താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്

താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല തന്ത്രി കണ്ഠര് രാജീവര് താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് സ്വാമി ശരണം എന്നായിരുന്നു മറുപടി.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വൈദ്യ പരിശോധനക്കുശേഷം തന്ത്രിയുമായി എസ് ഐ ടി സംഘം കൊല്ലത്തേക്കാണ് പോയത്. തന്ത്രിയെ കൊട്ടാരക്കരയിലെ കൊല്ലം വിജിലന്‍സ് കോടതിയിയില്‍ ഹാജരാക്കി. തന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് എസ് ഐ ടി കോടതിയെ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് ചോദ്യം ചെയ്യലിന് ശേഷം എസ് ഐ ടി തന്ത്രിയെ അറസ്റ്റു ചെയ്തത്.  പത്മകുമാര്‍ മൊഴി പറയുന്ന കേസിന്റെ മുഖ്യ സൂത്രധാരനായ ദൈവതുല്യന്‍ കണ്ഠര് രാജീവര് ആണെന്നാണ് നിഗമനം.

പോറ്റിക്ക് വാതില്‍ തുറന്ന് നല്‍കിയത് തന്ത്രിയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പോറ്റിയുമായി തന്ത്രിക്ക് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍. ദേവസ്വം ബോര്‍ഡില്‍ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളെന്ന നിലയില്‍ അഴിമതി നിരോധന പരിധിയിലും തന്ത്രി ഉള്‍പ്പെടും. പോറ്റി സ്വര്‍ണ തട്ടിപ്പ് നടത്തിയ വിവരം തന്ത്രിക്കറിയാമായിരുന്നു എന്നുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതിനിടെ കണ്ഠര് രാജീവരുടെ അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. ജീവിതത്തില്‍ ഇന്നേവരെ ഒരു വിവാദത്തിലും ഉള്‍പ്പെടുകയോ കുറ്റവും പഴിയും കേള്‍പ്പിക്കുകയോ ചെയ്തിട്ടില്ലാത്ത ആളാണ് തന്ത്രിയെന്ന് രാഹുല്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

തന്റെ ബന്ധുവായതുകൊണ്ടല്ല, മറിച്ച് എല്ലാവര്‍ക്കും നീതികിട്ടണമെന്ന ആഗ്രഹം കൊണ്ടാണ് പ്രതികരിക്കുന്നതെന്നും തന്ത്രിയെ ബലിയാടാക്കി കുടുക്കിയാല്‍ മറ്റു ആരെയെങ്കിലും രക്ഷപ്പെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ലെന്നും അദ്ദേഹം പങ്കുവച്ച കുറിപ്പില്‍ പറയുന്നു.