വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരു വയസ്; 49 പേര്‍ക്ക് കൂടി വീടും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും, ഗുണഭോക്താക്കളുടെ ആകെ എണ്ണം 451 ആയി

വയനാട് ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ക്ക് ഒരു വയസ്;  49 പേര്‍ക്ക് കൂടി വീടും വ്യാപാരികള്‍ക്ക് നഷ്ടപരിഹാരവും, ഗുണഭോക്താക്കളുടെ ആകെ എണ്ണം 451 ആയി


വയനാട്: മുണ്ടക്കൈപുത്തുമല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 49 പേര്‍ക്ക് കൂടി വീട് നല്‍കാനും, ദുരന്തത്തില്‍ കടകളും വാണിജ്യ സ്ഥാപനങ്ങളും സാധനങ്ങളും മറ്റും നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിക്കേറ്റവരുടെ തുടര്‍ചികിത്സയ്ക്കുള്ള പണം ഡിസംബര്‍ 31 വരെ അനുവദിക്കാനും ഈ ഇനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 6 കോടി രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക ദിനമായ ബുധനാഴ്ച മേപ്പാടി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ സംസാരിക്കവേ റവന്യു മന്ത്രി കെ. രാജനാണ് ഈ വിവരങ്ങള്‍ അറിയിച്ചത്. പുതിയ തീരുമാനം വന്നതോടെ, പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ആകെ എണ്ണം 451 ആയി. നേരത്തെ 402 പേര്‍ക്ക് എല്‍സ്റ്റണിലെ ടൗണ്‍ഷിപ്പില്‍ വീട് അനുവദിച്ചിരുന്നു.

ദുരന്തത്തിന്റെ സ്മാരകം പുത്തുമല ഹൃദയഭൂമിയില്‍ നിര്‍മ്മിക്കാന്‍ 93.93 ലക്ഷം രൂപ അനുവദിച്ചു. ഓണത്തിന് മുമ്പ് നിര്‍മ്മാണം തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. വീടിനായുള്ള ഗുണഭോക്തൃ പട്ടികയില്‍ അപേക്ഷ നല്‍കിയ 100ലേറെ പേരുടെ ഹിയറിങ് പൂര്‍ത്തിയായി. പരിശോധനകള്‍ക്ക് ശേഷം അര്‍ഹതപ്പെട്ടവരെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ പട്ടികപ്രകാരം ഉള്‍പ്പെടുത്തും. ഉള്‍പ്പെടാത്തവരെ ദുരന്ത അതിജീവിതര്‍ക്കുള്ള മറ്റ് പദ്ധതികളില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ എന്നും പരിശോധിക്കും. ഫീല്‍ഡ് തല പരിശോധന ഓഗസ്റ്റ് മാസം തന്നെ തുടങ്ങും.

ദുരന്തമേഖലയിലെ ആദിവാസി വിഭാഗത്തിന്റെ പുനരധിവാസത്തിനായി മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല പുതിയ വില്ലേജില്‍ സര്‍ക്കാര്‍ കണ്ടെത്തിയ അഞ്ച് ഹെക്ടര്‍ ഭൂമിയുടെ 'റെക്കോര്‍ഡ് ഓഫ് റൈറ്‌സ്' ലഭ്യമാക്കാന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും ഏറാട്ടുകുണ്ട് ഉന്നതിയിലെ അഞ്ച് കുടുംബങ്ങളും പുതിയ വില്ലേജിലെ മൂന്ന് കുടുംബങ്ങളുമടക്കം 13 കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടും 10 സെന്റ് ഭൂമിയും നല്‍കുക.

വ്യാപാരികള്‍ക്ക് സംഭവിച്ച നഷ്ട പരിഹാരത്തിന്റെ കണക്ക് ജില്ലാ ഭരണകൂടവും സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ട സമിതി തിട്ടപ്പെടുത്തും. കനത്ത മഴ തടസ്സപ്പെടുത്തിയില്ലെങ്കില്‍ ഈ വരുന്ന ഡിസംബര്‍ 31ഓടെ ടൗണ്‍ഷിപ്പില്‍ മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി രാജന്‍ ഉറപ്പ് നല്‍കി. കഴിഞ്ഞ ഒക്ടോബര്‍ 4ന് സര്‍ക്കാര്‍ എല്‍സ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകള്‍ കോടതിയെ സമീപിച്ചതിനാല്‍ ഏപ്രില്‍ 13ന് മാത്രമാണ് നിര്‍മ്മാണം തുടങ്ങാന്‍ സാധിച്ചത്.

സമൂഹിക ഓഡിറ്റിങ്ങിന് വിധേയമാകും വിധമുള്ള സമഗ്ര പുനരധിവാസ പദ്ധതിയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും, കുറവുകള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സേനകള്‍ എത്തുന്നതിന് മുന്‍പ് രക്ഷാപ്രവര്‍ത്തനം നടത്തിയ പ്രദേശത്തെ ജനങ്ങളെ മന്ത്രി എടുത്തുപറഞ്ഞ് അഭിനന്ദിച്ചു.

പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, ടി. സിദ്ധിക്ക് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, മറ്റ് തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, എ.ഡി.എം. കെ. ദേവകി, സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ്, ഡോ. ജോയ് ഇളമണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മുന്‍ എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.