വരിയില്‍ കാത്തുനില്‍ക്കേണ്ട; നെടുമ്പാശ്ശേരിയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അതിവേഗ ഇമിഗ്രേഷന്‍ സംവിധാനം

വരിയില്‍ കാത്തുനില്‍ക്കേണ്ട; നെടുമ്പാശ്ശേരിയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അതിവേഗ ഇമിഗ്രേഷന്‍ സംവിധാനം


നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാന്‍ സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 'ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍- ട്രസ്റ്റഡ് ട്രാവലേഴ്സ് പ്രോഗ്രാ'മിന്റെ ഭാഗമായി രാജ്യാന്തര ആഗമന/പുറപ്പെടല്‍ യാത്രക്കാര്‍ക്ക് ഈ സംവിധാനം ഒരുക്കുന്ന രാജ്യത്തെ രണ്ടാമത്തെ വിമാനത്താവളമാവുകയാണ് സിയാല്‍. അടിസ്ഥാനസൗകര്യം സജ്ജമായി. പരീക്ഷണം തിങ്കളാഴ്ച തുടങ്ങും. ആഗസ്തി-ല്‍ കമീഷന്‍ ചെയ്യും.

ഡല്‍ഹി വിമാനത്താവളത്തിലാണ് ആദ്യമായി, കഴിഞ്ഞമാസം ഈ സംവിധാനം ഏര്‍പ്പെടുത്തിയത്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് നടത്തിപ്പുചുമതല. ആഗമന, പുറപ്പെടല്‍ മേഖലകളില്‍ നാലുവീതം വരികളിലായാണ് ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ നടപ്പാക്കുക. ഇതിനായുള്ള സ്മാര്‍ട്ട് ഗേറ്റുകള്‍ എത്തി. നിലവില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡുള്ളവര്‍ക്കുമാണ് സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കാനുള്ള അനുമതി. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പോര്‍ട്ടലില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തണം. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ അപ്ലോഡ് ചെയ്താല്‍ ബയോമെട്രിക് എന്റോള്‍മെന്റിലേക്ക് കടക്കാം. മുഖവും വിരലടയാളവും രേഖപ്പെടുത്താനുള്ള എന്റോള്‍മെന്റ് കൗണ്ടറുകള്‍ വിമാനത്താവളത്തിലെ എഫ്ആര്‍ആര്‍ഒ ഓഫീസിലും ഇമിഗ്രേഷന്‍ കൗണ്ടറുകളിലും ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് പിന്നീടുള്ള രാജ്യാന്തരയാത്രയ്ക്കും ആഗമന-/പുറപ്പെടല്‍ ഇമിഗ്രേഷന്‍ നടപടികള്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകളിലൂടെ കടന്നുപോകാം. കാത്തുനില്‍പ്പ് ഒഴിവാക്കാം.

സ്മാര്‍ട്ട് ഗേറ്റിലെത്തിയാല്‍ ആദ്യം പാസ്പോര്‍ട്ട് സ്‌കാന്‍ ചെയ്യണം. രജിസ്ട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ ഗേറ്റുകള്‍ താനേ തുറക്കും. തുടര്‍ന്ന് രണ്ടാംഗേറ്റിലെ കാമറയില്‍ മുഖം കാണിക്കണം. മുഖം തിരിച്ചറിയുന്നതോടെ ആ ഗേറ്റ് തുറന്ന് ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാകും. പരമാവധി 20 സെക്കന്‍ഡില്‍ നടപടികള്‍ പൂര്‍ത്തിയാകും. യാത്രക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.