എൻസിപി മന്ത്രിസ്ഥാനം പങ്കിടൽ; നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ശരത് പവാർ; എ കെ ശശീന്ദ്രൻ വിട്ടുനിന്നേക്കും

എൻസിപി മന്ത്രിസ്ഥാനം പങ്കിടൽ; നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ശരത് പവാർ;  എ കെ ശശീന്ദ്രൻ വിട്ടുനിന്നേക്കും


ന്യൂഡൽഹി: എൻസിപി മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതാക്കളെ ഡൽഹിക്ക് വിളിപ്പിച്ച് പാർട്ടി അധ്യക്ഷൻ ശരത് പവാർ. സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എന്നിവരെയാണ് വിളിപ്പിച്ചത്. 20ന് ഡൽഹിയിൽ എത്താനാണ് നിർദേശം. ശശീന്ദ്രൻ ഡൽഹിക്ക് പോയേക്കില്ലെന്നാണ് വിവരം.

വ്യാഴാഴ്ച കൊച്ചിയിൽ നടക്കുന്ന മണ്ഡലം പ്രസിഡന്റുമാരുടെ കൺവെൻഷനിൽ മന്ത്രിസ്ഥാനം ചർച്ചയായേക്കുമെന്നാണ് സൂചന. യോഗത്തിൽ ശശീന്ദ്രൻ വിഭാഗം മന്ത്രിസ്ഥാനം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് എതിർപ്പുന്നയിച്ചേക്കും. ചൊവ്വാഴ്ച ഓൺലൈനായി നടന്ന ഭാരവാഹി യോഗത്തിൽ വിഷയം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ശശീന്ദ്രൻ വിഭാഗം നേതാക്കളുടെ സാന്നിധ്യം മനസിലാക്കിയ പി സി ചാക്കോ യോഗത്തിൽ കയറിയിരുന്നില്ല.

അതേസമയം തോമസ് കെ തോമസിനായി എൻസിപി ആലപ്പുഴ ജില്ലാ ഘടകം സമ്മർദ്ദം ശക്തമാക്കി. തോമസിനെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാനാണ് നീക്കം. ജില്ലാ കമ്മിറ്റി യോഗം ഉച്ചതിരിഞ്ഞ് ആലപ്പുഴയിൽ ചേരും. ഈ മാസം 30നകം മന്ത്രിസ്ഥാനത്തിൽ തീരുമാനം വേണമെന്ന നിലപാടിലാണ് തോമസ് കെ തോമസ് വിഭാഗം.

എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റാൻ എൻ സി പിയിൽ ധാരണയായതായി വാർത്തകൾ പുറത്തുവന്നിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് പുതിയ മന്ത്രിയാകുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ വാർത്ത എ കെ ശശീന്ദ്രൻ തള്ളി. ഇത് സംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ നിലപാട് അറിയിച്ചിട്ടുണ്ടെന്നും താൻ മന്ത്രിസ്ഥാനത്ത് തുടരുമെന്നുമായിരുന്നു ശശീന്ദ്രൻ പറഞ്ഞത്. എന്നാൽ മന്ത്രിസ്ഥാനം സംബന്ധിച്ച് പാർട്ടിയിൽ ചർച്ച നടക്കുന്നുണ്ടെന്നായിരുന്നു തോമസ് കെ തോമസ് പറഞ്ഞത്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. മന്ത്രിസ്ഥാനം പങ്കുവെയ്ക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു പാർട്ടി സംസ്ഥാന അധ്യക്ഷൻ പി സി ചാക്കോയുടെ നിലപാട്. മന്ത്രിസ്ഥാനം പിടിവലിയായ സാഹചര്യത്തിലാണ് നേതാക്കളെ ദേശീയ അധ്യക്ഷൻ ഡൽഹിക്ക് വിളിപ്പിച്ചത്.