മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ അന്തരിച്ചു

മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ അന്തരിച്ചു


കൊച്ചി: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ആലുവയിലായിരുന്നു അന്ത്യം.

രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിലെ കൃഷി മന്ത്രി, യു.ഡി.എഫ് കൺവീനർ, കെ.പി.സി.സി പ്രസിഡന്റ്, നിയമസഭ സ്പീക്കർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 19911995ലെ കെ. കരുണാകരൻ മന്ത്രിസഭയിൽ സ്പീക്കറായും 19951996ലെ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായും19962001ലെ നിയമസഭയിൽ പ്രതിപക്ഷ ചീഫ് വിപ്പായും പ്രവർത്തിച്ചു.

2001 മുതൽ 2004 വരെ മാർക്കറ്റ് ഫെഡ് ചെയർമാനായും കെ.പി.സി.സിയുടെ വൈസ് പ്രസിഡന്റായും നിയമിതനായി. 2004ൽ കെ.പി.സി.സി താത്കാലിക പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ യു.ഡി.എഫ് കൺവീനറായ തങ്കച്ചൻ 2018 വരെ ഈ സ്ഥാനത്ത് തുടർന്നു.

എറണാകുളം അങ്കമാലിയിൽ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്.എച്ച്. കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തിൽ ഡിപ്ലോമ ബിരുദവും നേടി. 1968ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാൻ എന്ന റെക്കോർഡ് സ്വന്തമാക്കി.

1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭ അംഗമായിരുന്നു. 1977 മുതൽ 1989 വരെ എറണാകുളം ഡി.സി.സി പ്രസിഡന്റായും 19801982 കാലത്ത് പെരുമ്പാവൂർ മുനിസിപ്പൽ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു.

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി.പി തങ്കച്ചനെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിവാദങ്ങളിൽപ്പെടാതെ സൗമ്യപ്രകൃതനായി രാഷ്ട്രയ രംഗത്ത് അദ്ദേഹം നിറഞ്ഞു നിന്നു. വഹിച്ച സ്ഥാനങ്ങളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. മന്ത്രി, നിയമസഭാ സ്പീക്കർ എന്നീ നിലകളിൽ എല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകാൻ അദ്ദേഹത്തിന് സാധിച്ചു. കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.