊണ്ട് യുവതി ആഡംബര വസ്തുക്കളും  സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ്  ഓഫീസില്‍ നിന്നും മുങ്ങിയെന്നും പരാതിയില്‍ പറയുന്നു.
വലപ്പാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയും ബന്ധുക്കളും ഒളിവിലാണ്. കൊല്ലത്തെ വീടും പൂട്ടിയിട്ടിരിക്കുകയാണ്